Get Updates
Get notified of breaking news, exclusive insights, and must-see stories!

എം.കെ സ്റ്റാലിൻ: ദ്രാവിഡ രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ പുത്തൻ സൂര്യോദയം

മുഖ്യമന്ത്രിയാകുന്നതിന് മുൻപെ ദ്രാവിഡ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ സൂചനകൾ നൽകിയ ഏക നേതാവാണ് എം.കെ സ്റ്റാലിൻ

ചെന്നൈ: പെരിയാറിലും കാമരാജിലും ആരംഭിച്ച് എംജിആറിലും കരുണാനിധിയിലും ജയലളിതയിലും കേന്ദ്രീകരിച്ചിരുന്ന ദ്രാവിഡ രാഷ്ട്രീയം എന്നും വൈര്യങ്ങളുടെയും പ്രതികാരങ്ങളുടേതുമായിട്ടാണ് ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. നേർക്കുന്നേർ ഏറ്റുമുട്ടി, കൊണ്ടും കൊടുത്തും വളർന്ന ഡിഎംകെയും എഐഡിഎംകെയും ചരിത്രം ഇന്ത്യൻ ജനാധിപത്യത്തിലെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെയും മാറ്റിനിർത്താൻ സാധിക്കാത്ത അധ്യായമാണ്. സ്വതന്ത്ര്യ സമര പ്രസ്ഥാനത്തിലൂടെ ഇന്ത്യ മുഴുവൻ അധികാരത്തിലെത്തിയ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിനെ തകർത്തെറിഞ്ഞ ഒരു പ്രാദേശിക പാർട്ടി. അവിടെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഡിഎംകെയുടെ ചരിത്രം തുടങ്ങുന്നത്. പിന്നീട് പാർട്ടിയിലെ പ്രധാന നേതാവായിരുന്ന എംജിആർ പുറത്തുപോയി എഐഡിഎംകെ രൂപീകരിച്ചപ്പോഴും നഷ്ടം കോൺഗ്രസിന് തന്നെയായിരുന്നു. ഭരണപക്ഷത്തും പ്രതിപക്ഷത്തും ദ്രാവിഡ പാർട്ടികൾ സർവ്വാധിപത്യം ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ആരും അതിശയിക്കേണ്ട... ഇത് ലൈബ്രറിയാണ്... തെലങ്കാനയിലെ വാറങ്കലില്‍ മോഡി പിടിപ്പിച്ച റീജ്യണല്‍ ലൈബ്രറി- ചിത്രങ്ങള്‍ കാണാം

MKS 1

ദ്രാവിഡ ചിന്തകൾ ആയുധമാക്കി തമിഴ് ജനതയുടെ മനസിൽ കുടിയേറിയ ഡിഎംകെയെ ജനകീയമാക്കുന്നതിൽ അല്ലെങ്കിൽ അതിന്റെ തുടക്കം മുതൽ അങ്ങേയറ്റം പരിശ്രമിക്കുന്ന രണ്ട് നേതാക്കന്മാരായിരുന്നു കരുണാനിധിയും എംജിആറും. സിനിമയെ അവർ അതിനൊരു ആയുധമാക്കുകയും ചെയ്തു. എഴുത്തിലൂടെ കലൈഞ്ജറും അഭിനയത്തിലൂടെ എംജിആറും അവരുടെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു. എന്നാൽ ഇരുവരും തമ്മിലുള്ള അകൽച്ച പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾക്കാണ് തമിഴ്നാട്ടിൽ തുടക്കം കുറിച്ചത്. എംജിആറിന് ശേഷം അദ്ദേഹത്തിന്റെ വിശ്വസ്ഥ ജയലളിത എത്തിയപ്പോഴും അതിൽ മാറ്റമൊന്നും ഉണ്ടായില്ല. പരസ്പരം ചെളിവാരിയെറിഞ്ഞും പൊതുമധ്യത്തിൽ അപമാനിച്ചും അവർ പകരം വീട്ടി. സിനിമ, ഗുണ്ടാ രാഷ്ട്രീയം എന്നാണ് തമിഴകത്തിലെ ഇത്തരം പ്രവണതകളെ നിരീക്ഷകർ വിലയിരുത്തിയത്.

MKS 2

ഇതിനെയെല്ലാം തിരുത്തിയെഴുതുകയാണ് മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന എം.കെ സ്റ്റാലിൻ. അച്ഛന്റെ മൂർച്ഛയുള്ള വാക്കുകളോ ആളുകളെ പെട്ടെന്ന് ആകർഷിക്കുന്നതിനുള്ള കരിസ്മയൊ അദ്ദേഹത്തിന്റെ കൈവശം ഇല്ലാതിരുന്നിട്ടും ഒരു ദീർഘദർശിയെ പോലെ പ്രസ്ഥാനത്തെയും തന്റെയൊപ്പം നിന്നവരെയും നയിച്ച അയാൾ ഇന്ന് തമിഴകത്തിന്റെ മുഖ്യമന്ത്രിയാണ്. പത്ത് വർഷം പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കേണ്ടി വന്നതിന്റെ ക്ഷീണമൊന്നുമില്ലാതെ അയാൾ ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടി, സർക്കാരിന്റെ തെറ്റുകൾക്ക് നേരെ വിരൽചൂണ്ടി.

MKS 3

അങ്ങനെ മുഖ്യമന്ത്രിയാകുന്നതിന് മുൻപെ ദ്രാവിഡ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ സൂചനകൾ നൽകിയ ഏക നേതാവാണ് എം.കെ സ്റ്റാലിൻ. അതുകൊണ്ട് ഇത്തവണ മികച്ച ഭൂരിപക്ഷത്തോടെ അയാൾ അധികാരത്തിലെത്തുമെന്ന് ഉറപ്പായിരുന്നു. 2016ൽ ജയലളിതയും 2019ൽ കരുണാനിധിയും മരിച്ചതോടെ തമിഴക രാഷ്ട്രീയം ഏവരുടെയും ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായി. ഇനി എന്ത് എന്ന ആശങ്കയും കൗതുകവുമായിരുന്നു അതിന് പിന്നിൽ. വിചാരിച്ചതുപോലെ തന്നെ എഐഡിഎംകെയിൽ ജയലളിതയുടെ മരണത്തിന് ശേഷം അധികാര പിടിവലികൾ ശക്തമായി. എന്നാൽ സ്റ്റാലിൻ പാർട്ടിയുടെ സെമി കേഡർ സ്വഭാവത്തിലൂടെ ഡിഎംകെയെ ഒറ്റക്കെട്ടായി പിടിച്ചു നിർത്തി.

MKS 4

അച്ഛന്റെ കൃത്യമായ ശിക്ഷണമാണ് സ്റ്റാലിന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം കാണാൻ സാധിച്ചിരുന്നത്. കരുണാനിധിയെ പോലെ തോൽവി അറിയാത്ത നേതാവല്ലായിരുന്നു അദ്ദേഹം. എന്നാൽ ഓരോ തോൽവികളും അദ്ദേഹത്തെ ശക്തനായ നേതാവാക്കി പരുവപ്പെടുത്തുന്നതായിരുന്നു. യുവജന പ്രസ്ഥാനത്തിന്റെ ചുമതല മുതൽ പാർട്ടിയുടെ ഉന്നതാധികാരത്തിലേക്ക് പടി പടിയായുള്ള കടന്നുവരവ്. ജനപ്രതിനിധിയെന്ന നിലയിലും അങ്ങനെ തന്നെ. ഈ കലയളവിലെല്ലാം തന്നെ, തന്നിലെ നേതാവിനെ മാത്രമല്ല തമിഴ് രാഷ്ട്രീയത്തിലും മാറ്റങ്ങൾകൊണ്ടുവരാൻ സ്റ്റാലിൻ ശ്രമം ആരംഭിച്ചിരുന്നു.

MKS 5

പിതാവ് കരുണാനിധിയുടെ മരണത്തിന് ശേഷം മാത്രമാണ് സ്റ്റാലിൻ പാർട്ടിയുടെ പൂർണ ചുമതലയിലേക്ക് എത്തുന്നത്. എന്നാൽ ശക്തനായ പ്രതിപക്ഷ നേതാവായി അതിനോടകം തന്നെ അയാൾ മാറിയിരുന്നു. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ സാധാരണയായി പങ്കെടുക്കാറില്ലാത്ത പ്രതിപക്ഷ വഴക്കം 2016ൽ സ്റ്റാലിൻ തിരുത്തി. സ്റ്റാലിനും പ്രതിപക്ഷ എംഎൽഎമാരും ജയലളിതയുടെ സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ എത്തി. എന്നാൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം 16-ാം നിരയിലാക്കി എഐഡിഎംകെ രാഷ്ട്രീയ വൈര്യം ഒരിക്കൽകൂടി കാട്ടി. എന്നാൽ ക്ഷമയോടെ അയാൾ തനിക്ക് ലഭിച്ച ഇരിപ്പിടത്തിലിരുന്ന് സസൂക്ഷ്മം പരിപാടി വീക്ഷിച്ചു.

MKS 6

പിന്നീടങ്ങോട്ട് ക്രിയാത്മകമായ ഒരു പ്രതിപക്ഷമായി സ്റ്റാലിനും സംഘവും നിയമസഭയ്ക്കുള്ളിലും പുറത്തും നിറഞ്ഞു. രാഷ്ട്രീയമായും ആശയപരമായുമുള്ള എതിർപ്പുകൾ നിലനിൽക്കുമ്പോൾ തന്നെ അയാൾ ദ്രാവിഡ രാഷ്ട്രീയത്തിലെ സ്വഭവത്തിൽ മാറ്റത്തിനായി ശ്രമിക്കുന്നുണ്ടായിരുന്നു. ഒപ്പം പെരിയാർ മുന്നോട്ടുവെച്ച ദ്രാവിഡ കഴകത്തെ അതിന്റെ സ്വത്വത്തിൽ നിലനിർത്താനുള്ള ശ്രമങ്ങളും.

MKS 7

2019ൽ കരുണാനിധി മരിക്കുമ്പോൾ അദ്ദേഹത്തെ അടക്കാനുള്ള സ്ഥലത്തിനായി അദ്ദേഹത്തിന് കോടതി കയറേണ്ടി വരെ വന്നു. ഒരു സാഹചര്യത്തിലും ഡിഎംകെ നേതാക്കൾ എഐഡിഎംകെയ്ക്ക് മുന്നിൽ പോകറില്ലെന്ന പതിവ് തെറ്റിച്ചുകൊണ്ട് സ്റ്റാലിൻ നേരിട്ട് മറീന ബീച്ചിൽ സി.എൻ അണ്ണാദൂരൈയുടെ അടുത്ത് തന്നെ കരുണാനിധിക്ക് വിശ്രമസ്ഥലം ഒരുക്കണമെന്ന അപേക്ഷയുമായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് മുന്നിലെത്തി. എന്നാൽ അത് നിരസിച്ച സർക്കാരിന് പിന്നീട് കോടതി ഉത്തരവനുസരിച്ച് സ്ഥലം അനുവദിക്കേണ്ടി വന്നു. അതേസമയം ഇത് മനസിൽവെക്കാതെ എടപ്പാടിയുടെ അമ്മ മരിച്ചപ്പോൾ സ്റ്റാലിൻ നേരിട്ടെത്തി അനുശോചനം അറിയിച്ചതും തമിഴ് ജനതയ്ക്ക് പുതിയ കാഴ്ചയായിരുന്നു, അനഭവമായിരുന്നു.

MKS 8

അധികാരത്തിലെത്തിയപ്പോഴും ആ മര്യദ അതുപോലെ കാത്തുസൂക്ഷിച്ച സ്റ്റാലിന്റെ പ്രവൃത്തികൾ എതിരാളികളെ പോലും കയ്യിലെടുക്കുന്നതായിരുന്നു. ഡിഎംകെയിലെ ശക്തനായ നേതാവും മുൻ മുഖ്യമന്ത്രിയുമായി ഒ പനീർസെൽവം സ്റ്റാലിന്റെ സത്യപ്രതിജ്ഞ ചടങ്ങിലെ വിശിഷ്ഠ അതിഥികളിലൊരാളായി മുൻനിരയിൽ തന്നെയുണ്ടായിരുന്നു. സർക്കാരിന്റെ പല സുപ്രധാന കമ്മിറ്റികളിലും കൂടുതൽ അംഗങ്ങൾ എത്തിയതും പ്രതിപക്ഷ നിരയിൽ നിന്ന് തന്നെ. പ്രതിപക്ഷത്തെ പൂർണമായും ബഹുമാനിച്ചുകൊണ്ടും പരിഗണിച്ചുകൊണ്ടും മുന്നോട്ട് പോവുകയാണ് സ്റ്റാലിൻ

MKS 9

തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം ഡിഎംകെ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം അതിരുകടന്നപ്പോഴും സ്റ്റാലിന്രെ ഇടപ്പെടൽ ശ്രദ്ധേയമായി. ചെന്നൈയിൽ 'അമ്മ' റെസ്റ്റോറന്റിൽ അതിക്രമിച്ച് കടന്ന ഡിഎംകെ പ്രവർത്തകർ ബോർഡും പാത്രങ്ങളും ഉൾപ്പടെ അവിടുത്തെ പലതും നശിപ്പിക്കുകയും വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ വീണ്ടും ഡിഎംകെ, എഐഡിഎംകെ സംഘർഷം തുടരുമെന്നാണ് പലരും കരുതിയത്. എന്നാൽ സ്റ്റാലിന്റെ പുതിയ ഡിഎംകെയ്ക്ക് അങ്ങനെയൊരു സ്വഭാവമില്ലെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നടപടി. അക്രമണം നടത്തിയ പ്രവർത്തകരെ അറസ്റ്റ് ചെയ്യുക മാത്രമല്ല വരുത്തിയ നാശനഷ്ടങ്ങൾക്ക് പരിഹാരം കാണുകയും സ്ഥലം എംഎൽഎ നേരിട്ടെത്തി ജീവനക്കാരോട് ക്ഷമാപണം നടത്തുകയും ചെയ്തു.

MKS 10

പകവീട്ടലുകളുടെ രാഷ്ട്രീയമാണ് ദ്രാവിഡത്തിന്റേത്...തിരിച്ചടികളുടെ സ്വഭാവമാണ് അതിന്...എന്നാൽ അതെല്ലാം മാറിയിരിക്കുന്നു. ദീർഘദർശിയായ ഒരു രാഷ്ട്രീയക്കാരൻ, ഒരു നേതാവ് ഇന്ന് തമിഴകത്തുണ്ട്. മുൻതലമുറയുടെ നല്ലതിനെ കൊണ്ടും കെട്ടതിനെ തള്ളിയും അയാൾ പുതിയൊരു രാഷ്ട്രീയ സ്വഭാവം ദ്രാവിഡത്തിനെ പഠിപ്പിക്കുന്നു. ദ്രവിഡ രാഷ്ട്രീയത്തിന്റെ സ്വത്വത്തിൽ ഉറച്ചുനിന്നുകൊണ്ട് പരസ്പരം പോരാടിക്കാതെ തമിഴ്നാടിനായി നിലകൊള്ളണം എന്ന് അയാൾ ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കി കൊടുക്കുന്നുണ്ട്. ഇനിയും മുന്നോട്ട് പോകേണ്ട, പക്വതയിലെത്തേണ്ട ഒരു രാഷ്ട്രീയത്തിന്റെ വളർച്ചയിലേക്കുള്ള തുടക്കം...അയാൾ അതിന് വഴിതെളിക്കുന്നു, ഉദയസൂര്യനായി വെളിച്ചം പകരുന്നു.

ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിൽ നന്ദിത ശ്വേത; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    വമ്പൻ പ്രഖ്യാപനവുമായി തമിഴ്‌നാട് സർക്കാർ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+