ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്; മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചവാനെ ഞെട്ടിക്കുമെന്ന് കോണ്‍ഗ്രസ്
ഭോപ്പാല്‍: തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന മധ്യപ്രദേശില്‍ ചെറുതല്ലാത്ത തിരിച്ചടികളാണ് ബിജെപി നേരിട്ടു കൊണ്ടിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതി ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ച് നിരവധി നേതാക്കളാണ് സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നായി കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ പാര്‍ട്ടി വിട്ടത്.
ഇന്‍ഡോര്‍ മേഖലയില്‍ നിന്ന് പാര്‍ട്ടി വിട്ട 3 പ്രമുഖ നേതാക്കള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നതും ബിജെപിക്ക് ക്ഷീണമായി. ഇതിന് പുറമെയാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്ന മറ്റൊരു പ്രസ്താവനയുമായി സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായി സജ്ജന്‍ സിങ് വര്‍മ രംഗത്ത് എത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
ബിജെപി എംഎല്‍എമാരും
കോര്‍പ്പറേന്‍റര്‍മാര്‍ മാത്രമല്ല, സംസ്ഥാനത്ത പ്രമുഖരായ ചില ബിജെപി എംഎല്‍എമാരും ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ എത്തുമെന്നാണ് പൊതുമരമാത്ത് വകുപ്പ് മന്ത്രിയായ സജ്ജന്‍ സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഹോളി മിലാന്‍ സമോറയുമായി ബന്ധപ്പെട്ട് ഇന്‍ഡോറില്‍ നടത്തിയ പത്രസമ്മേളനത്തിന് ഇടയിലായിരുന്നു മന്ത്രിയുടെ അവകാശവാദം.
ബിജെപി ഞെട്ടും
ചില ബിജെപി എംഎല്‍എമാര്‍ ഇതിനോടകം തന്നെ ഞങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അധികം വൈകാതെ തന്നെ ഭോപ്പാലില്‍ വെച്ച് ഇവര്‍ കോണ്‍ഗ്രസില്‍ ചേരും. ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണ്. കോര്‍പ്പറേറ്റര്‍ മാര്‍ക്ക് പുറമെ എംഎല്‍എമാരും കോണ്‍ഗ്രസിലെത്തുന്നതോടെ ബിജെപി ഞെട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നീക്കം
പൗരത്വ നിയമ പ്രതിഷേധങ്ങള്‍ എതിരായി സംസ്ഥാനത്ത് ബിജെപിക്കെതിരായി ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളെ മുതലെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. പൗരത്വ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്ത് വന്ന ബിജെപി എംഎല്‍എ നരായാണന്‍ ത്രിപാഠിയെ കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
രാജ്യത്തെ വിഭജിക്കരുത്
രാജ്യത്തിന് പരൗത്വ നിയമ ഭേദഗതി ഒരു തരത്തിലും ഗുണകരമാവില്ലെന്നായിരുന്നു നാരായണണ്‍ ത്രിപാഠി അഭിപ്രായപ്പെട്ടത്. മതത്തിന്‍റെ പേരില്‍ രാജ്യത്തെ വിഭജിക്കരുത്. തെരുവുകളില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ മാത്രമാണ് ഈ നിയമം സഹായിക്കുക്കയുള്ളുമെന്നായിരുന്നു നാരായണ്‍ ത്രിപാഠി നേരത്തെ അഭിപ്രായപ്പെട്ടത്.
പൗരത്വ നിയമത്തിന്‍റെ ലക്ഷ്യം
അംബേദ്കറുടെ ഭരണഘടന പിന്തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. അതിന് തയ്യാറല്ലെങ്കില്‍ ഭരണ ഘടന കീറിയെറിഞ്ഞ കളയണം. വോട്ട് ബാങ്കിനെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പൗരത്വ നിയമ ഭേദഗതി. പുരോഗതി ആവശ്യമുള്ള ഒരു രാജ്യത്തില്‍ ആഭ്യന്തര കലാപ സമാനമായ സാഹചര്യം ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്‍ആര്‍സിയോടും എതിര്‍പ്പ്
എന്‍ആര്‍സിയോടുള്ള എതിര്‍പ്പും മെയ്ഹറില്‍ നിന്നുള്ള എംഎല്‍എയായ ത്രിപാഠി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്‍ആര്‍സി നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ ഗ്രാമങ്ങളില്‍ ഉള്ളവര്‍ പൗരത്വം തെളിയിക്കാന്‍ ഏറെ കഷ്ടപ്പെടും. റേഷന്‍ കാര്‍ഡ് കിട്ടാന്‍ ഇന്നും ഏറെ കഷ്ട്ടപ്പെടുന്ന ഗ്രാമീണരോട് പൗരത്വം തെളിയിക്കാന്‍ അവകാശപ്പെടരുതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
കോണ്‍ഗ്രസ് അനുകൂല
നേരത്തെ നിയമസഭയില്‍ പരസ്യമായി കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ച വ്യക്തിയാണ് നരായാണ്‍ ത്രിപാഠി. നിയമസഭയില്‍ ക്രിമിനല്‍ ഭേദഗതി ബില്ലിന്‍മേലുള്ള വോട്ടെടുപ്പില്‍ നാരായണ്‍ ത്രിപാഠിയും മറ്റൊരു എംഎല്‍എയുമായി ശരത് കൗളും സര്‍ക്കാറിന് അനുകൂലമായി നിലപാട് സ്വീകരിക്കുകയായിരുന്നു.
ലക്ഷ്യമിടുന്നു
കഴിഞ്ഞ കുറച്ച നാളുകളായി വിമത നിലപാട് സ്വീകരിച്ചു വരുന്ന നരായണ്‍ ത്രിപാഠി ഉള്‍പ്പടേയുള്ള എംഎല്‍എമാരെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന. കൂടുതല്‍ സ്വതന്ത്രരെ കൂടി സര്‍ക്കാറുമായി സഹകരിപ്പിക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. സംസ്ഥാന ഘടകത്തിന്‍റെ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു.
സഭയില്‍
നാല് ബിജെപി മന്ത്രിമാര്‍ ഉടന്‍ തന്നെ ഭരണപക്ഷത്ത് എത്തുമെന്ന് സ്വതന്ത്രനും, കമല്‍നാഥ് മന്ത്രിസഭിയിലെ ഖനി വകുപ്പ് മന്ത്രിയുമായ പ്രദീപ് ജയ്സ്വാളും നേരത്തെ അവകാശപ്പെട്ടിരുന്നു. 230 അംഗ നിയമസഭയില്‍ 144 അംഗങ്ങളുടെ പിന്തുണയുള്ള കോണ്‍ഗ്രസ് 4 സ്വതന്ത്രരുടേയും രണ്ട് ബിഎസ്പി, ഒരു എസ്പി അംഗത്തിന്‍റേയും പിന്തുണയോടെയാണ് ഭരിക്കുന്നത്. 109 അംഗങ്ങളാണ് സഭയില്‍ ബിജെപിക്ക് ഉള്ളത്.
കഴിഞ്ഞ ദിവസം
പൗരത്വ നിയമഭേദഗതിയടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ബിജെപിയുടെ മൂന്ന് നേതാക്കളായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കൗണ്‍സിലര്‍മാരായ ശങ്കര്‍ യാദവ്, ഉസ്മാന്‍ പട്ടേല്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ അടുത്ത അനുയായി രജിക് ഖുറേഷി ഫാരിഷ് വാല എന്നിവരായിരുന്നു ബിജെപി നേതൃത്വത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍
യാഥാര്‍ത്ഥ്യം മനസ്സിലായത്
ഞങ്ങള്‍ ബിജെപി അംഗത്വം ഉപേക്ഷിച്ച് മതേതര പ്രസ്ഥാനത്തിന്‍റെ ഭാഗമാവുകയാണെന്ന് മൂവരം സ്വീകരണ ചടങ്ങില്‍ വ്യക്തമാക്കി. മൂന്ന് ബിജെപി നേതാക്കളേയും മുഖ്യമന്ത്രി കമല്‍നാഥ് കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. അവര്‍ക്ക് ഇപ്പോഴാണ് യാഥാര്‍ത്ഥ്യം മനസ്സിലായത്. ആദ്യം അവര്‍ സത്യം മനസ്സിലാക്കുകയും പിന്നീട് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. സത്യം എന്താണെന്ന് തിരിച്ചറിയുന്നതിനുള്ള ഒരു ഉദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
തുടക്കം മാത്രം
ഇതൊരു തുടക്കം മാത്രമാണ്. കൂടുതല്‍ ആളുകള്‍ ഇവരെ പിന്തുടര്‍ന്ന് ഭാവിയില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹം രൂക്ഷമായി വിമര്‍ശനങ്ങല്‍ ഉന്നയിച്ചു. ശരിയായ വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവുന്നില്ലെന്നും കമല്‍നാഥ് കുറ്റപ്പെടുത്തി. അതേസമയം നേതാക്കള്‍ പാര്‍ട്ടി മാറിയത് തങ്ങളെ ബാധിക്കില്ലെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
അധികാരത്തിനായി തമ്മിലടിച്ച് ബിജെപി മന്ത്രിമാര്‍, ഭീഷണി, സമ്മര്‍ദം; യെഡിയൂരപ്പക്ക് തലവേദന മാറുന്നില്ല
കെജ്രിവാള്‍ കലാപകാരികൾക്കൊപ്പം നിന്നു, ബിജെപി യുടെ ബി ടീമായി അടിവരയിടുന്നു; രൂക്ഷ വിമര്‍ശനം