തെരഞ്ഞെടുപ്പിനെ ഉന്നം വെച്ച് കേന്ദ്രബജറ്റ്.. മോദി കെയർ ബിജെപി സർക്കാരിന്റെ തുറുപ്പ് ചീട്ട്
ദില്ലി: 2019ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കാർഷിക-ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് വാരിക്കോരി പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് മോദി സർക്കാരിന്റെ ബജറ്റ്. പൊതുതെരഞ്ഞെടുപ്പിന് മുൻപ് വോട്ടർമാരെ കുപ്പിയിലാക്കാനുള്ള സുവർണാവസരം ബിജെപി സർക്കാർ തന്ത്രപരമായി തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്നു എന്ന് വേണം ഈ ബജറ്റിനെ വിലയിരുത്താൻ.
ചന്ദ്രനിലിനി അഹിന്ദുക്കൾക്ക് നോ എൻട്രി! ബ്ലൂമൂണിന് കാവിയടിച്ച ലസിതയെ കണ്ടം വഴി ഓടിച്ച് ട്രോളന്മാർ
രാജ്യത്തെ പത്ത് കോടി ദരിദ്ര കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള മോദി കെയര്‍ പദ്ധതി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള കേന്ദ്രത്തിന്റെ തുറുപ്പ് ചീട്ടാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയെന്നാണ് മോദി കെയര്‍ പദ്ധതിയെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ വമ്പന്‍ പദ്ധതികളൊക്കെ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയും സാധാരണക്കാരില്‍ എത്താതിരിക്കുകയും ചെയ്യുകയാണ് പതിവ്.
മോദി കെയര്‍ പദ്ധതി
രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യപരിരക്ഷ ഉറപ്പ് നല്‍കുന്നതാണ് മോദി കെയര്‍ പദ്ധതി. 10 ലക്ഷം കുടുംബങ്ങളിലെ 50 കോടി ആളുകള്‍ക്കാണ് ഈ പദ്ധതി പ്രകാരം ഗുണം ലഭിക്കുകയെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ സാധാരണക്കാരിലേക്ക് ഈ പദ്ധതികള്‍ എത്രത്തോളം എത്തപ്പെടുന്നുണ്ട്?
സാധാരണക്കാരിലേക്ക് എത്തുന്നില്ല
രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദരിദ്രരും നിരക്ഷരരുമായ ജനങ്ങളില്‍ വലിയൊരു വിഭാഗത്തിന് തങ്ങള്‍ക്ക് അര്‍ഹമായ ക്ഷേമപദ്ധതികളെക്കുറിച്ച് അറിവ് പോലും ഇല്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മികച്ച ആരോഗ്യ രംഗമുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളൊഴികെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പൊതുആരോഗ്യ രംഗവും സംവിധാനവും ഒട്ടും മികച്ച തരത്തിലുമല്ല.
വൻ തുക കുടിശ്ശിക
കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപനം നടത്തുന്നു എന്നല്ലാതെ അതിന് വേണ്ടുന്ന പണം ആശുപത്രികളിലേക്ക് എത്തുന്നില്ല എന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. നൂറ് കോടിയിലധികം തുക കുടിശ്ശിക വന്നതിനാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ആരോഗ്യ പദ്ധതികളില്‍ നിന്നും കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ കൂട്ടമായി പിന്മാറുകയാണ്.
സാമ്പത്തിക പ്രതിസന്ധി
നോട്ട് നിരോധനവും ജിഎസ്ടിയും ഉണ്ടാക്കിയ സാമ്പത്തിക തിരിച്ചടിയില്‍ നിന്നും പൂര്‍ണമായും കരകേറിയിട്ടില്ലാത്ത നിലയിലാണ് രാജ്യത്തെ സാമ്പത്തിക രംഗം. വമ്പന്‍ പദ്ധതികള്‍ എത്രമാത്രം ഫലപ്രദമായി കേന്ദ്രത്തിന് നടപ്പിലാക്കാന്‍ സാധിക്കും എന്ന ചോദ്യം സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്താണ് ഉന്നയിക്കേണ്ടി വരുന്നത്. മോദി കെയറിന് എത്ര തുകയെന്ന് ബജറ്റിൽ വകയിരുത്തിയിട്ടില്ല.
ലോകത്തിലെ വലിയ പദ്ധതി
മോദി കെയര്‍ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് എന്ന അരുണ്‍ ജെയ്റ്റ്ലിയുടെ വാദവും ചോദ്യം ചെയ്യപ്പെടുന്നു. അമേരിക്കയും ബ്രിട്ടനുമെല്ലാം ആരോഗ്യ രംഗത്ത് ലോകശ്രദ്ധയാകര്‍ഷിച്ച വമ്പന്‍ പദ്ധതികളുള്ള രാജ്യങ്ങളാണ്. ബ്രിട്ടണിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ലോകത്തിലെ മികച്ച ആരോഗ്യ സംവിധാനമെന്ന് അറിയപ്പെടുന്നതാണ്.
വമ്പൻ പ്രഖ്യാപനങ്ങൾ
ദരിദ്ര കുടുംബങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ പ്രത്യേക ആരോഗ്യ പദ്ധതി ഏറെ ഗുണം ചെയ്യുക എന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായിരാജ്യത്ത് ഒന്നരലക്ഷം ആരോഗ്യ കേന്ദ്രങ്ങളാണ് പുതിയതായി ആരംഭിക്കുന്നു.600 കോടി രൂപ ക്ഷയരോഗികള്‍ക്ക് പോഷകാഹാരത്തിന് വേണ്ടി മാറ്റിവെയ്ക്കും. രാജ്യത്തെ മൂന്ന് ലോകസഭാ മണ്ഡലങ്ങള്‍ക്ക് ഒന്ന് എന്ന നിലയില്‍ മെഡിക്കല്‍ കോളേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.