3 മുതല്‍ 5 ദിവസത്തിനുള്ളില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാമെന്ന് ട്രായ്; ഡിസംബര്‍ 16 മുതല്‍
ദില്ലി: മൊബൈല്‍ഫോണ്‍ വരിക്കാര്‍ക്ക് നമ്പര്‍ പോര്‍ട്ടബിള്‍ സംവിധാനം എളുപ്പത്തിലാക്കി ട്രായ്. ഒരു നെറ്റ്വര്ക്കില് നിന്നും മറ്റൊരു നെറ്റ്വര്‍ക്കിലേക്ക് പോര്‍ട്ട് ചെയ്യാന്‍ ഇനി മുതല്‍ 3 മുതല്‍ 5 ദിവസം വരെ മതിയാകും. ടെലികോം മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (ഏഴാം ഭേദഗതി) ചട്ടങ്ങള്‍ ട്രായ് ഭേദഗതി ചെയ്തതോടെയാണ് ഈ സൗകര്യം ലഭ്യമാകുക.
പി ചിദംബരം ജയിൽ മോചിതനായി, 106 ദിവസങ്ങൾക്ക് ശേഷം ജാമ്യം, നാളെ പാർലമെൻറിലെത്തും
ഡിസംബര്‍ 16 മുതല്‍ ഈ ഭേദഗതി പ്രാബല്യത്തില്‍ വരും. ഒരു സര്‍വീസ് ഏരിയയ്ക്കുള്ളിലെ വ്യക്തിഗത പോര്‍ട്ടിംഗ് അപേക്ഷകള്‍ ഇനി മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകണമെന്ന് ഭേദഗതി ചെയ്ത നിയമം അനുശാസിക്കുന്നു. അതേസമയം ഒരു സര്‍ക്കിളില്‍ നിന്ന് മറ്റൊരു സര്‍ക്കിളിലേക്ക് പോര്‍ട്ട് ചെയ്യാനും കോര്‍പ്പറേറ്റ് കണക്ഷനുകളുടെ പോര്‍ട്ടിംഗ് അപേക്ഷകള്‍ക്കും 5 പ്രവൃത്തി ദിവസങ്ങള്‍ വേണ്ടി വരും. കൂടാതെ തെറ്റായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വരിക്കാരുടെ അപേക്ഷ നിരസിക്കുന്ന ടെലികോം സേവന ദാതാക്കളില്‍ നിന്നും 10,000 രൂപ പിഴ ഈടാക്കാമെന്നും പുതിയ നിയമത്തില്‍ പറയുന്നു.
നമ്പര്‍ പോര്‍ട്ട് ചെയ്യുമ്പോള്‍ ഉപയോക്താവിന് ലഭിക്കുന്ന യുണീക്ക് പോര്‍ട്ടിംഗ് കോഡ് (യുപിസി) ഇനി മുതല്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സര്‍വീസ് പ്രൊവൈഡര്‍ ആയിരിക്കും അയക്കുക. സാധാരണയായി 1900 ലേക്ക് 'പോര്‍ട്ട്' എന്ന് ടൈപ്പ് ചെയ്ത് അയക്കുമ്പോഴാണ് യുപിസി ലഭ്യമാകുക. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പോര്‍ട്ടിംഗ് പ്രക്രിയ സുഗമമാകുമെന്നും മൊബൈല്‍ വരിക്കാര്‍ക്ക് ഇത് സൗകര്യപ്രദമാണെന്നും ട്രായ് വ്യക്തമാക്കി.
പുതിയ ഭേദഗതി പ്രകാരമുള്ള യുപിസിയുടെ സാധുത ജമ്മു കശ്മീര്‍, അസം, നോര്‍ത്ത് ഈസ്റ്റ് എന്നിവ ഒഴികെയുള്ള എല്ലാ സര്‍ക്കിളുകള്‍ക്കും 4 ദിവസമാണ്. ഈ സംസ്ഥാനങ്ങളില്‍ യുപിസിയുടെ സാധുത നിലവിലേത് പോലെ 30 ദിവസമായിരിക്കുമെന്നും ട്രായ് അറിയിച്ചു. നിലവിലെ പോര്‍ട്ടബിലിറ്റി സ്ഥിതി ഡിസംബര്‍ 9 വരെ ആയിരിക്കുമെന്നും ശേഷം ഡിസംബര്‍ 10 മുതല്‍ 15 വരെയുള്ള പ്രോസസിംഗ് കാലയളവില്‍ വരിക്കാര്‍ക്ക് പോര്‍ട്ട് ചെയ്യാനാകില്ലെന്നും ട്രായ് കൂട്ടിച്ചേര്‍ത്തു.