വാരണാസിയില്‍ മോദി തന്നെ വിജയിക്കും!! 2 ലക്ഷം ഭൂരിപക്ഷത്തില്‍!! കണക്കുകള്‍ ഇങ്ങനെ
ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വാരണാസി. വാരണാസിയിൽ രണ്ടാം വട്ടം ജനവിധി തേടാൻ പ്രധാനമന്ത്രിയെത്തുമ്പോൾ മോദിയുടെ ഭൂരിപക്ഷത്തെക്കുറിച്ച് മാത്രമാണ് ഇനി അറിയേണ്ടത്. പ്രിയങ്ക ഗാന്ധിയെ വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരെ രംഗത്തിറക്കാൻ കോൺഗ്രസ് നീക്കം നടത്തിയെങ്കിലും അവസാന നിമിഷം തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട അജയ് റായി തന്നെയാണ് ഇത്തവണയും കോൺഗ്രസിന്റെ സ്ഥാനാർത്ഥി.
:വാരണാസിയില്‍ മോദി എന്തു ചെയ്തു? തെരുവിളക്ക് സ്ഥാപിച്ചു!! എത്രതവണ മണ്ഡലത്തിലെത്തി... ഇതാണ് ചിത്രം
പ്രിയങ്ക മത്സരിച്ചാൽ എസ്പി-ബിഎസ്പി -ആർഎൽഡി സഖ്യം സ്ഥാനാർത്ഥിയെ നിർത്തില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ദുർബലയായൊരു സ്ഥാനാർത്ഥി മഹാസഖ്യവും വാരണാസിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്, നരേന്ദ്ര മോദിയുടെ വാരണാസിയിലെ ഭൂരിപക്ഷം കൂടിയാലും കുറഞ്ഞാലും അത് ബിജെപിക്ക് നിർണായകമാകും. പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പിന്തുണയോടെ സ്ഥാനാർത്ഥിയെ നിർത്തിയാലും ചുരുങ്ങിയത് രണ്ട് ലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നരേന്ദ്രമോദി വാരണാസിയിൽ വിജയിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
രണ്ടാം വട്ടം
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ നിന്നും വഡോദരയിൽ നിന്നും ജനവിധി തേടിയ നരേന്ദ്ര മോദി ഇരുസീറ്റിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. വഡോദര സീറ്റ് ഒഴിവാക്കി വാരണാസിയെ നിലനിർത്തുകയായിരുന്നു.
വൻ ഭൂരിപക്ഷം
3 ലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി വാരണാസിയിൽ നിന്നും വിജയിച്ചത്. ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
വോട്ട് വിഹിതം ഇങ്ങനെ
2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ 581,022 ലക്ഷം വോട്ടുകളാണ് നരേന്ദ്രമോദിക്ക് ലഭിച്ചത്. അരവിന്ദ് കെജ്രിവാളിന് 209,238 വോട്ടുകളും ലഭിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായിക്ക് ലഭിച്ചത് 75, 614 വോട്ടുകൾ മാത്രം. സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി 60,579 വോട്ടുകളും ബിഎസ്പി സ്ഥാനാർത്ഥി 42,291 വോട്ടുകളും സ്വന്തമാക്കി.
പ്രതിപക്ഷം ഒന്നിച്ചാൽ
വാരണാസിയിൽ മോദിക്കെതിരെ പ്രതിപക്ഷപാർട്ടികൾ ഒന്നിച്ചാലും രണ്ടു ലക്ഷത്തിൽ പരം വോട്ടുകൾക്കെങ്കിലും പിന്നിലാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2014ൽ മോദി നേടിയ 5.81 ലക്ഷം വോട്ടുകളെ മറികടക്കാൻ കോൺഗ്രസും., ആം ആദ്മിയും, എസ്പിയും, ബിഎസ്പിയും നോടിയ വോട്ടുകളെ ഒരുമിച്ച് ചേർത്താലും സാധിക്കില്ല.
രണ്ട് ലക്ഷം വോട്ടുകൾ
2014ലെ കണക്ക് പ്രകാരം മോദിയുടെ എതിരാളികൾ എല്ലാവർക്കും ചേർത്ത് 3.90 ലക്ഷം വോട്ടുകളാണ് സ്വന്തമാക്കിയത്. അതായത് പ്രധാനമന്ത്രിയുടെ ഭൂരിപക്ഷം മറികടക്കാൻ 1.9 ലക്ഷം വോട്ടുകളുടെ കുറവുണ്ട്.
കോൺഗ്രസിന് മുന്നേറ്റം
2009ൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തായിരുന്ന ബിഎസ്പിയും എസ്പിയും 2014ൽ ഏറെ പിന്നിലായപ്പോൾ നേരിയ മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിനായി. എസ്പിക്ക് 67 ഉം ബിഎസ്പിക്ക് 63ഉം ശതമാനം വോട്ടുകൾ നഷ്ടമായി. കോൺഗ്രസ് വോട്ടുകൾ 14 ശതമാനം ഉയർന്നു. ശാലിനി യാദവാണ് ഇക്കുറി വാരണാസിയിൽ എസ്പി-ബിഎസ്പി സഖ്യത്തിൻറെ സ്ഥാനാർത്ഥി.
എസ്പി-ബിഎസ്പി വോട്ടുകൾ
2014ൽ എസപിയുടെയും ബിഎസ്പിയുടെയും വോട്ടുകൾ സ്വന്തമാക്കാൻ ബിജെപിക്ക് സാധിച്ചതാണ് മോദിയുടെ ഭൂരിപക്ഷം കുത്തനെ ഉയരാനുണ്ടായ ഒരു സാഹചര്യം. ഒരു വിഹിതം വോട്ടുകൾ ആം ആദ്മി പാർട്ടിയിലേക്കും കോൺഗ്രസിലേക്കും പോയി. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ വാരണാസിയിൽ നരേന്ദ്രമോദിക്ക് അനയാസ വിജയം സ്വന്തമാക്കാം.
ആകെ വോട്ടുകൾ ഇങ്ങനെ
ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നാണ് വാരണാസി. 15 ലക്ഷത്തോളം വോട്ടർമാരാണ് ആകെ വാരണാസിയിൽ ഉള്ളത്. 694,209 സ്ത്രീകളും, 867,645 പുരുഷ വോട്ടർമാരുമാണ് മണ്ഡലത്തിലുള്ളത്. 2009ൽ ബിജെപി നേതാവ് മുരളീ മനോഹർ ജോഷി വെറും 17,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വാരണാസിയിൽ നിന്നും വിജയിച്ചത്.
പത്രിക സമർപ്പിച്ചു
മെയ് 19നാണ് വാരണാസിയിൽ വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൻഡിഎ മുന്നണിയുടെ ഐക്യപ്രഖ്യാപനം കൂടിയായി മാറി നാമനിർദ്ദേശ പത്രികാ സമർപ്പണ ചടങ്ങ്. എൻഡിഎ സഖ്യകക്ഷി നേതാക്കളെല്ലാം വാരണാസിയിൽ എത്തിയിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ