കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെതിരെ പടയൊരുക്കം; ഹരിയാനയില്‍ എംഎല്‍എ രാജിവെച്ചു
ദില്ലി: വിഭാഗീയത മൂലം പൊറുതി മുട്ടിയ ഹരിയാന കോണ്‍ഗ്രസില്‍ നിന്ന് മറ്റൊരു രാജി കൂടി. റായ് അസംബ്ലിയില്‍ നിന്നുള്ള എംഎല്‍എയായ ജയ് തിറത്ത് ദഹിയ ആണ് രാജിവെച്ചത്. സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ അശോക് തന്‍വറിനെതിരായ തന്‍റെ പരാതി പരിഗണിക്കാന്‍ നേതൃത്വം തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജയ് രാജിവെച്ചത്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള എംഎല്‍എയുടെ രാജി കടുത്ത പ്രതിസന്ധിയാണ് കോണ്‍ഗ്രസില്‍ സൃഷ്ടിച്ചിരിക്കുന്നത്.

ജൂണ്‍ നാലിന് ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് ദില്ലിയില്‍ വിളിച്ച യോഗത്തിന് പിന്നാലെ തന്‍വീര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ജയ് ആരോപിച്ചു. യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ തന്‍വീറിന്‍റെ രാജി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ പരാജയത്തിന് കാരണം തന്‍വീര്‍ ആണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. താന്‍ പരാതിയൊന്നും ഉന്നയിച്ചില്ല. എന്നാല്‍ യോഗത്തിന് ശേഷം തന്നെ തന്‍വീര്‍ ചീത്ത വിളിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും ജയ് ആരോപിച്ചു.
ഇത് സംബന്ധിച്ച് രാഹുല്‍ ഗാന്ധിക്കും ഹൂഡയ്ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ രണ്ട് മാസം പിന്നിട്ടിട്ടും പരാതിയില്‍ നടപടിയൊന്നും നേതൃത്വം സ്വീകരിച്ചില്ലെന്നും ജയ് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ ഹൂഡയുടെ അടുത്തയാളാണ് രാജിവെച്ച ജയ്. താന്‍ കോണ്‍ഗ്രസ് വിട്ട് പോകില്ലെന്ന് ജയ് വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷന്‍ തന്‍വീറിനെ മാറ്റനുള്ള സമ്മര്‍ദ്ദ തന്ത്രമാണ് ജയുടെ രാജിക്ക് പിന്നിലെന്നാണ് കണക്കാക്കപ്പെടുന്നത്.
കോൺഗ്രസ് വലിയ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനമാണ് ഹരിയാന. താഴേത്തട്ട് മുതൽ പാർട്ടിയുടെ സംഘടനാ സംവിധാനം നിശ്ചലമാണ്. മുൻ മുഖ്യമന്ത്രി ഭൂപിന്ദർ സിംഗ് ഹൂഡയും ഹരിയാന കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാറും തമ്മിലുള്ള ഭിന്നതയും വലിയ തലവേദനയാണ് പാര്‍ട്ടിക്ക് വരുത്തിവെച്ചിരിക്കുന്നത്. സംസ്ഥാനത്ത് പാര്‍ട്ടിയെ ആര് നയിക്കുമെന്ന ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഹൈക്കമാന്‍റ് ഇടപെടട്ടേ എന്ന നിലപാടാണ് നേതൃത്വത്തിന്.
അതേസമയം അശോക് തന്‍വാര്‍ രാജിവെയ്ക്കാത്തതില്‍ ഒരു വിഭാഗത്തിന് അതൃപ്തി ഉണ്ട്. സംസ്ഥാനത്തെ പാര്‍ട്ടിയുടെ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്വം തന്‍വാറിനാണെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ഗുലാം നബി ആസാദ് കോണ്‍ഗ്രസ് അവലോകന യോഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications