കേരളത്തില്‍ അയ്യപ്പന്റെ പേര് പോലും മിണ്ടാന്‍ സാധിക്കാത്ത അവസ്ഥ, മംഗളൂരുവിൽ ആഞ്ഞടിച്ച് മോദി
മംഗളൂരു: ശബരിമല സ്ത്രീ പ്രവേശന വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ അയ്യപ്പന്റെ പേര് പോലും മിണ്ടാന്‍ സാധിക്കാത്ത അവസ്ഥയാണ് എന്ന് മോദി ആരോപിച്ചു. മംഗളൂരുവില്‍ ബിജെപി തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കവെയാണ് മോദി ശബരിമല വിഷയം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് തിരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിക്കവേ ആചാരം സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ശബരിമലയുടെ പേര് മോദി പറഞ്ഞിരുന്നില്ല.
തിരുവനന്തപുരവും പത്തനംതിട്ടയും ബിജെപിക്ക് ഉറപ്പ്! ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സർവ്വേ
എന്നാല്‍ കേരളം വിട്ടതോടെ മോദി ശബരിമല വിഷയം ഉയര്‍ത്തിയിരിക്കുകയമാണ്. കേരളത്തില്‍ ശബരിമലയുടെ പേര് പറയുന്നവരെ ജയിലില്‍ അടയ്ക്കുകയാണ്. ശബരിമലയ്ക്ക് വേണ്ടി സമരം ചെയ്തതിന്റെ പേരില്‍ ബിജെപിയുടെ ഒരു സ്ഥാനാര്‍ത്ഥിക്ക് ജയിലില്‍ പോകേണ്ടി വന്നുവെന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന ഇടത്താണ് ഈ അവസ്ഥയെന്നും മോദി കുറ്റപ്പെടുത്തി.
മുസ്ലീം ലീഗും ഇടത് പക്ഷവും കോണ്‍ഗ്രസും ശബരിമലയില്‍ അപകടകരമായ കളി കളിക്കുകയാണ്. അവര്‍ കേരളത്തിന്റെ സംസ്‌ക്കാരം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി. എന്നാല്‍ അതിന് ബിജെപി അനുവദിക്കില്ലെന്ന് തമിഴ്‌നാട്ടിലെ തേനിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവേ മോദി പറഞ്ഞു. നേരത്തെ യോഗി ആദിത്യനാഥ് അടക്കമുളളവർ ലീഗിനെ പേരെടുത്ത് പറഞ്ഞ് ആക്രമിച്ചിരുന്നു. എന്നാൽ നരേന്ദ്ര മോദി ലീഗിനെ ശബരിമല വിഷയത്തോട് കൂട്ടിക്കെട്ടിയിരിക്കുകയാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കോഴിക്കോട് നടത്തിയ പ്രചാരണ പരിപാടിയായ വിജയ് സങ്കല്‍പ് റാലിയില്‍ മോദി ശബരിമലയുടെ പേര് പറയാതെ ആചാര സംരക്ഷണം നടത്തുമെന്ന് പ്രസംഗിച്ചിരുന്നു. ശബരിമലയുടെ പേരില്‍ പ്രധാനമന്ത്രി വോട്ട് പിടിക്കാത്തതിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിനന്ദിക്കുകയുമുണ്ടായി. കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പലരും ശബരിമലയുടെ പേരില്‍ വോട്ട് തേടി വിവാദത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷനുമായി തുറന്ന പോരിലേക്ക് വരെ എത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍.