അസമിൽ ആൾക്കുട്ട ആക്രമണം: ആക്രമണത്തിനിരയായ രണ്ട് പേരിൽ ഒരാൾ മരിച്ചു, നാല് പേർ അറസ്റ്റിൽ!!
ജോർഹട്ട്: അസമിൽ വീണ്ടും ആൾക്കുട്ട കൊലപാതകം. ആക്രമണത്തിനിരയായ യുവാക്കളിൽ ഒരാൾ മരിച്ചു. അസമിലെ ജോർഹട്ടിലാണ് സംഭവം. കൊറോണ വൈറസ് ലോക്ക്ഡൌണിനിടെ ടുവീലറിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരാണ് ആക്രമിക്കപ്പെട്ടത്. ദേബാശിഷ് ഗോഗോയ് എന്ന 23കാരനാണ് കൊല്ലപ്പെട്ടത്. അക്രമണത്തിനിരയായ രണ്ടാമൻ ആദിത്യദാസിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച് മടങ്ങിയ ഇവരുടെ വാഹനം രണ്ട് സ്ത്രീകളെ ഇടിച്ചതാണ് ആൾക്കൂട്ട ആക്രമണത്തിനിടയാക്കിയത്. ഇതോടെ ആളുകൾ കൂട്ടമായെത്തി ബൈക്ക് യാത്രികരെ ആക്രമിക്കുകയായിരുന്നു. 50 ഓളം പേർ ചേർന്നാണ് ആക്രമിച്ചതെന്നാണ് മാധ്യമറിപ്പോർട്ടുകൾ. വിവരമറിഞ്ഞതോടെ ദേബാശിഷ് ചാറ്റർജിയുടെ ബന്ധുക്കൾ സ്ഥലത്തെത്തി അക്രമികളോട് സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അക്രമികൾ പിന്തിരിയാൻ തയ്യാറായിരുന്നില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.

ഏറെ സമയത്തിന് ശേഷമാണ് രണ്ട് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ജനക്കൂട്ടം സമ്മതിക്കുന്നത്. പോലീസ് സ്ഥലത്തെത്തിയതിന് ശേഷം മാത്രമാണ് ഇവരെ കൊണ്ടുപോകാൻ അനുവദിക്കുന്നത്. സംഭവത്തിൽ ഇതുവരെ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. കുടുതൽ പേർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്.
നേരത്തെ 2018ൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് സംശയിച്ച് ജനക്കൂട്ടം രണ്ട് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുവാക്കൾ ആക്രമിക്കപ്പെട്ടത്. 2013 ജൂലൈയിൽ ഓട്ടോ ഡ്രൈവർമാർ ചേർന്നും ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications