വിചാരണ കോടതി അയോഗ്യതാ വിധിയില്‍ കാരണങ്ങള്‍ നിരത്തിയില്ല, രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ അയോഗ്യതാ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി നടത്തിയത് നിര്‍ണായക നിരീക്ഷണങ്ങള്‍. ഹര്‍ജിക്കാരന്‍ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നല്ലതല്ലെന്ന കാര്യത്തില്‍ സംശയമില്ല. പ്രസംഗിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ അദ്ദേഹം ശ്രമിക്കണം. എന്നാല്‍ വിചാരണ കോടതിയുടെ വിധിയില്‍ കാര്യ കാരണങ്ങള്‍ വിശദമാക്കുന്നില്ലെന്നും സുപ്രീം കോടതി തുറന്നടിച്ചു.
അയോഗ്യതാ നടപടി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഒരു വ്യക്തിയുടെ അവകാശങ്ങളെയും അതുപോലെ ജനവിധിയെയും ഒരുപോലെ ബാധിക്കുന്നതാണിതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, പിഎസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് രാഹുലിന്റെ ഹര്‍ജി പരിഗണിച്ചത്.

അപകീര്‍ത്തി കേസില്‍ പരമാവധി ശിക്ഷ നല്‍കിയതിന് മതിയായ കാരണങ്ങള്‍ നിരത്താന്‍ വിചാരണ കോടതിക്ക് സാധിച്ചില്ല. എന്തുകൊണ്ടാണ് കോടതി മതിയായ വിശദീകരണം നടത്താതിരുന്നത്. പരമാവധി ശിക്ഷ എന്തുകൊണ്ട് നല്‍കുന്നു എന്ന് കോടതി പറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും, അതുണ്ടായില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
രണ്ട് വര്‍ഷത്തെ ശിക്ഷ രാഹുലിന് നല്‍കുക എന്നത് മാത്രമാണ് ആ വിധിയെ കൊണ്ട് അര്‍ത്ഥമാക്കിയിരുന്നതെന്നാണ് മനസ്സിലാവുന്നത്. അത് അവകാശലംഘനം മാത്രമല്ല, ജനവിധിയുടെ അട്ടിമറി കൂടിയാണെന്നും കോടതി അഭിപ്രായപ്പെട്ടു. രാഹുലിന് അയോഗ്യത നല്‍കുക എന്ന ഉദ്ദേശത്തോട് കൂടിയ വിധിയാണിതെന്ന് കോടതി സൂചിപ്പിക്കുകയും ചെയ്തു.
ശിക്ഷാ കാലാവധി ഒരു ദിവസം കുറഞ്ഞിരുന്നെങ്കില്‍, അയോഗ്യതയുടെ കാര്യം തന്നെ വരുമായിരുന്നില്ല. ശിക്ഷയുടെ കാലാവധി മാത്രമാണ് ഇവിടെ രാഹുലിന്റെ അയോഗ്യതയ്ക്ക് കാരണമായിരിക്കുന്നത്. മറ്റ് കാരണങ്ങളൊന്നും നിരത്താന്‍ വിചാരണ കോടതിക്ക് സാധിച്ചിട്ടില്ല.അതുകൊണ്ട് ഈ വിധി സ്‌റ്റേ ചെയ്യുകയാണ്. വിചാരണ ജഡ്ജിക്ക് രാഹുലിന് എന്തുകൊണ്ട് പരമാവധി ശിക്ഷ നല്‍കിയെന്നും വ്യക്തമാക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ അയോഗ്യത സ്‌റ്റേ ചെയ്യുകയാണെന്നും കോടതി പറഞ്ഞു.
അതേസമയം ശക്തമായ വാദങ്ങളാണ് കോടതിയില്‍ നിന്ന് അരങ്ങേറിയത്. രാഹുലിനായി മനു അഭിഷേക് സിംഗ്‌വിയാണ് വാദിച്ചത്. ഇരുവിഭാഗങ്ങള്‍ക്കും വാദിക്കാന്‍ പതിനഞ്ച് മിനുട്ട് സമയമായിരുന്നു കോടതി അനുവദിച്ചത്.സമൂഹത്തിന് എതിരായ കുറ്റമല്ല ചെയ്തത്. രണ്ട് വര്‍ഷം പരമാവധി ശിക്ഷ നല്‍കാനുള്ള ഗുരുതരമായ കുറ്റമല്ല രാഹുല്‍ ചെയ്തതെന്ന് സിംഗ്‌വി വാദിച്ചു. മോദി സമുദായത്തിനെയാണ് അധിക്ഷേപിച്ചത് എന്നതിന് തെളിവില്ല. പൂര്‍ണേഷ് മോദിയുടെ യഥാര്‍ത്ഥ പേര് മറ്റൊന്നാണ്. മോദ് വാനിക സമാജത്തില്‍ നിന്നുള്ളയാണ് അദ്ദേഹം.
രാഹുല്‍ പ്രസംഗത്തിനിടെ പേര് പരാമര്‍ശിച്ച ഒരാള്‍ പോലും രാഹുലിനെതിരെ കേസ് നല്‍കിയിട്ടില്ല. 13 കോടി വരുന്ന ചെറിയൊരു സമുദായത്തില്‍ നിന്ന് ആകെ ബിജെപി പ്രവര്‍ത്തകര്‍ മാത്രമാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. ഇത് തീര്‍ത്തും വിചിത്രമാണ്. 13 കേസുകള്‍ രാഹുലിനെതിരെയുണ്ട്. അതിലൊന്നും ശിക്ഷിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന് ക്രിമിനല്‍ ചരിത്രമുണ്ടെന്ന് പറയുന്നത് എന്ത് കാരണത്താലാണ്. അദ്ദേഹം കൊടും കുറ്റവാളിയല്ലെന്നും സിംഗ്‌വി പറഞ്ഞു.












Click it and Unblock the Notifications