തുടക്കവും ഒടുക്കവും കത്തിപ്പടര്‍ന്ന പ്രക്ഷോഭങ്ങള്‍, സിഎഎയും കര്‍ഷക സമരവും സംഭവബഹുലമാക്കിയ 2020
മോദി സര്‍ക്കാരിന്റെ ആറ് വര്‍ഷ ഭരണത്തിനിടെ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിട്ട വര്‍ഷമാണ് 2020. ഈ വര്‍ഷത്തിന്റെ തുടക്കവും ഒടുക്കവും രണ്ട് വന്‍ പ്രക്ഷോഭങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഡിസംബര്‍ 12ന് കേന്ദ്ര സര്‍ക്കാര്‍ പൗരത്വം നിയമം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് രാജ്യം പ്രതിഷേധ കടലായത്. ഹിന്ദു, സിഖ്, ജെയ്ന്‍, പാര്‍സി, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് മാത്രം പൗരത്വം നല്‍കുന്നതായിരുന്നു ഈ നിയമം. ഇന്ത്യയില്‍ അനധികൃതമായി തങ്ങുന്ന മുസ്ലീങ്ങള്‍ക്കോ മുസ്ലീം രാഷ്ട്രങ്ങളില്‍ മതത്തിന്റെ പേരില്‍ വിവേചനം നേരിടുന്ന മുസ്ലീങ്ങള്‍ക്കോ ഇന്ത്യയില്‍ ഈ നിയമം കാരണം പൗരത്വം ലഭിക്കില്ല. പകരം മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് പൗരത്വം ലഭിക്കും.
മുസ്ലീങ്ങള്‍ ഈ നിയമം നടപ്പാക്കുമ്പോള്‍ രാജ്യമില്ലാത്തവരായി മാറുമെന്നാണ് ഇതിനെതിരെ ഉയര്‍ന്ന ആരോപണം. വന്‍ പ്രക്ഷോഭങ്ങള്‍ക്കാണ് രാജ്യം പിന്നീട് സാക്ഷ്യം വഹിച്ചത്. യൂണിവേഴ്‌സിറ്റികളില്‍ നിന്ന് വരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അസമില്‍ വമ്പന്‍ പ്രക്ഷോഭം തന്നെയാണ് ആരംഭിച്ചത്. ഒരു കുടിയേറ്റക്കാരനും പൗരത്വം നല്‍കരുതെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അത് ഏത് മതത്തില്‍പ്പെട്ടവരായാലും അങ്ങനെയെന്ന് അവര്‍ ആവശ്യപ്പെട്ടു. അസമില്‍ ഡിസംബര്‍ നാലിനാണ് പ്രക്ഷോഭം ആരംഭിച്ചത്. നോര്‍ത്ത് ഈസ്റ്റിലാകെ ഇത് അലയടിച്ചു. ഡിസംബര്‍ 15ന് ഈ സമരം ജാമിയ മിലിയ സര്‍വകലാശാലയിലേക്കും അലിഗഡിലേക്കും വ്യാപിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളും പിന്നീട് ഇതിലേക്ക് എത്തി. ജനുവരിയില്‍ സമരം രൂക്ഷമായി. പലയിടത്തും സമരം അക്രമാസക്തമായി. പൊതു മുതല്‍ വരെ നശിപ്പിക്കപ്പെട്ടു. കോണ്‍ഗ്രസ് അതിശക്തമായി സമരത്തെ പിന്തുണച്ചിരുന്നു. യുപിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പലരും അറസ്റ്റിലായി. അസാദുദ്ദീന്‍ ഒവൈസിയാണ് നിയമത്തിനെതിരെ ശക്തമായി പ്രതികരിച്ചത്. ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന് നേരെ ക്രൂരമായ ലാത്തിച്ചാര്‍ജാണ് പോലീസ് നടത്തിയത്. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇത് ബോളിവുഡില്‍ നിന്നടക്കം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനത്തിന് കാരണമായി. അതേപോലെ തന്നെ ഷഹീന്‍ബാഗിലെ സമരവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ പോലീസ് നടത്തിയ ആക്രമണത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. പോലീസ് ക്യാമ്പസ് നിയമങ്ങള്‍ ലംഘിച്ചാണ് അകത്ത് കടന്നതും അക്രമം അഴിച്ചുവിട്ടത്. ഇതേ സിഎഎ സമരത്തിന് പിന്നാലെയായിരുന്നു. ജെഎന്‍യുവിലും വലിയ പ്രക്ഷോഭം നടന്നിരുന്നു. 2019 ഡിസംബര്‍ 14 മുതല്‍ 24 മണിക്കൂര്‍ സമരമാണ് ഷഹീന്‍ബാഗില്‍ ആരംഭിച്ചത്. 15 സ്ത്രീകള്‍ ചേര്‍ന്നാണ് ഈ സമരം തുടങ്ങിയത്. പിന്നീട് ആയിരങ്ങള്‍ ഈ സമരത്തില്‍ അണിചേര്‍ന്നു. പല സെലിബ്രിറ്റികളും ആക്ടിവിസ്റ്റുകളും ഈ സമരത്തിനൊപ്പം ചേര്‍ന്നു. ബംഗാളിലും യുപിയിലും ബംഗാളിലും പ്രക്ഷോഭങ്ങള്‍ നടന്നു. ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട്ടിലും ബംഗളൂരുവിലും മംഗലാപുരത്തും കേരളത്തിലും നടന്നു.
ഉത്തര്‍പ്രദേശില്‍ സിഎഎ പ്രക്ഷോഭത്തിന്റെ പേരില്‍ കഫീല്‍ ഖാനെയും കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ അധ്യക്ഷന്‍ ഷാനവാസ് ആലത്തെയും പോലീസ് അറസ്റ്റ് ചെയ്തു. വര്‍ഗീയ പ്രസംഗം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. പൗരത്വ നിയമ പ്രതിഷേധത്തില്‍ അക്രമത്തില്‍ ഏര്‍പ്പെട്ടതിനാണ് ഷാനവാസ് ആലത്തെ അറസ്റ്റ് ചെയ്തത്. യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവും ജയിലിലായി. അന്താരാഷ്ട്ര ശ്രദ്ധ പിടിച്ച് പറ്റിയ സമരമായിരുന്നു പൗരത്വ പ്രക്ഷോഭം.
അതേസമയം വര്‍ഷാവസാനം നടക്കുന്ന കര്‍ഷകരുടെ പ്രക്ഷോഭവും ഇത് തന്നെയാണ്. ചില കാര്യങ്ങളെ രണ്ട് നിയമങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മുസ്ലീങ്ങളാണ് സിഎഎയില്‍ എങ്കില്‍ കര്‍ഷകരുടെ കാര്യത്തില്‍ അത് താങ്ങുവിലയാണ്. മിനിമം വില കിട്ടാനുള്ള അവകാശം പുതിയ നിയമത്തില്‍ ഇല്ല. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് നിയമങ്ങളാണ് ഇതിന് ആധാരം. ഇത് കര്‍ഷക വിരുദ്ധമാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. പഞ്ചാബിലും ഹരിയാനയിലുമാണ് സമരം കാര്യമായി നടന്നത്. സെപ്റ്റംബര്‍ 25ന് ഭാരത് ബന്ദോടെയാണ് ഇത് ആരംഭിച്ചത്. യുപി, കര്‍ണാടക, തമിഴ്‌നാട്, ഒഡീഷ, കേരളം എന്നിവിടങ്ങളിലും ഐക്യദാര്‍ഢ്യ സമരം നടന്നു.
രണ്ട് മാസത്തോളം പഞ്ചാബില്‍ ട്രെയിന്‍ സര്‍വീസുകള്‍ നിലച്ചു. ഇവര്‍ പ്രക്ഷോഭവുമായി ദില്ലിയിലേക്ക് എത്തിയതോടെ സംഘര്‍ഷവും ഉടലെടുത്തു. ഹരിയാന സര്‍ക്കാര്‍ ഇവര്‍ക്കെതിരെ ലാത്തിചാര്‍ജ് നടത്തി. ദില്ലി ചലോ ക്യാമ്പയിന്‍ ഇപ്പോഴും തുടരുകയാണ്. സര്‍ക്കാര്‍ ഇവരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒത്തുതീര്‍പ്പ് ഉണ്ടായിട്ടില്ല. ഈ നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. മോദി സര്‍ക്കാരിനെ ഈ വര്‍ഷം ഏറ്റവും വിറപ്പിച്ചത് ഈ സമരമാണ്. പൗരത്വ നിയമത്തില്‍ വന്‍ പ്രക്ഷോഭമുണ്ടായിട്ടും സര്‍ക്കാര്‍ ആരെയും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നില്ല. എന്നാല്‍ കര്‍ഷക സമരത്തില്‍ അത് വേണ്ടി വന്നു.