ബാനറുകളും പരസ്യ ബോർഡുകളും ഉണ്ടെങ്കിൽ പാർട്ടിപരിപാടികളിൽ പങ്കെടുക്കില്ല; മുന്നറിയിപ്പുമായി സ്റ്റാലിൻ
ചെന്നൈ: ബാനറുകളും ഫ്ലക്സ് ബോർഡുകളും പൊതുപരിപാടികളിൽ നിന്നും ഒഴിവാക്കണമെന്ന് അണികൾക്ക് നിർദ്ദേശം നൽകി ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ. നിർദ്ദേശം പാലിക്കാത്ത പാർട്ടി പരിപാടികളിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം നടപടി ഇനിയും തുടർന്നാൽ കടുത്ത നടപടിയുണ്ടാകുമെന്നും പാർട്ടി ഘടകങ്ങൾക്ക് അയച്ച കത്തിൽ സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്.
ചെന്നൈയിൽ അണ്ണാ ഡിഎംകെ നേതാവ് സ്ഥാപിച്ച ഫ്ലക്സ് ബോർഡ് മറിഞ്ഞ് വീണ് യുവതി മരിക്കാനിടയായ സാഹചര്യത്തിലാണ് സ്റ്റാലിന്റെ തീരുമാനം. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ ഗതാഗതകുരുക്ക് ഉണ്ടാക്കുകയോ ചെയ്യുന്ന തരത്തിൽ ബാനറുകളോ ഫ്ലക്സ് ബോർഡുകളോ പൊതുപരിപാടികൾക്ക് മുന്നോടിയായി സ്ഥാപിക്കേണ്ടതില്ല. അത്തരം പരിപാടികളിൽ ഞാൻ പങ്കെടുക്കില്ല. നിർദ്ദേശം അവഗണിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും കത്തിൽ സ്റ്റാലിൻ വ്യക്തമാക്കി.

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് 23കാരിയായ ശുഭശ്രീ എന്ന യുവതി അപകടത്തിൽപ്പെട്ടത്. ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് സ്കൂട്ടറിന് മുകളിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. സ്കൂട്ടറിന് നിയന്ത്രണം വിട്ടതോടെ പിന്നാലെ വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു.
അണ്ണാ ഡിഎംകെ നേതാവ് ജയഗോപാലിന്റെ മകന്റെ വിവാഹത്തോട് അനുബന്ധിച്ചാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. വിവാഹസ്ഥലത്തേയ്ക്കുള്ള വഴിയിൽ നിരവധി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. സംഭവത്തിൽ ജയഗോപാലിനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അണ്ണാ ഡിഎംകെയ്ക്കെതിരെ സ്റ്റാലിൻ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.












Click it and Unblock the Notifications