തന്നെ സ്വീകരിക്കാനെത്തുക 50 ലക്ഷം പേരെന്ന് മോദി പറഞ്ഞു; ഇന്ത്യ സന്ദര്‍ശനത്തെ കുറിച്ച് ട്രംപ്
വാഷിങ്ടണ്‍: '50 ലക്ഷത്തോളം പേരാണ് ഇന്ത്യയിലെത്തുന്ന തന്നെ സ്വീകരികരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തുക, സുഹൃത്ത് നരേന്ദ്ര മോദി തനിക്ക് ഉറപ്പ് തന്നതാണ്', ഇന്ത്യ സന്ദര്‍ശനത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. ഫെബ്രുവരി 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യ സന്ദര്‍ശനത്തെ വളരെ താത്പര്യത്തോടെയാണ് നോക്കി കാണുന്നതെന്നും ട്രംപ് പറഞ്ഞു.
നരേന്ദ്ര മോദി വളരെ മാന്യനായ വ്യക്തിയാണ്. ഇന്ത്യ സന്ദര്‍ശനത്തെ താന്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്ത്യയുമായി വ്യാപാര കരാര്‍ ഒപ്പ് വെയ്ക്കുമെന്നും ട്രംപ് അറിയിച്ചു.മോദിയുമായി സംസാരിച്ചിരുന്നു. അഹമ്മദാബാദ് വിമാനത്താവളം മുതല്‍ 70 ലക്ഷത്തോളം ജനങ്ങള്‍ തന്നെ സ്റ്റേഡിയത്തിലേക്ക് സ്വീകരിക്കാനെത്തുമെന്നാണ് മോദി പറഞ്ഞത്. ഹൂസ്റ്റണില്‍ 40000 മുതല്‍ 50000 വരെയുള്ള ജനക്കൂട്ടത്തെയാണ് താന്‍ അഭിസംബോധന ചെയ്തത്. എന്നാല്‍ അത് വലിയൊരു ജനക്കൂട്ടമാണെന്ന് തനിക്ക് ഇപ്പോള്‍ തോന്നുന്നില്ലെന്നും, ട്രംപ് പറഞ്ഞു.
നിങ്ങള്‍ക്കൊരു കാര്യമറിയോ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയമാണ് അഹമ്മദാബാദിലേത്. മോദിയാണ് അത് നിര്‍മ്മിക്കുന്നത്. സ്റ്റേഡിയത്തിന്‍റെ പണി പൂര്‍ത്തിയായി, ട്രംപ് പറഞ്ഞു. അഹമ്മദാബാദിലെ പുതുതായി നിർമിച്ച മൊട്ടേറ സ്റ്റേഡിയത്തിൽ ട്രംപും മോദിയും സംയുക്തമായി വൻ ജനാവലിയെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനത്തെ കുറിച്ച് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.സൗഹൃദ സന്ദര്‍ശനത്തെക്കുറിച്ച് മോദിയും ട്രംപും ടെലിഫോണില്‍ സംസാരിച്ചുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം അറിയിച്ചിരുന്നു.അമേരിക്കന്‍ പ്രസിഡന്റ് ആയതിനു ശേഷം ഇതാദ്യമായാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്.നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനാണ് സന്ദര്‍ശനം.