മോദിക്ക് വസതിയില്‍ നിന്നും പാര്‍ലമെന്‍റിലേക്ക് പോകാന്‍ ഭൂമിക്കടിയില്‍ തുരങ്കപാത ഒരുക്കുന്നു
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗിക വസതിയില്‍ നിന്നും പാര്‍ലമെന്‍റിലേക്ക് പോകാന്‍ ഭൂമിക്കടിയിലൂടെ പ്രത്യേക തുരങ്ക പാത നിര്‍മ്മിക്കുന്നു. പുതിയ പാര്‍ലമെന്‍റ് മന്ദിരം ഒരുക്കുന്നതിനൊപ്പമാണ് പാതയും ഒരുക്കുക. ഡെക്കാന്‍ ഹെരാള്‍ഡാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അതീവ സുരക്ഷയുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് സാധാരണ തിരക്കുകളില്‍ നിന്നും ബ്ലോക്കുകളില്‍ നിന്നും രക്ഷ നേടാന്‍ പ്രത്യേകം സഞ്ചാരപാത ഒരുക്കുന്ന അമേരിക്കന്‍ മാളിന് സമാനമായ രീതിയിലാണ് മോദിക്കായി പുതിയ തുരങ്ക പാതയും നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. സിഇപിടി സര്‍വ്വകലാശാലയില്‍ ഇത് സംബന്ധിച്ച് പ്രെസന്‍റേഷനില്‍ പ്രൊജകറ്റ് തലവന്‍ ബിമല്‍ പാട്ടീലാണ് ഇക്കാര്യം പറഞ്ഞത്.
വീട്ടിൽ നിന്ന് ഓഫീസിലേക്കും ഒരുപക്ഷേ മറ്റ് സ്ഥലങ്ങളിലേക്കും പോകുന്നതിന് പ്രധാനമന്ത്രിക്കായി പ്രത്യേക തുരങ്ക പാത ഒരുക്കുന്നതോടെ അദ്ദേഹത്തിന് അകമ്പടിയേകുന്ന വാഹന വ്യൂഹം ഇനി മുതല്‍ ഇല്ലാതാകും. ഇതോടെ പൊതുസ്ഥലങ്ങളിലുള്ള സുരക്ഷാ ആശങ്കകള്‍ക്ക് പരിഹാരം ലഭിക്കും. സമാന രീതിയിലാണ് യുഎസ് മാള്‍ പ്രവര്‍ത്തിക്കുന്നത്, രണ്ട് മണിക്കൂര്‍ നീണ്ട പവര്‍ പോയിന്‍റ് പ്രസന്‍റേഷനില്‍ ബിമല്‍ പാട്ടീല്‍ പറഞ്ഞു.
പുതിയ പദ്ധതി അനുസരിച്ച് പ്രധാനമന്ത്രിയുടെ വസതി സൗത്ത് ബ്ലോക്കിന് സമീപത്തേക്ക് മാറ്റും. വൈസ് പ്രസിഡന്‍റിന്‍റെ വസതി നോര്‍ത്ത് ബ്ലോക്കിന് പിറകിലേക്കും. പ്രതിരോധ ഉദ്യോഗസ്ഥരുടെ നിലവിലുള്ള ഓഫീസുകൾ മാറ്റും. പകരം സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) ഓഫീസുകള്‍ അവിടെ സ്ഥാപിക്കും.
നിലവില്‍ ദില്ലിയുടെ പല ഭാഗങ്ങളിലായി ചിതറി കിടക്കുന്ന 50,000 മുതൽ 60,000 വരെ സർക്കാർ ജീവനക്കാരെ ഉൾക്കൊള്ളുന്നതിനായി പത്ത് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും. വാടക ഇനത്തില്‍ ചെലവഴിക്കുന്ന 1000 കോടി രൂപ പ്രതിവർഷം ഇതിലൂടെ ലാഭം നേടാന്‍ സാധിക്കും. ഇവര്‍ക്ക് സഞ്ചരിക്കാനും ഭൂമിക്കടിയിലൂടെ തുരങ്ക പാത നിര്‍മ്മിക്കും.