മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു; സൈനികരുടെ പേരിൽ വോട്ടഭ്യർത്ഥിച്ച നടപടി പെരുമാറ്റച്ചട്ടം തന്നെയെന്ന്
Recommended Video
മുംബൈ: പ്രധാന മന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗം ആണ് ചട്ടലംഘനം ആണെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ കണ്ടെത്തിയിരിക്കുന്നത്.
പിഎം മോദി സിനിമയുടെ റിലീസ് തടഞ്ഞു; തിരഞ്ഞെടുപ്പ് കഴിയും വരെ പ്രദർശനം പാടില്ലെന്ന് കമ്മീഷൻ
കന്നിവോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥിക്കവേ ആയിരുന്നു നരേന്ദ്ര മോദിയുടെ വിവാദ പരാമര്‍ശം. പുല്‍വാമയിലെ രക്തസാക്ഷികള്‍ക്കും ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ വ്യോമസേന പൈലറ്റുമാര്‍ക്കും ഉള്ള ബഹുമതിയായിട്ടായിരിക്കണം നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തേണ്ടത് എന്നായിരുന്നു മോദി പറഞ്ഞത്.
സൈന്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് മോദിയുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
പ്രഥമദൃഷ്ട്യാ ചട്ടലംഘനം
നരേന്ദ്ര മോദി, തന്റെ പ്രസംഗത്തില്‍ പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടത്തിയിട്ടുണ്ട് എന്നാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒസ്മാനാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കും
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഈ റിപ്പോര്‍ട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ റിപ്പോര്‍ട്ട് അംഗീകരിക്കുകയാണെങ്കില്‍ ഇതില്‍ തുടര്‍ നടപടികള്‍ ഉണ്ടാകും. എന്തായാലും ഈ വിഷയത്തില്‍ അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റേത് ആയിരിക്കും. നിലവില്‍ പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ പക്ഷപാതിത്തത്തിന്റെ പേരില്‍ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ്.
മറുപടി പറയേണ്ടി വരും
ഒസ്മാനാബാദ് തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചാല്‍, നരേന്ദ്ര മോദി വിശദീകരണം നല്‍കേണ്ടി വരും എന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ അത് ചരിത്രത്തിലെ തന്നെ ആദ്യ സംഭവം ആയിരിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം അറിയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൃത്യമായ നിര്‍ദ്ദേശം
രാഷ്ട്രീയ പാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥികളുടേയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈന്യത്തെ ഉപയോഗിക്കരുത് 3എന്നാണ് കൃത്യമായ നിര്‍ദ്ദേശം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരുന്നു. മാര്‍ച്ച് 19 ന് ആണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. നേരത്തെ, മാര്‍ച്ച് 9 നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമാനമായ നിര്‍ദ്ദേശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയിരുന്നു.