ആം ആദ്മി പാർട്ടിയിലെ 15 എംഎൽഎമാർ കോൺഗ്രസുമായി ചർച്ച നടത്തി? പ്രതികരണവുമായി കെജ്രിവാൾ!
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ അതൃപ്തി പുകയുകയാണ്. സീറ്റ് നിഷേധിക്കപ്പെട്ട 15ഓളം എംഎല്‍എമാരാണ് പാര്‍ട്ടിക്ക് തലവേദനയായി മാറിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നടക്കം പുതുതായി ആം ആദ്മി പാര്ട്ടിയിലെത്തിയവര്ക്കടക്കം സീറ്റ് നല്‍കിയാണ് അരവിന്ദ് കെജ്രിവാള് 15 എംഎല്‍എമാരെ തഴഞ്ഞത്.
സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ആം ആദ്മി എംഎല്‍എ എന്‍ഡി ശര്‍മ്മ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. മാത്രമല്ല അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.
അസംതൃപ്തരായ 15 എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കോണ്‍ഗ്രസ് ദില്ലി തിരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കുന്നതേ ഉളളൂ. ഈ സാഹചര്യത്തില്‍ ടിക്കറ്റിന് ആം ആദ്മി പാര്‍ട്ടിയിലെ എംഎല്‍എമാര്‍ ബന്ധപ്പെട്ടിരുന്നതായി കോണ്‍ഗ്രസ് നേതാവ് സുഭാഷ് കോറ വെളിപ്പെടുത്തിയിരുന്നു. ഇത് ആപ് നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.
അതേസമയം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിക്കാനാകാതെ പോയ 15 എംഎല്‍എമാരും ആം ആദ്മി പാര്‍ട്ടിയില്‍ തന്നെ തുടരും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അരവിന്ദ് കെജ്രിവാള് പ്രതികരിച്ചു. എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമം നടത്തും എന്നാല്‍ അവര്‍ തങ്ങളുടെ കുടുംബത്തിലുളളവരാണ് എന്നും പാര്‍ട്ടിക്കൊപ്പം തുടരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അരവിന്ദ് കെജ്രിവാള് പറഞ്ഞു.