'മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നു,പിൻഗാമിയെ കുറിച്ച് ആർഎസ്എസ് ആസ്ഥാനത്ത് ചർച്ച നടന്നു'; സഞ്ജയ് റൗത്ത്
മുംബൈ: വിരമിക്കൽ പ്രഖ്യാപിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആർ എസ് എസ് ആസ്ഥാനത്ത് എത്തിയതെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത്. മോദിയുടെ പിൻഗാമിയെ കുറിച്ചും അടച്ചിട്ട മുറിയിൽ ചർച്ച നടന്നു. മഹാരാഷ്ട്രയിൽ നിന്നായിരിക്കും അടുത്ത ബി ജെ പി പ്രധാനമന്ത്രിയെന്നാണ് തനിക്ക് അറിയാൻ സാധിച്ചതെന്നും സഞ്ജയ് റൗത്ത് അവകാശപ്പെട്ടു. മുംബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മോദി വിരമിക്കൽ പ്രഖ്യാപിക്കാനാണ് ആർ എസ് എസ് ആസ്ഥാനത്ത് എത്തിയത്. എന്റെ അറിവ് അനുസരിച്ച് കഴിഞ്ഞ 11 വർഷത്തിനിടയിൽ ഒരിക്കൽ പോലും അദ്ദേഹം ആർ എസ് എസ് ആസ്ഥാനത്ത് പോയിട്ടില്ല. ആർ എസ് എസ് നേതൃമാറ്റം ആവശ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പോകുകയാണ്', റൗത്ത് പറഞ്ഞു.

നരേന്ദ്ര മോദിയുടെ പിൻഗാമി ആരാകണമെന്ന് ആർ എസ് എസ് തീരുമാനിക്കും, അദ്ദേഹം മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവായിരിക്കും. ഇക്കാര്യം അടച്ചിട്ട മുറിക്കുള്ളിൽ ചർച്ച ചെയ്യാനാണ് മോദിയെ ആർ എസ് എസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചതെന്നും റൗത്ത് അവകാശപ്പെട്ടു. മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ് നേതാവും ഇക്കാര്യം ആവർത്തിച്ചു.
'75 വയസ് കഴിഞ്ഞവരെ അവർ വിരമിക്കലാണ് പതിവ്. മോദിയ്ക്കും പ്രായമാകുകയാണ്. അതുകൊണ്ടായിരിക്കും അവർ ഇപ്പോൾ വിരമിക്കലിനെ കുറിച്ച് ആലോചിക്കുന്നത്. മോദി അവിടെ പോയത് ആർഎസ്എസ് നേതാക്കളെ സന്തോഷിപ്പിക്കാനായിരിക്കും. ആർ എസ് എസ് ഒരു തീവ്രവാദ സംഘടനയാണ്.അവരാണ് വി എച്ച് പി, ബജ്രംഗ്ദൾ പോലുള്ള സംഘടനകൾ രൂപീകരിച്ചത്', കോൺഗ്രസ് നേതാവ് ഹുസൈൻ ഡൽവാനി പറഞ്ഞു.
അതേസമയം സഞ്ജയ് റൗത്തിന്റെ വാക്കുകൾക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി യും ബി ജെ പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. മോദിയാണ് തങ്ങളുടെ നേതാവെന്നും മറ്റൊരാളെ ഇപ്പോൾ കണ്ടെത്തേണ്ട കാര്യമേ ഇല്ലെന്നും ഫഡ്നാവിസ് പറഞ്ഞു. '2029 ലും നരേന്ദ്ര മോദി തന്നെയായിരിക്കും നമ്മുടെ പ്രധാനമന്ത്രി. നമ്മുടെ സംസ്കാരത്തിൽ പിതാവ് ജീവിച്ചിരിപ്പുണ്ടെങ്കിൽ പിൻഗാമിയെ കുറിച്ച് സംസാരിക്കുന്നത് അനുചിതമാണ്. ഇപ്പോൾ പിന്‍ഗാമിയെ കുറിച്ച് ചർച്ച ചെയ്യേണ്ട സാഹചര്യം വന്നിട്ടില്ല. ഇതൊക്കെ മുഗൾ സംസ്കാരമാണ്', ഫഡ്നാവിസ് പരിഹസിച്ചു.
കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനത്ത് എത്തിയത്. ഹിന്ദു പുതുവത്സരത്തിൻ്റെ തുടക്കമായ ഗുഡി പദ്‌വയോടനുബന്ധിച്ചാണ് മോദി ആർ എസ് എസ് ആസ്ഥാനം സന്ദർശിച്ചത്. ആർ എസ് എസ് 100 വർഷം പൂർത്തിയാക്കുന്ന സന്ദർഭത്തിൽ കൂടിയായിരുന്നു സന്ദർശനം. ആർ എസ് എസ് നേതൃത്വത്തിലുള്ള മാധവ് നേത്രാലയം ആശുപത്രിയുടെ പുതിയ കെട്ടിടത്തിനും മോദി തറക്കല്ലിട്ടു.












Click it and Unblock the Notifications