'മോദി അങ്ങനെ ചെയ്യുമോ' വിശ്വസിക്കുന്നില്ലെന്ന് മമത; 'കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് ബിജെപി നേതാക്കൾ'
കൊൽക്കത്ത: കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിൽ പ്രധാനമന്ത്രിക്കെതിരായ വിമർശനങ്ങളിൽ മലക്കം മറിഞ്ഞ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു മമതയുടെ വാക്കുകൾ. ഒരു വിഭാഗം ബി ജെ പി നേതാക്കളാണ് കേന്ദ്ര ഏജൻസികളെ തങ്ങളുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി ദുരുപയോഗം ചെയ്യുന്നുവെന്നും മമത കുറ്റപ്പെടുത്തി. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്ന മമത.

എല്ലാ ദിവസവും രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികളായ സിബിഐയേയും ഇഡിയേയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. ഇത്തരത്തിലാണോ കേന്ദ്ര ഏജൻസികൾ ഒരു രാജ്യത്ത് പ്രവർത്തിക്കേണ്ടത്? പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിന് പിന്നിലെന്ന് താൻ വിശ്വസിക്കുന്നില്ല. ചില ബി ജെ പി നേതാക്കൾ സ്വന്തം താത്പര്യങ്ങൾക്ക് അനുസരിച്ചാണ് ഏജൻസികളെ ദുരുപയോഗിക്കുന്നത്', മമത ബാനർജി പറഞ്ഞു.

'നേരത്തേ സിബിഐ അടക്കമുള്ള ഏജൻസികൾ പ്രധാനമന്ത്രിയുടെ ഓഫീസിലാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ അധികാര പരിധിയിലാണ് ഇത് വരുന്നത്', മമത പറഞ്ഞു. ഏകാധിപത്യപരമായാണ് ഇപ്പോഴത്തെ കേന്ദ്രസർക്കാർ പെരുമാറുന്നത്. ഈ പ്രമേയം പ്രത്യേകിച്ച് ആർക്കും എതിരല്ല, മറിച്ച് കേന്ദ്ര ഏജൻസികളുടെ പക്ഷപാതപരമായ നിലപാടുകൾക്ക് എതിരാണ്. എത്ര ബി ജെ പി നേതാക്കളുടെ വീടുകളിൽ ബി ജെ പി റെയ്ഡ് നടത്തിയിട്ടുണ്ടെന്നും മമത ചോദിച്ചു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരാണ് ബി ജെ പി പ്രവർത്തിക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും ഫണ്ട് തടഞ്ഞും അവർ ഞങ്ങളെ ഉപദ്രവിക്കുകയാണ്. ബി ജെ പി നേതാക്കളുടെ ഇടപെടലുകളെ തടയാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും മമത കൂട്ടിച്ചേർത്തു.

അതേസമയം പ്രമേയത്തിനെ ബി ജെ പി രംഗത്തെത്തി. പ്രമേയം നിയമസഭയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെ പ്രകീർത്തിച്ചും പാർട്ടി നേതാക്കളെ വിമർശിച്ചും ബി ജെ പിയിൽ ചേരിതിരിവ് ഉണ്ടാക്കാനുള്ള നീക്കമാണ് മമത നടത്തുന്നതെന്ന് സുവേന്ദു ആരോപിച്ചു.
അഴിമതി കേസുകളിൽ പാർട്ടി നേതാക്കൾ അറസ്റ്റിലാകുന്നതാണ് ടി എം സി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്. അവർ തകർന്ന് കൊണ്ടിരിക്കുകയാണ്. അഴിമതിയോട് ഒരിക്കലും സന്ധി ചേരുന്ന ആശല്ല പ്രധാവനമന്ത്രി. തൃണമൂൽ കോൺഗ്രസിനും നേതാക്കൾക്കും തങ്ങളുടെ പാപങ്ങളിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്നും സുവേന്ദു ആരോപിച്ചു.69 നെതിരെ 189 വോട്ടിനാണ് പ്രമേയം പാസാക്കിയത്.

അതിനിടെ മമതയുടെ പ്രതികരണത്തിനെതിരെ രൂക്ഷവിമർശനമാണ് കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി ഉയർത്തിയത്. ബി ജെ പിയും തൃണമൂലും തമ്മിലുള്ള രഹസ്യ ബന്ധം ഇതിലൂടെ വ്യക്തമായിരിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ കുറ്റപ്പെടുത്തി. പ്രത്യയ ശാസ്ത്രത്തിനെതിരെയാണ് അല്ലാതെ ഏതെങ്കിലും വ്യക്തികൾക്കെതിരെയല്ല പോരാട്ടം. ബി ജെ പിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷ നിരയിൽ തുടക്കം മുതൽ തന്നെ ഏറ്റവും ദുർബലമായ പാർട്ടി തൃണമൂൽ ആണെന്നും ആധിർ രഞ്ജൻ ചൗധരി വിമർശിച്ചു. സിപിഎമ്മും മമതയ്ക്കെതിരെ രംഗത്തെത്തി. എതിരാളികളുടെ പാളയത്തിൽ ആണിയടിക്കുകയെന്നത് മമതയുടെ തന്ത്രമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പ്രതികരിച്ചത്. ബി ജെ പിയും തൃണമൂലും തമ്മിലുള്ള ഒത്തുകളിയാണ് പ്രതികരണത്തിലൂടെ പുറത്ത് വന്നതെന്നും സിപിഎം ആരോപിച്ചു.












Click it and Unblock the Notifications