മോദി പറഞ്ഞത് കള്ളം: ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് കോണ്‍ഗ്രസ്, മഹാദായി വിഷയത്തില്‍ മോദീമൗനം!!
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ കർണ്ണാടക കോൺഗ്രസ്. മോദി കള്ളം പറയുകയാണെന്നും ജനങ്ങളെ വഞ്ചിക്കുകയാണ് എന്നുമുള്ള ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുള്ളത്. കള്ളങ്ങള്‍ കൊണ്ട് ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടില്‍ ഒരു മണിക്കൂറോളം ജനപരിവർത്തന്‍ യാത്രയെ അഭിസംബോധന ചെയ്ത് മോദി സംസാരിച്ചുവെങ്കിലും മഹാദായി നദീജലത്തർക്ക വിഷയത്തിൽ മോദി പ്രതികരിച്ചിരുന്നില്ല. ഈ വിഷയവും ഉയര്‍ത്തിക്കാണിച്ചാണ് കര്‍ണാടക ഭരിക്കുന്ന കോൺഗ്രസ് മോദിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്.
മോദിയുടെ ബെംഗളൂരു സന്ദർശനത്തിന് മുന്നോടിയായി മഹാദായി നദീജല തര്‍ക്കം പരിഹരിക്കാന്‍ സമയം കണ്ടെത്തണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അവഗണിച്ച മോദി കർണാടകത്തിലെ കുടിവെള്ള പ്രശ്നത്തിൽ ഇടപെടാനുള്ള മനസ് കാണിച്ചില്ല.
|
മിസ്റ്റര്‍ മോദീ..
മിസ്റ്റർ മോദി, നിങ്ങളുടെ ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗത്തിൽ മഹാദായി വിഷയത്തില്‍ എന്തുകൊണ്ട് മൗനം പാലിച്ചു? ബിജെപി കർണാടകയിലെ ജനങ്ങളെ വഞ്ചിക്കുന്നത് തുടരുന്നുവെന്നും Modi lies' എന്ന ഹാഷ്ടാഗിലാണ് കോൺഗ്രസിന്റെ ഔദ്യോഗിക പേജില്‍ നിന്ന് ട്വീറ്റ് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നും അഴിമതി വർധിച്ചുവെന്നും ചൂണ്ടിക്കാണിച്ച് സിദ്ധരാമയ്യാ സർക്കാരിനെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ഈ സംഭവങ്ങൾ.
മോദി ബെംഗളൂരുവിൽ
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ബിജെപി സംഘടിപ്പിച്ച പരിവർത്തന്‍ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കാനാണ് മോദി ഞായറാഴ്ച ബെംഗളൂരുവിലെത്തിയത്. അയൽ സംസ്ഥാനമായ ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുമായുള്ള മഹാദായി നദീജലത്തർക്കം പരിഹരിക്കാൻ സമയം കണ്ടെത്തണമെന്നാണ് സിദ്ധരാമയ്യ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്തുുകൊണ്ടുള്ള ട്വീറ്റിന് പിന്നാലെയാണ് സിദ്ധരാമയ്യ മോദിയ്ക്ക് മുമ്പാകെ ഇക്കാര്യങ്ങൾ ട്വീറ്റ് ചെയ്തത്. കർണാടകയിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി മോദി സമയം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട സിദ്ധരാമയ്യ ജനങ്ങളെ സഹായിയ്ക്കണമെന്ന ആവശ്യവും മോദിയ്ക്ക് മുമ്പാകെ വച്ചത്.
പ്രധാനമന്ത്രിയുടെ ഇടപെടൽ
അതിർത്തി സംസ്ഥാനമായ ഗോവയും മഹാരാഷ്ട്രയുമായുള്ള കുടിവെള്ളത്തർക്കം പരിഹരിക്കുന്നതിന് കർണാടക സർക്കാർ നേരത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തര്‍ക്കത്തിലിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളുടേയും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേർത്ത് പ്രശ്നം പരിഹരിക്കാനാണ് സർക്കാർ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന് കാണിച്ച് ഞായറാഴ്ച കരിദിനം ആചരിക്കാനാണ് സംസ്ഥാനത്തെ കർഷക സംഘടനകൾ പദ്ധതിയിട്ടിട്ടുള്ളത്.
മോദി കണ്ടില്ലെന്ന് നടിക്കുന്നു
മഹാദായി നദീജലത്തർക്കം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനകളുടെ കൂട്ടായ്മയാമ കന്നഡ ഒക്കുട്ട ജനുവരി 25ന് കർണാടക ബന്ദ് നടത്തിയിരുന്നു. പ്രധാനമന്ത്രി മോദി കർണാടക സന്ദർശിക്കുന്ന ഫെബ്രുവരി നാലിന് ബന്ദിന് ആഹ്വാനം ചെയ്യാന്‍ സംഘടനകൾ ഒരുങ്ങിയിരുന്നുവെങ്കിലും ഇത് ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ച് ബന്ദ് സ്റ്റേ ചെയ്യുകയായിരുന്നു.
മഹാദായി നദീജലത്തർക്കം
മഹാദായി നദിയില്‍ നിന്ന് കലസ- ബന്ദൂരി എന്നിവയുള്‍പ്പെട്ട വടക്കന്‍ ജില്ലകളിലെ പോഷക നദികളിലേയ്ക്ക് തിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ടാണ് കാലസ- ബന്ധൂരി പദ്ധതി. മഹാദായി നദിയില്‍ നിന്നുള്ള ജലവിതരണത്തെ പദ്ധതി തടസ്സപ്പെടുത്തുമെന്ന് കാണിച്ച് ഗോവയാണ് പദ്ധതിയ്ക്കെതിരെ രംഗത്തെത്തിയത്. പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ണ്ണാടകയിലെ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ പ്രക്ഷോഭവുമായി നേരത്തെ തന്നെ രംഗത്തുണ്ട്.