ഹൈക്കോടതി ഇടപെട്ടു ; അസമിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുന:സ്ഥാപിച്ചു
ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ അക്രമാസക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കിയ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അസമില്‍ പുനസ്ഥാപിച്ചു. തിരഞ്ഞെടുത്ത ജില്ലകളില്‍ ഡിസംബര്‍ 11 മുതല്‍ ഏര്‍പ്പെടുത്തിയ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരോധനമാണ് അധികൃതര്‍ പിന്‍വലിച്ചിരിക്കുന്നത്. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ നിരോധനം വ്യാപിപ്പിച്ചിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരോധനം ഏര്‍പ്പെടുത്തിയിട്ടും വ്യാഴാഴ്ചയും സംസ്ഥാനമൊട്ടാകെ സിഎഎയ്‌ക്കെതിരായ പ്രതിഷേധം തുടര്‍ന്നു.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കം ചെയ്യാന്‍ ഗുവാഹത്തി ഹൈക്കോടതി ഇന്നലെയാണ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി പ്രതിഷേധക്കാര്‍ അക്രമത്തെ പ്രേരിപ്പിക്കാനും സ്ഫോടനാത്മക സന്ദേശങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയാന്‍ ഭരണകൂടത്തിന് സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ജസ്റ്റിസ് മനോജിത് ഭൂയാന്‍, ജസ്റ്റിസ് സൗമിത്ര സൈകിയ എന്നിവരടങ്ങിയ ബെഞ്ച് ഈ വാദം തള്ളി. വൈകീട്ട് അഞ്ച് മണിക്ക് മുന്‍പ് ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിക്കണമെന്നായിരുന്നു ഗുവാഹത്തി ഹൈക്കോടതി സര്‍ക്കാരിന് നിർദ്ദേശം നൽകിയത്.

പുതുതായി ഭേദഗതി ചെയ്ത നിയമ പ്രകാരം സംസ്ഥാനത്തേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്ന് ഭയന്നാണ് അസമിലെ നിരവധി ഗ്രൂപ്പുകള്‍ സിഎഎയ്ക്കെതിരെ പ്രതിഷേധിക്കുന്നത്. നൂറിലധികം പ്രതിഷേധക്കാരെ സംസ്ഥാനത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാത്രമല്ല ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടികളായ ബിജെപിയും അസം ഗണ പരിഷത്തും നിയമത്തെച്ചൊല്ലി ഇടഞ്ഞു. നിയമത്തിനെതിരെയുള്ള ജനരോഷം മനസ്സിലാക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്നാണ് ഇവരുടെ വാദം. ബിജെപി അസം ഘടകത്തില്‍ നിന്നും നിരവധി പേര്‍ പാര്‍ട്ടി വിടുകയും ചെയ്തു. 1980 മുതല്‍ തുടരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാണ് അസം ഗണ പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുന്ന ഇപ്പോഴത്തെ പ്രതിഷേധവും.












Click it and Unblock the Notifications