നൂറാം ദിനത്തിൽ രണ്ടാം മോദി സർക്കാർ; ആഘോഷങ്ങൾ ഒഴിവാക്കി പുതിയ തന്ത്രം പയറ്റാൻ ബിജെപി
ദില്ലി: ഭൂരിപക്ഷം ഉയർത്തി കൂടുതൽ കരുത്താർജ്ജിച്ച് രണ്ടാം മോദി സർക്കാർ അധികാരമേറ്റിട്ട് നൂറ് ദിനങ്ങൾ. സംഭവബഹുലമായ നൂറ് ദിനങ്ങളാണ് പിന്നിട്ടത്. അധികാരം തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയോടെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയ കോൺഗ്രസിന് ദയനീയ പരാജയം നേരിടേണ്ടി വന്ന തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്. കോൺഗ്രസിന്റെ സീററ് നേട്ടം 52 ഒതുങ്ങിയപ്പോൾ ബിജെപി ഒറ്റയ്ക്ക് നേടിയത് 303 സീറ്റുകളാണ്. 353 ആയിരുന്നു എൻഡിഎയുടെ സീറ്റ് നേട്ടം. നൂറാം ദിവസം കാര്യമായ ആഘോഷപരിപാടികളോ പ്രചാരണങ്ങളോ നടത്തുന്നില്ല ബിജെപി.
സ്ഥിതി അതീവ ഗുരുതരം: കേരളത്തിലെ 21 അണക്കെട്ടുകളില്‍ ഭൂചലന സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ട്
വലിയ ആഘോഷങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും സർക്കാരിന്റെ നേട്ടങ്ങൾ സാവധാനം ജനങ്ങളിലേക്ക് എത്തിക്കാനാണ് നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനായി പ്രചാരണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. സങ്കീർണമായ വിഷയങ്ങളിൽ സർക്കാർ കൈക്കൊണ്ട നിർണായക തീരുമാനങ്ങൾ എടുത്ത് കാട്ടാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കശ്മീരും, മുത്തലാഖും, സാമ്പത്തിക പ്രതിസന്ധിയും അടക്കമുള്ള വിഷയങ്ങളാണ് മോദി സർക്കാരിന്റെ നൂറാം ദിവസം ചർച്ചയാകുന്നത്.
കശ്മീരിന് പ്രത്യേക പദവിയില്ല
കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370, 35എയും റദ്ദാക്കി കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള നീക്കം രണ്ടാം മോദി സർക്കാരിന്റെ ഏറ്റവും നിർണായകമായ തീരുമാനമായാണ് ബിജെപി ഉയർത്തിക്കാട്ടുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നുകൂടിയായിരുന്നു ഇത്. വലിയ വിമർശനങ്ങൾ നേരിടേണ്ടി വരുമ്പോഴും ആദ്യ നൂറ് ദിനത്തിനുള്ളിലെ ഏറ്റവും വലിയ നേട്ടമായാണ് കശ്മീർ വിഷയം കേന്ദ്ര സർക്കാർ ഉയർത്തിക്കാട്ടുന്നത്. വലിയ മുന്നൊരുക്കങ്ങൾക്ക് പിന്നാലെയായിരുന്നു പ്രഖ്യാപനം. ആർട്ടിക്കിൾ 370 തീവ്രവാദത്തിന് വളരാൻ വളമായി എന്നാണ് കേന്ദ്രസർക്കാർ ഉയർത്തുന്ന വാദം. കശ്മീർ ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും കടുത്ത നിയന്ത്രങ്ങളിൽ കശ്മീർ ജനത വലയുകയുമാണെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന വാദം. എന്നാൽ കശ്മീരിൽ വലിയ പ്രതിഷേധങ്ങൾ നടന്നുവെന്ന റിപ്പോർട്ടുകൾ കേന്ദ്രസർക്കാർ തള്ളി, എങ്കിലും കശ്മീരിൽ നിയന്ത്രണങ്ങൾ തുടരുകയാണ്.
മുത്തലാഖ്
മുത്തലാഖ് ബിൽ നിയമമാക്കാനായത് മോദി സർക്കാരിന്റെ രാഷ്ട്രീയ വിജയമായാണ് കണക്കാക്കുന്നത്. ബിജെപിക്ക് ഭൂരിപക്ഷം ഇല്ലാത്ത രാജ്യസഭയിലും ബിൽ പാസായി. ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം അവസാനിപ്പിക്കുന്നത് ഇതോടെ ക്രിമിനൽ കുറ്റമായി മാറി. മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്ന പുരുഷന്മാർക്ക് 3 വർഷം വരെ തടവുശിക്ഷ വരെ ലഭിച്ചേക്കും. മുത്തലാഖ് ബില്ലിന്റെ നേട്ടങ്ങൾ കൂടുതൽ പ്രചരിപ്പിക്കണമെന്നാണ് പാർട്ടിയിലെ മുസ്ലീം മുഖങ്ങൾക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം എന്നാണ റിപ്പോർട്ടുകൾ. മുസ്ലീം സ്ത്രീകളുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്നതാണ് മുത്തലാഖ് നിയമം എന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. വലിയ നേട്ടങ്ങൾ ഉയർത്തിക്കാട്ടുമ്പോഴും സർക്കാർ നൂറാം ദിനത്തോട് അടുത്തതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണോ രാജ്യം നീങ്ങുന്നതെന്ന ആശങ്കയും ഉയരുന്നുണ്ട്.
കർശന നിർദ്ദേശം
നൂറാം ദിനത്തോട് അനുബന്ധിച്ച് വലിയ ആഘോഷ പരിപാടികൾ നടത്തരുതെന്ന് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കൾക്കും എംപിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പോസ്റ്ററുകളോ വലിയ ബാനറുകളോ ഉപയോഗിച്ചുള്ള പ്രചാരണങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പകരം വീടുകൾ തോറും പോകാനോ മോദി സർക്കാരിന്റെ നിർണായ നേട്ടങ്ങളിലേക്ക് ശ്രദ്ധയാകർഷിക്കാനുള്ള ചെറിയ സഭകൾ ക്രമീകരിക്കാനോ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
വാർത്താ സമ്മേളനം
സെപ്റ്റംബർ എട്ടിന് ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി വാർത്താ സമ്മേളനം നടത്തുകയും കാര്യങ്ങൾ വിശദീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നൂറ് ദിവസത്തെ സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ പ്രകാശ് ജാവദേക്കറിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന. അതേ സമയം തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മഹാരാഷ്ട്രയിൽ വമ്പൻ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സംസ്ഥാന തലത്തിലും
സംസ്ഥാന തലസ്ഥാനങ്ങളിൽ ബിജെപി നേതാക്കൾ തിങ്കളാഴ്ച മുതൽ വാർത്താ സമ്മേളനം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ദേശീയ നേതാക്കൾ വാർത്താ സമ്മേളനങ്ങളിൽ പങ്കെടുക്കില്ല. പകരം സംസ്ഥാന നേതാക്കൾ തന്നെ കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിശദീകരിച്ചേക്കും. സെപ്റ്റംബർ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനത്തോടെ അനുബന്ധിച്ച് ഒരാഴ്ചക്കാലം ''സപ്ത സേവാ''ആചരിക്കാനും ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. സപ്ത സേവയോട് അനുബന്ധിച്ച് സ്വന്തം മണ്ഡലങ്ങളിൽ എന്തൊക്കെ ചെയ്യാനാകുമെന്ന് നിർദ്ദേശിക്കാൻ ബിജെപിയുടെ 303 എംപിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.