കശ്മീർ വിഷയത്തിൽ നരേന്ദ്ര മോദി സഹായം അഭ്യർത്ഥിച്ചു; മധ്യസ്ഥനാകാൻ തയാറെന്ന് ഡൊണാൾഡ് ട്രംപ്
Recommended Video
ന്യൂയോർക്ക്: കശ്മീർ പ്രശ്നത്തിൽ ഇന്ത്യയ്ക്കും പാകിസ്താനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി വൈറ്റ് ഹാസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രണ്ടാഴ്ച മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും കശ്മീർ വിഷയത്തിൽ മോദി സഹായം ചോദിച്ചതായും ട്രംപ് വെളിപ്പെടുത്തി. മധ്യസ്ഥത വഹിക്കാൻ തനിക്ക് സന്തോഷമേയുള്ളുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടാൻ തയാറാണെന്നും ട്രംപ് പ്രതികരിച്ചു.

കഴിഞ്ഞ മാസം ജപ്പാനിലെ ഒസാക്കയിൽ നടന്ന ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നെങ്കിലും ഇന്ത്യാ- പാക് പ്രധാനമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ചകൾ നടന്നിരുന്നില്ല.
കശ്മീർ പ്രശ്നത്തിൽ മൂന്നാമതൊരാളുടെ ഇടപെടലിനെതിരായിരുന്നു ഇതുവരെ ഇന്ത്യയുടെ നിലപാട്. പാകിസ്താൻ ചില നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും ഇന്ത്യ എതിർക്കുകയായിരുന്നു. ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ ചോദ്യം ചെയ്തുകൊണ്ട് പ്രമുഖ നേതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്. ട്രംപിന്റെ പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം വിശദീകരണം നൽകണമെന്നും കശ്മീർ വിഷയത്തിൽ മുൻ നിലപാടിൽ നിന്നും ഇന്ത്യ മാറുകയാണോയെന്ന് വ്യക്തമാക്കണമെന്നും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.
ഇന്ത്യയുടെ പരമാധികാരം അമേരിക്കയ്ക്ക് അടിയറവ് വയ്ക്കുകയാണോയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. എന്നാൽ ട്രംപിന്റെ പ്രസ്താവനയോട് വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications