മന്ത്രിസഭയില്‍ മൂന്ന് നിര; ഇത് മോദി സ്‌റ്റൈല്‍
ദില്ലി: മന്‍മോഹന്‍ സിംഗ് മന്ത്രിസഭകളില്‍ നിന്നും നരേന്ദ്ര മോദിയുടെ മന്ത്രിസഭയ്ക്കുള്ള പ്രത്യേകത എന്താണ്? സോണിയാ ഗാന്ധിയുടെ പിന്‍സീറ്റ് ഡ്രൈവിംഗ് ഉണ്ടാകില്ല, ഗ്രൂപ്പ് വഴക്കുകള്‍ ഉണ്ടാകില്ല, ഘടകകക്ഷികളുടെ സമ്മര്‍ദ്ദമില്ലാതെ ഭരിക്കാം, നരേന്ദ്ര മോദിയുടെ സമ്പൂര്‍ണ ആധിപത്യമായിരിക്കും എന്നിങ്ങനെ പോകുന്നു ഒറ്റനോട്ടത്തില്‍ മോദി മന്ത്രിസഭയെ വിലയിരുത്തുന്നവരുടെ നിരീക്ഷണങ്ങള്‍.
മൂന്ന് നിരകളിലായിട്ടാണ് മോദി തന്റെ മന്ത്രിസഭയെ രൂപ കല്‍പന ചെയ്തിരിക്കുന്നത് എന്ന് കാണാം. സൂപ്പര്‍ പവര്‍ ആയി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഭരണത്തിന്റെ തലപ്പത്ത്. മന്ത്രിസഭയില്‍ മാത്രമല്ല, പാര്‍ട്ടിയിലും ഒന്നാമന്‍ മോദി തന്നെയാണ്. തൊട്ടുതാഴെ തന്റെ വിശ്വസ്തരും പാര്‍ട്ടിയിലെ പ്രമുഖരും അടങ്ങിയ രണ്ടാം നിര. പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ് എന്നിങ്ങനെ പോകുന്നു ഈ നിര. തന്ത്രപ്രധാനമായ വകുപ്പുകളെല്ലാം ഇവരുടെ കൈകളിലാണ്.
താരതമ്യേന പുതുമുഖങ്ങളും മന്ത്രിസഭയിലെ ആദ്യവട്ടക്കാരുമാണ് അടുത്ത നിരയിലെ മന്ത്രിമാര്‍. കാബിനറ്റ് റാങ്കിലുള്ളനവരും സഹമന്ത്രിമാരും സഖ്യകക്ഷി നേതാക്കളും ഇതിൽപ്പെടും. റെയില്‍വേ പോലുളള സുപ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന സദാനന്ദ ഗൗഡ പോലും കേന്ദ്രമന്ത്രിസഭയില്‍ പുതുക്കക്കാരനാണ്. സ്മൃതി ഇറാനിയും നിര്‍മല സീതാരാമനും പോലെ ചുറുചുറുക്കുള്ള ഈ പുതുമന്ത്രിമാരുടെ നിയന്ത്രണം മോദിയുടെ കൈകളില്‍ ഭദ്രമാണ്.
പരാതിക്കും ആരോപണങ്ങള്‍ക്കും ഇടയില്ലാത്ത വിധം ക്യത്യമായ പ്ലാനിംഗോടെ തയ്യാറാക്കിയ പോലിരിക്കും ഈ മന്ത്രിസഭ കണ്ടാല്‍. ഒരു സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണോ ഇത് ചെയ്തിരിക്കുന്നത് എന്ന് അത്ഭുതപ്പെട്ടാലും തെറ്റുപറയാനില്ല. മോദി മന്ത്രിസഭയില്‍ ഇടം കിട്ടിയില്ല എന്ന് പറഞ്ഞ് ബി ജെ പിയില്‍ നിന്നോ സഖ്യകക്ഷികളില്‍ നിന്നോ ഒരു അപസ്വരം പോലും ഇതുവരെ പുറത്തുവന്നിട്ടില്ല.