പ്രതിഷേധങ്ങൾ ഫലം കണ്ടു; കശാപ്പ് നിരോധന വിജ്ഞാപനം പിന്‍വലിച്ചു, നിരോധനം കർഷകരുടെ അഭിപ്രായം മാനിച്ച്
ദില്ലി: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കന്നുകാലി കശാപ്പ് നിരോധനം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ മെയ് 23നാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017 എന്ന പേരില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കശാപ്പ് നിരോധനം ഏര്‍പ്പെടുത്തി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറത്തിറക്കിയത്. ഇതനുസരിച്ച് പശു, കാള പോത്ത്, ഒട്ടകം എന്നിവയെ കശാപ്പിനായി വില്‍ക്കാന്‍ പാടില്ലെന്നായിരുന്നു ഉത്തരവ്. മതചടങ്ങുകളുടെ ഭാഗമായി ബലികൊടുക്കുന്നതും നിരോധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ വൻ പ്രതിഷേധങ്ങളായിരുന്നു രാജ്യത്തുടനീളം നടന്നത്.
കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കാശാപ്പ് നിരോധന നിയമം കൊണ്ടുവന്നതിനെതിരെ ശക്തമായ പ്രതി ഷേധമാണ് നടന്നിരുന്നത്. സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ ആയുധമായും ഉത്തരവ് മാറി. ഇതോടെയാണ് ഉത്തരവ് പിൻവലിക്കുന്നതിനെ കുറിച്ചാലോചിക്കാൻ കേന്ദ്രം തീരുമാനിച്ചത്. ത്തരവ് പിൻവലിക്കുകയാണെന്നു കാണിച്ചു നിയമമന്ത്രാലയത്തിനു കത്തയച്ചെന്നാണു റിപ്പോർട്ട്. കറവ വറ്റിയ പശുക്കളെ പോലും കശാപ്പിനായി വില്‍ക്കുന്നത് നിരോധിക്കുന്ന ഉത്തരവിനെതിരെ കര്‍ഷകരും രംഗത്തു വന്നിരുന്നു. നിയമത്തിന് സുപ്രീം കോടതി സ്റ്റേ വിധിച്ചതും സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു.
ഗോസംരക്ഷകരുടെ ആക്രമണങ്ങൾ
വിവിധ സംസ്ഥാനങ്ങളിൽ ഗോ സംരക്ഷകരുടെ നേതൃത്വത്തിൽ അക്രമങ്ങൾ വ്യാപിച്ചത് കേന്ദ്രത്തിന് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. കർഷകരുടെ എതിർപ്പും ശക്തമായിരുന്നു. കാർഷികാവശ്യത്തിന് മാത്രമേ ഇനി കന്നുകാലി ചന്തകൾ പ്രവർത്തിക്കാവൂ എന്ന ഉത്തരവ് പ്രായോഗികമായി നടപ്പാക്കാനാവില്ലെന്ന് കർഷകർ പറഞ്ഞിരുന്നു. ഗോ സംരക്ഷണ സേനകളുടെ ആക്രമണത്തിന്റെ ഫലമായി നിരവധി പേർ മരണപ്പെട്ട സംഭവവും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്നു.
ആദ്യ സൂചന
കേരളം, ബംഗാൾ, മേഘാലയ സംസ്ഥാനങ്ങൾ നിയമപരമായിത്തന്നെ ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു. മേയ് അവസാനത്തിൽ മദ്രാസ് ഹൈക്കോടതി ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്യുകയും ചെയിതിരുന്നു. ജൂലൈയിൽ സുപ്രീം കോടതി രാജ്യമാകെ സ്റ്റേ കൊണ്ടുവന്നതോടെ കേന്ദ്രം പ്രതിരോധത്തിലാവുകായയിരുന്നു. നിരോധനം പിൻവലിക്കുമെന്ന ആദ്യ സൂചന വന്നത് കേന്ദ്രമന്ത്രി ഹർഷവർധന്റെ ഭാഗത്തുനിന്നായിരുന്നു. ജനങ്ങളുടെ ഭക്ഷണശീലത്തെയോ കർഷകരെയോ ബാധിക്കുന്ന തരത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് നിരോധനം പിൻവലിക്കാനുള്ള തീരുമാനം കേന്ദ്രം സ്വീകരിച്ചത്.
ശക്തമായ പ്രതിഷേധവുമായി കർഷകർ
കാര്‍ഷിക ആവശ്യങ്ങള്‍ക്കല്ലാതെ കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് മേയ് ഇരുപത്തിമൂന്നിനാണ് പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കിയത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായവും തേടിയിരുന്നു. നിരോധനം അടിച്ചേല്‍പ്പിക്കുന്നത് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചു. കറവ വറ്റിയ പശുക്കളെപ്പോലും കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചതിനെതിരെ കര്‍ഷകസംഘടനകളും പ്രതിഷേധിച്ചിരുന്നു.
മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയാൻ
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള 1960 ലെ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് നിരോധനം പുനഃപരിശോധിക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്രപരിസ്ഥിതി മന്ത്രി ഹർഷവർധൻ വ്യക്തമാക്കിയിരുന്നു. മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരത തടയൽ നിയമം അനുസരിച്ചാണ് കേന്ദ്രം ഈ വിജ്ഞാപനം പുറത്തിറക്കിയിരുന്നത്. മാത്രവുമല്ല ആചാരങ്ങളുടെ ഭാഗമായി മൃഗബലി നടത്തുന്നതും കേന്ദ്ര സർക്കാർ വിലക്കിയിരുന്നു. രാജ്യത്തിന്‍റെ കാലി സമ്പത്ത് സംരക്ഷിക്കുക എന്നത് ഏതൊരു ഭരണകൂടത്തിന്‍റേയും കടമയാണ്. കൃഷിക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പു ചെയ്യുന്നത് രാജ്യത്തിന്‍റെ കാര്‍ഷിക മേഖലയെ ബാധിക്കുന്ന പ്രശ്നമാണെന്നുമായിരുന്നു ബിജെപിയുടെ നിലപാട്.