രാജ്യത്ത് ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ എന്ത് സംഭവിക്കും? മോദി മുന്നിൽ, പക്ഷെ എൻഡിഎ... സർവേ ഫലം
ദില്ലി: രാജ്യത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയെന്ന് സർവേ ഫലം. ഇന്ത്യാ ടുഡേ- കാർവി ഇൻസൈറ്റ്സ് മൂഡ് ഓഫ് ദി നേഷൻ സർവേയിലാണ് നരേന്ദ്ര മോദി ബഹുദൂരം മുന്നിലെത്തിയത്. എന്നാൽ വിവാദമായ പൗരത്വ നിയമ ഭേദഗതിയും സാമ്പത്വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും മോദിയുടെ ജനപ്രീതിക്ക് കുറവ് വരുത്തിയിട്ടുണ്ടെന്നാണ് സർവേ പറയുന്നത്.
'മലപ്പുറത്ത് സെൻകുമാർ 'പോർക്ക് സ്റ്റാൾ 'തുടങ്ങിക്കോട്ടെ,അതല്ലേ ഹീറോയിസം,പക്ഷേ ഒറ്റക്കണ്ടീഷന്‍'
പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്രമോദിയുടെ പ്രകടനം മികച്ചതാണെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. നരേന്ദ്രമോദിയുടെ പ്രകടനം മികച്ചതാണെന്നാണ് 68 ശതമാനം പേരും അഭിപ്രായപ്പെടുന്നത്. 2019 ഓഗസ്റ്റിൽ നിന്ന് അദ്ദേഹത്തിൻറെ ജനപിന്തുണയിൽ 3 ശതമാനം ഇടിവുണ്ടായതായും സർവേയിൽ പറയുന്നു. അതേ സമയം എൻഡിഎയ്ക്ക് കാര്യങ്ങൾ അത്ര അനുകൂലമല്ലെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്.
മികച്ച പ്രധാനമന്ത്രി
രാജ്യത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് സർവേയിൽ പങ്കെടുത്ത 34 ശതമാനം ആളുകളാണ് അഭിപ്രായപ്പെട്ടത്. 16 ശതമാനം പേർ ഇന്ദിരാ ഗാന്ധിയെയാണ് അനുകൂലിച്ചത്. 13 ശതമാനം പേർ അടൽ ബിഹാരി വാജ്പേയിയാണ് രാജ്യത്തെ മികച്ച പ്രധാനമന്ത്രിയെന്ന് പറയുന്നു.
ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ
വിവാദ വിഷയങ്ങൾ നരേന്ദ്രമോദി സർക്കാരിന്റെ ജനപിന്തുണയെ ബാധിച്ചിട്ടുണ്ടെന്നാണ് സർവേ നൽകുന്ന സൂചന. ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും, തിരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎ 303 സീറ്റുകളെങ്കിലും നേടുമെന്നാണ് സർവേ സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ കുറവാണിത്.
കോൺഗ്രസിന്
ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ കോൺഗ്രസ് നയിക്കുന്ന യുപിഎയ്ക്ക് 108 സീറ്റുകൾ മാത്രമെ ലഭിക്കാൻ സാധ്യതയുള്ളു. ലോക്സഭയിലെ കേവലം ഭൂരിപക്ഷം കടക്കാൻ 272 സീറ്റുകളാണ് വേണ്ടത്. അതേ സമയം കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൻഡിഎയ്ക്ക് 50 സീറ്റുകളുടെ കുറവും യുപിഎയ്ക്ക് 15 സീറ്റുകൾ അധികവും ലഭിക്കുമെന്നാണ് സർവേ സാക്ഷ്യപ്പെടുത്തുന്നത്.
വോട്ട് വിഹിതം കുറയുന്നു
എൻഡിഎയുടെ വോട്ട് വിഹിതം നാല് ശതമാനം കുറഞ്ഞ് 41 ശതമാനമാകുമെന്നാണ് സർവേ പറയുന്നത്. അതേ സമയം യുപിഎയുടെ വോട്ട് വിഹിതം 2 ശതമാനം വർദ്ധിച്ച് 29 ശതമാനത്തിലെത്തും. തൊഴിലില്ലായ്മയാണ് രാജ്യം ചർച്ച ചെയ്യുന്ന ഏറ്റവും വലിയ പ്രശ്നമെന്നും സർവേ പറയുന്നു.
വിലക്കയറ്റം
ഭക്ഷ്യ വസ്തുക്കളുടെ വില ഉയരുന്നത് സന്ദദ്വ്യവസ്ഥയുടെ മോശം അവസ്ഥയയെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് സർവേയിൽ പങ്കെടുത്ത 62 ശതമാനം പേരും പറയുന്നത്. സമ്പദ് വ്യവസ്ഥ വളരുകയാണെന്നും എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് നിരക്ക് കുറവാണെന്നും 32 ശതമാനം പേർ അഭിപ്രായപ്പെടുന്നു. സാമ്പത്തിക രംഗത്തെ മോദി സർക്കാരിന്റെ ഇടപെടൽ യുപിഎ സർക്കാരിനേക്കാൾ മികച്ചതാണെന്ന് 50 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നു. എന്നാൽ മുൻ സർവേയെക്കാൾ 10 ശതമാനത്തിന്റെ ഇടിവാണ് എൻഡിഎയ്ക്കുളളത്. യുപിഎ സർക്കാരിനെക്കാൾ മോശമാണ് എൻഡിഎ സർക്കാരിന്റെ പ്രകടനമെന്ന് പറയുന്നവരുടെ എണ്ണം 8 ശതമാനം വർദ്ധിച്ച് 30 ശതമാനത്തിൽ എത്തിയിട്ടുണ്ട്
ജമ്മു കശ്മീരും സിഎഎയും
ആർട്ടിക്കിൾ 370ന്റെ റദ്ദാക്കൽ, പൗരത്വ നിയമ ഭേദഗതി, എൻആർസി തുടങ്ങിയ വിഷയങ്ങൾ കഴിഞ്ഞ കുറച്ചു നാളുകളായി മോദി സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്, രാജ്യ വ്യാപകമായി വലിയ പ്രതിഷേധങ്ങളാണ് ഇതിനെതിരെ നടന്നത്. എന്നാൽ ഈ വിഷയത്തിൽ പൊതുജനാഭിപ്രായം ഭിന്നിച്ചതാണെന്ന് സർവേ പറയുന്നു.
മികച്ച തീരുമാനങ്ങൾ
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് കശ്മീരിന്റെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാണെന്നാണ് സർവേയിൽ പങ്കെടുത്ത 58 ശതമാനം പേരുടെയും അഭിപ്രായം. എന്നാൽ കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുളള തീരുമാനം ഇന്ത്യൻ ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെ ലംഘിക്കുന്നതാണെന്ന് 50 ശതമാനം പേരും അഭിപ്രായപ്പെടുന്നു.
ന്യൂനപക്ഷൾക്കായി
അയൽ രാജ്യങ്ങളിൽ മതപീഡനം നേരിടുന്ന ന്യൂനപക്ഷങ്ങളെ സഹായിക്കാനാണ് പൗരത്വ നിയമ ഭേദഗതിയെന്ന കേന്ദ്ര സർക്കാർ വാദം സർവേയിൽ പങ്കെടുത്ത 41ശതമാനം പേരും അംഗീകരിക്കുന്നു. രാജ്യ വ്യാപകമായി എൻആർസി നടപ്പിലാക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് ഗുണം ചെയ്യുമെന്നാണ് സർവേയിൽ പങ്കെടുത്ത 49 ശതമാനം ആളുകളും പറയുന്നത്.
സ്വാധീനം നഷ്ടമാകുന്നു
പൗരത്വ നിയമ ഭേദഗതിയും എൻആർസിയും ചേർത്ത് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് 52ശതമാനം പേരും സമ്മതിക്കുന്നു. രാജ്യത്ത് അടുത്തിടെയായി നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ബിജെപി സർക്കാരിന് യുവാക്കൾക്കിടയിലുള്ള പിന്തുണ നഷ്ടപ്പെടുത്തുന്നതായി 42 ശതമാനം പേർ അഭിപ്രായപ്പെട്ടു. 12,141 പേരാണ് സർവേയിൽ പങ്കെടുത്തത്.