ദളിത് പ്രക്ഷോഭം കൂടുതൽ മേഖലകളിലേക്ക്, മരണം 12 ആയി; രാജസ്ഥാനിൽ വീടുകൾ കത്തിച്ചു...
കഴിഞ്ഞദിവസത്തെ ഭാരത് ബന്ദിനിടെ പൊട്ടിപുറപ്പെട്ട സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോർട്ട്.
ദില്ലി: ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. രാജസ്ഥാൻ, ഉത്തർപ്രദേശ് അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മദ്ധ്യപ്രദേശിലും സംഘർഷം തുടരുകയാണ്. രാജസ്ഥാനിൽ പ്രക്ഷോഭകാരികളുടെ ആക്രമണത്തിൽ പരിക്കേറ്റ എസ്ഐ മരണപ്പെട്ടു.
കഴിഞ്ഞദിവസത്തെ ഭാരത് ബന്ദിനിടെ പൊട്ടിപുറപ്പെട്ട സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോർട്ട്. രാജസ്ഥാനിലെ കൂടുതൽ മേഖലകളിലേക്ക് അക്രമം പടരുന്നതിനാൽ പലയിടത്തും പോലീസ് കർഫ്യൂ പ്രഖ്യാപിച്ചു. കരോളി ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചതിന് പുറമേ ഇന്റർനെറ്റ് സർവ്വീസും റദ്ദാക്കിയിട്ടുണ്ട്.

രാജസ്ഥാനിൽ ദളിത് വിഭാഗക്കാരായ രാഷ്ട്രീയ നേതാക്കൾക്കെതിരെയും ആക്രമണമുണ്ടായി. ബിജെപി എംഎൽഎയും ദളിത് നേതാവുമായ രാജ്കുമാരി ജാദവ്, മുൻ കോൺഗ്രസ് എംഎൽഎ ബരോസിലാൽ ജാദവ് എന്നിവരുടെ വീടുകൾ അക്രമികൾ അഗ്നിക്കിരയാക്കി. ഇരു വീടുകളും പൂർണ്ണമായും കത്തിനശിച്ചെന്നാണ് റിപ്പോർട്ട്. 5000ത്തോളം പേർ അടങ്ങിയ ജനക്കൂട്ടമാണ് രാഷ്ട്രീയ നേതാക്കളുടെ വീടുകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്.
പട്ടികജാതി-പട്ടികവർഗ പീഡനം തടയൽ നിയമത്തിന്റെ ദുരുപയോഗം ഒഴിവാക്കുന്നതിനായി സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കലാപം പൊട്ടിപുറപ്പെട്ടത്.












Click it and Unblock the Notifications