കെട്ടിപിടുത്തം ഇല്ല: കൈകൊടുത്ത് 'ഒഴിവാക്കി' ട്രംപും മോദിയും..16 മാസത്തിന് ശേഷം കൂടിക്കാഴ്ച
ഫ്രാൻസ്: ജി7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും . ഏകദേശം 16 മാസങ്ങൾക്ക് ശേഷമാണ് ഇരുനേതാക്കളും നേരിൽ കാണുന്നത്. ഫ്രാൻസിലെ എവിയാൻ നഗരത്തിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആതിഥേയത്വം വഹിച്ച ഔട്ട്‌റീച്ച് സെഷനിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
പതിവിന് വിപരീതമായി ഇരുവരും തമ്മിൽ ഹസ്തദാനത്തിലും ചെറുചിരിയിലും സ്വാഗതം ചുരുക്കി. സാധാരണ പരസ്പരം കണ്ടാൽ ഇരുവരും കെട്ടിപിടിക്കുക പതിവായിരുന്നു. ഫോട്ടോ എടുക്കുമ്പോഴും ഇരുവരും പരസ്പരം അകലം പാലിച്ചുവെന്നതും ചർച്ചയായിട്ടുണ്ട്.ഓപ്പറേഷൻ സിന്ദൂർ, തീരുവ യുദ്ധം, ഒമാൻ തീരത്തെ കപ്പലിന് നേരെ യുഎസ് നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടതടക്കമുള്ള സാഹചര്യങ്ങൾ നിലനിൽക്കെയാണ് ഇരുവരുടേയും കൂടിക്കാഴ്ച.

2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി വാഷിങ്ടൺ സന്ദർശിച്ചതിന് ശേഷമുള്ള ആദ്യ മുഖാമുഖ കൂടിക്കാഴ്ച കൂടിയാണിത്. ട്രംപ് രണ്ടാം തവണ യുഎസ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയായിരുന്നു അന്നത്തെ കൂടിക്കാഴ്ച. അതിനുശേഷം നയതന്ത്ര തലത്തിൽ ആശയവിനിമയം തുടർന്നെങ്കിലും നേരിട്ടുള്ള ചർച്ചകൾ നടന്നിരുന്നില്ല.
ബുധനാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.15ന് മോദിയും ട്രംപും പ്രത്യേക ഉഭയകക്ഷി ചർച്ച നടത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. വ്യാപാര വിഷയങ്ങൾ ചർച്ചകളിലെ പ്രധാന അജണ്ടയായിരിക്കുമെന്നാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. അന്തിമ കരാർ ഉടൻ പ്രഖ്യാപിക്കപ്പെടാൻ സാധ്യത കുറവാണെങ്കിലും സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാങ്കേതിക തല ചർച്ചകൾ വിശദമായി നടക്കുമെന്നാണ് പ്രതീക്ഷ.
വിപണി പ്രവേശനം, നിക്ഷേപ അവസരങ്ങൾ, ദീർഘകാല വാണിജ്യ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിൽ പുരോഗതി കൈവരിക്കാൻ ഈ കൂടിക്കാഴ്ച സഹായകമാകുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
ഹോർമുസ് കടലിടുക്കിൽ സമീപകാല സൈനിക നടപടിക്കിടെ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടക്കുന്നത്. സംഭവത്തെ തുടർന്ന് ഇന്ത്യയിൽ രാഷ്ട്രീയ വിവാദം ശക്തമായിരുന്നു. സംഭവത്തിൽ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും കേന്ദ്ര സർക്കാരിന്റെ പ്രതികരണത്തെക്കുറിച്ച് വിശദീകരണം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പ്രാദേശിക സുരക്ഷ, സമുദ്ര സുരക്ഷ, വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളും മോദി-ട്രംപ് ചർച്ചകളിൽ ഇടംപിടിക്കുമോയെന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.
ഇന്ത്യ-അമേരിക്ക ബന്ധത്തിലെ ഏറ്റവും പ്രധാന മേഖലകളിലൊന്നാണ് വ്യാപാരം. ഈ വർഷം ആദ്യം ചില ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മേലുള്ള താരിഫ് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം ഊർജം, സാങ്കേതികവിദ്യ, കാർഷികം, കൽക്കരി തുടങ്ങിയ മേഖലകളിൽ അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ വർധിപ്പിക്കുമെന്ന പ്രതീക്ഷയും യുഎസ് ഭരണകൂടം പ്രകടിപ്പിച്ചിട്ടുണ്ട്.
500 ബില്യൺ ഡോളറിലധികം മൂല്യമുള്ള വ്യാപാര-സാമ്പത്തിക സഹകരണത്തിനുള്ള സാധ്യതകൾ ചർച്ചയിലുണ്ടെന്നാണ് അമേരിക്കൻ വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനങ്ങളും നടപ്പാക്കൽ വിശദാംശങ്ങളും സംബന്ധിച്ച ചർച്ചകൾ തുടരുമെന്നാണ് സൂചന.












Click it and Unblock the Notifications