മോഡി ഭരണത്തിൽ കേന്ദ്ര മന്ത്രിമാർ സെയിൽസ് മാനേജർമാരെപ്പോലെ, തുറന്നടിച്ച് എളമരം കരീം
ദില്ലി: മോഡി ഭരണത്തിൽ കേന്ദ്ര മന്ത്രിമാർ സെയിൽസ് മാനേജർമാരെപ്പോലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നും വിറ്റഴിക്കുകയാണെന്ന് സിപിഎം രാജ്യസഭാ എംപി എളമരം കരീം. കോവിഡ് സൃഷ്‌ടിച്ച സാമ്പത്തിക തകർച്ചയിൽ നിന്നും കരകേറാനും ജനങ്ങൾക്ക് ആശ്വാസം പകരാനുമുതകുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിനു പകരം കോർപ്പറേറ്റുകളെയും കുത്തകകളെയും സഹായിക്കുന്ന നടപടികളാണ് കേന്ദ്രം കൈക്കൊള്ളുന്നത്. കോവിഡിന് മുന്നെതന്നെ തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യൻ സമ്പത് രംഗം കോവിഡ് മഹാമാരിയോടെ പൂർണമായും തകർന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'' ജനക്ഷേമ നയങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നതാണ് ഈ കുഴപ്പത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള ഏക മാർഗം. പക്ഷേ, സാധാരണക്കാരുടെ കണ്ണുനീർ തുടയ്ക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല എന്ന് മാത്രമല്ല നടപ്പിലാക്കുന്ന നയങ്ങളെല്ലാം കോർപ്പറേറ്റുകളെ പ്രീണിപ്പിക്കാനും ബിജെപിയുടെ വർഗ്ഗീയ അജണ്ട നടപ്പാക്കാനും അതുവഴി ജനങ്ങളെ ഭിന്നിപ്പിക്കാനും മാത്രം ഉദ്ദേശിച്ചുള്ളവയാണ്''.
''രാജ്യചരി ത്രത്തിലെ ഏറ്റവും ഉജ്വലമായ കർഷക മുന്നേറ്റത്തിന് നമ്മൾ ഇന്ന് സാക്ഷിയാവുകയാണ്. എല്ലാ സഭാചട്ടങ്ങളും മര്യാദകളും ലംഘിച്ച് പാസാക്കിയ കാര്ഷികനിയമങ്ങൾ ഇന്ത്യൻ കർഷകന്റെ മരണവരണ്ടാകും. ഈ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമം. കർഷകരുടെ ഒരാവശ്യവും അംഗീകരിക്കാൻ തയ്യാറാവാത്ത കേന്ദ്രസർക്കാർ ഡൽഹി അതിർത്തിയിലെ സമരകേന്ദ്രങ്ങളിലേക്കുള്ള വെള്ളവും വൈദ്യുതിയും പോലും തടഞ്ഞിരിക്കുകയാണ്. ഈ നിലപാട് കേന്ദ്രം തിരത്തണമെന്നും നിയമങ്ങൾ പിൻവലിക്കണം''.
''ബിജെപി സർക്കാറുകൾ ഭരിക്കുന്ന യുപി, മധ്യപ്രദേശ്, ഹരിയാന, കർണാടക തുടങ്ങിയ സസ്ഥാനങ്ങളിലും, പോലീസിനെ ഉപയോഗിച്ച് ഡൽഹിയിലും കർഷക സമരം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കുനേരെയും സമരത്തെ പിന്തുണച്ച രാഷ്ട്രീയ നേതാക്കൾക്കുനേരെയും കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും ദളിത് ആദിവാസി വിഭാഗത്തിലുമുള്ളവർക്കു നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരികയാണ്. ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ പാസ്സാക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഒരു മടിയുമില്ല എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. യുപി സർക്കാർ പാസാക്കിയ മിശ്രവിവാഹ നിരോധന നിയമം ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകുന്ന അവകാശങ്ങൾ ഇല്ലാതാക്കുന്നതാണ്''.
''സാമ്പത്തികരംഗം അത്യന്തം അപകടകരമായ സ്ഥിതിയിലേക്ക് കൂപ്പുകുത്തി. 2020-21 സാമ്പത്തികവർഷത്തിലെ വളർച്ചനിരക്ക് നെഗറ്റീവ് 7ലും താഴെയാവുമ്പോഴും അടുത്ത സാമ്പത്തികവർഷത്തിൽ 11% വളർച്ച ഉണ്ടാകുമെന്ന പൊള്ളയായ അവകാശവാദം സർക്കാർ ഉന്നയിക്കുന്നു. ഇത് ജനങ്ങളുടെ മേലുള്ള പരിഹാസമാണ്. ആഗോള വിശപ്പ് സൂചികയിലും മറ്റും അയൽ രാജ്യങ്ങളെക്കാളും പുറകിലാണ് നമ്മുടെ രാജ്യം. കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവും വളരെ വലിയ പ്രശ്നമാണ്''.
''തൊഴിലില്ലായ്മയും ജോലി നഷ്ടപ്പെടലും തുടരുമ്പോഴും ജനങ്ങൾക്ക് തൊഴിൽ നൽകാനോ അവരുടെ കയ്യിൽ പണമെത്തിച്ച് അവരുടെ വാങ്ങൾക്കഴിവ് വർധിപ്പിക്കാനോ ആവശ്യമായ ഒരിടപെടലും സർക്കാർ നടത്തുന്നില്ല. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ജനങ്ങളെ പൊറുതിമുട്ടിക്കുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയരുന്നു''.
''പാർലമെന്റിനെയും ജനാധിപത്യ വ്യവസ്ഥയെയും തകർക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ രാജ്യത്തെ വലിയ അപകടത്തിൽ കൊണ്ടെത്തിക്കും. നിയമനിർമാണ സഭയെ നോക്കുത്തിയാക്കി ഒരൊറ്റ ദിവസം കൊണ്ട് ജമ്മുകാശ്മീരിന്റെ സംസ്ഥാനപദവി എടുത്തുകളഞ്ഞതും, പൗരത്വ ഭേദഗതി നിയമം പാസാക്കിയതും എല്ലാം ഇതിനുണ്ടാഹരണമാണ്. രാജ്യത്ത് നിലവിലുള്ള തൊഴിൽ നിയമങ്ങളെല്ലാം ഇല്ലാതാക്കിക്കൊണ്ട് തയ്യാറാക്കപ്പെട്ട നാല് ലേബർ കോഡുകളും ഈ നിലയിൽ ജനാധിപത്യ വിരിദ്ധമായാണ് പാസാക്കിയത്. ഇത്തരത്തിൽ സമസ്ത മേഖലകളിലും അത്യന്തം അപകടകരമായ നിലപാടുകൾ സ്വീകരിച്ചു കൊണ്ടിരിക്കുന്ന മോഡി സർക്കാർ രാജ്യത്തെയും ജനങ്ങളെയും വീണ്ടും വീണ്ടും ദുരിതക്കായത്തിലേക്കാഴ്ത്തുന്നു'' എന്നും എളമരം കരീം കുറ്റപ്പെടുത്തി.