മോദി മന്ത്രിസഭയില്‍ സവര്‍ണാധിപത്യം... മൂന്നില്‍ രണ്ട് പേരും ഉന്നത ജാതിക്കാര്‍! അപ്പോള്‍ മോദിയോ...
ദില്ലി: ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ആണ് ബിജെപി ഇത്തവണ അധികാരത്തില്‍ എത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ ജാതി സമവാക്യങ്ങളെ എല്ലാം അപ്രസക്തമാക്കിക്കൊണ്ടാണ് ബിജെപിയുടെ വിജയം. ജാതി വോട്ടുകള്‍ നിര്‍ണായകമായ ഹിന്ദി ഹൃദയഭൂമിയില്‍ പോലും ബിജെപി ഇത്തവണ ജാതിക്കോട്ടകള്‍ തകര്‍ത്തെറിഞ്ഞു.
തലയെടുപ്പോടെ സ്മൃതി... തോറ്റ എംപിയല്ല, പുലിയെ മടയില്‍ ചെന്ന് വീഴ്ത്തിയ അതികായ
പക്ഷേ, മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ അതില്‍ സവര്‍ണര്‍ക്കാണ് കൂടുതല്‍ സ്ഥാനം കിട്ടിയത് എന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. 58 അംഗ മന്ത്രിസഭയില്‍ ഭൂരിപക്ഷം പേരും ഉന്നത കുലജാതരാണ്.
രാഹുൽ ഒളിച്ചോടണ്ട... ഈ കണക്കൊന്ന് പഠിക്കൂ, കോണ്‍ഗ്രസ്സിനെ പഠിപ്പിക്കുകയും വേണം; ഇനി മോദിയെ പഠിക്കാം
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതില്‍ പെടില്ല. അദ്ദേഹം മറ്റ് പിന്നാക്ക വിഭാഗങ്ങളിലാണ് പെടുന്നത്. കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്ര മന്ത്രിയായ വി മുരളീധരനും അങ്ങനെ തന്നെ.
58 ല്‍ 32 ഉം
58 അംഗ മന്ത്രിസഭയാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്. അതില്‍ 25 പേര്‍ ക്യാബിനറ്റ് മന്ത്രിമാര്‍ ആണ്. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍ 13 ഉം സഹമന്ത്രിമാര്‍ 20 പേരും ആണ് ഉള്ളത്.
മൊത്തം മന്ത്രിമാരില്‍ 32 പേര്‍ ഉന്നത ജാതികളില്‍ പെട്ടവര്‍ ആണെന്നാണ് കണക്കുകള്‍ പറയുന്നത്. എല്ലാ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും മന്ത്രിസഭയില്‍ പങ്കാളിത്തമുണ്ട് എന്ന കാര്യം വിസ്മരിക്കാന്‍ പറ്റില്ല.
ഒമ്പത് ബ്രാഹ്മണര്‍
മോദിയുടെ രണ്ടാം സര്‍ക്കാരില്‍ 9 ബ്രാഹ്മണരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത്. നിതിന്‍ ഗഡ്കരിയും നിര്‍മല സീതാരാമനും ആണ് അതില്‍ പ്രധാനികള്‍.
തിരഞ്ഞെടുപ്പില്‍ ജാതി രാഷ്ട്രീയം പ്രകടമായില്ലെങ്കിലും ബിജെപിയ്ക്കുള്ളില്‍ ജാതിയുടെ സ്വാധീനം ആണ് ഇത് വ്യക്തമാക്കുന്നത് എന്ന ആരോപണവും ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. മന്ത്രിസഭയില്‍ ഉള്ള ഒമ്പത് ബ്രാഹ്മണര്‍ക്കും ക്യാബിനറ്റ് പദവി തന്നെയാണ് ലഭിച്ചിട്ടുള്ളത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൂന്ന് താക്കൂര്‍ നേതാക്കള്‍
സവര്‍ണ ജാതിയായ താക്കൂര്‍ വിഭാഗത്തില്‍ നിന്ന് മൂന്ന് പേരാണ് കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം നേടിയവര്‍. പാര്‍ട്ടി മുന്‍ അധ്യക്ഷനും കഴിഞ്ഞ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയും ആയിരുന്നു രാജ്‌നാഥ് സിങ് ആണ് ഇതില്‍ പ്രധാനി. ജോധ്പൂരില്‍ നിന്നുള്ള എംപിയായ ഗജേന്ദ്ര സിങ് താക്കൂര്‍, മൊറേനയില്‍ നിന്നുള്ള നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് മറ്റുള്ളവര്‍.
ശക്തനായ പിന്നാക്കക്കാരന്‍
ഒഡീഷയില്‍ നിന്നുള്ള ധര്‍മേന്ദ്ര പ്രദാന്‍ ആണ് മോദി മന്ത്രിസഭയിലെ ശക്തനായ ഒബിസി വിഭാഗക്കാരന്‍. കഴിഞ്ഞ എന്‍ഡിഎ മന്ത്രിസഭയില്‍ പെട്രോളിയം, പ്രകൃതിവാതക മന്ത്രിയായിരുന്നു ഇദ്ദേഹം. മുന്‍ കേന്ദ്ര മന്ത്രി ധബേന്ദ്ര പ്രദാന്റെ മകനാണ് ധര്‍മേന്ദ്ര. കഴിഞ്ഞ സര്‍ക്കാരിന്റെ സൗജന്യം എല്‍പിജി വിതരണ പദ്ധതിയായിരുന്ന ഉജ്ജ്വല യോജനയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ധര്‍മേന്ദ്ര പ്രദാന്‍ ആയിരുന്നു.
എസ് സി-എസ്ടി വിഭാഗങ്ങള്‍
പട്ടികജാതി- പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും ഇത്തവണ പ്രാതിനിധ്യമുണ്ട്. പട്ടിക ജാതി വിഭാഗങ്ങളില്‍ നിന്ന് ആറ് മന്ത്രിമാരും പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്ന് നാല് പേരും ആണ് കേന്ദ്ര മന്ത്രിസഭയില്‍ ഇടം കണ്ടെത്തിയത്.
ഒഡീഷ, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നാണ് എസ് സി -എസ്ടി വിഭാഗങ്ങളില്‍ നിന്നുള്ള മന്ത്രിമാരില്‍ ഭൂരിഭാഗം പേരും.
രാം വിലാസ് പാസ്വാന്‍ ആണ് മോദി മന്ത്രിസഭയിലെ ശക്തനായ പട്ടികജാതി വിഭാഗക്കാരന്‍. എല്‍ജെപി നേതാവാണ് പാസ്വാന്‍. ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖന്‍ അര്‍ജ്ജുന്‍ മുണ്ടെ ആണ്.
രണ്ട് സിഖുകാര്‍, ഒരു മുസ്ലീം
മോദി മന്ത്രിസഭയില്‍ രണ്ട് സിഖുകാരും ഉണ്ട്. അകാലി ദള്‍ നേതാക്കളായ ഹര്‍സിമ്രത് കൗര്‍ ബാദലും ബിജെപിയുടെ ഹര്‍ദീപ് പുരിയും ആണ് ഈ നേതാക്കള്‍.
മോദി മന്ത്രിസഭയില്‍ ഒരേയൊരു മുസ്ലീം സാന്നിധ്യം മാത്രമാണ് ഉള്ളത്. മുക്താർ അബ്ബാസ് നഖ്വി ആണ് അത്.
വി മുരളീധരന്‍
കേരളത്തില്‍ നിന്ന് ഒരേയൊരു കേന്ദ്ര മന്ത്രിയാണ് ഇത്തവണ ഉള്ളത്. അത് വി മുരളീധരന്‍ ആണ്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ആയിരുന്ന വി മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ അംഗം ആണ്.
കേരളത്തില്‍ നിന്ന് കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായത് അല്‍ഫോന്‍സ് കണ്ണന്താനം ആയിരുന്നു. അദ്ദേഹം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള ആളായിരുന്നു.
മോദിയുടെ ജാതി
സവര്‍ണ മേധാവിത്തമുള്ള മന്ത്രിസഭ എന്നൊക്കെ പറയാമെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സവര്‍ണ ജാതിയില്‍ പെട്ട ആളല്ല. അദ്ദേഹം ഒബിസി വിഭാഗക്കാരന്‍ ആണ്. ഗുജറാത്തിലെ ഗഞ്ചി വിഭാഗത്തിലാണ് മോദിയുടെ ജനനം. മോദിയുടെ ജാതി സംബന്ധിച്ച് മുമ്പ് പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.
ജാതി തൂത്തെറിഞ്ഞ തിരഞ്ഞെടുപ്പ്
ജാതി രാഷ്ട്രീയത്തിന് വലിയ സ്വാധീനം ആയിരുന്നു ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ക്ക് ഉണ്ടായിരുന്നത്. ഉത്തര്‍ പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത് ഏറെ നിര്‍ണായകവും ആയിരുന്നു. എന്നാല്‍ ഇത്തവണ ജാതി സമവാക്യങ്ങള്‍ മുന്നോട്ട് വച്ച മഹാ ഗഢ്ബന്ധനെ തകര്‍ത്തെറിഞ്ഞാണ് ബിജെപി വിജയം നേടിയത്.