പിണറായിക്കും സംഘത്തിനും മോദിയുടെ ട്രോൾ.. മഴക്കെടുതിയിലും റേഷനിലും പരിഹാസം!
ദില്ലി: ബിജെപിയെ അടുപ്പിക്കാത്ത കേരളത്തോട് കേന്ദ്രത്തിന് ചൊരുക്കുണ്ട് എന്നത് പല സന്ദര്‍ഭങ്ങളിലായി തെളിഞ്ഞിട്ടുള്ളതാണ്. സുപ്രധാന ആവശ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ അനുമതി തേടിയ കേരളത്തെ പല തവണ അവഗണിച്ചതടക്കമുള്ള ഉദാഹരങ്ങള്‍ നിരത്താനുണ്ട്.
ഒടുവില്‍ കേരളത്തില്‍ നിന്നുളള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചുവെങ്കിലും മടക്കം നാണംകെട്ടാണ്. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കപ്പെട്ടില്ല എന്ന് മാത്രമല്ല പിണറായിയേയും സംഘത്തേയും പരിഹസിക്കുക കൂടി ചെയ്തിരിക്കുന്നു നരേന്ദ്ര മോദി.
കലിപ്പ് തീർത്തതോ മോദി
താന്‍ ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയല്ലെന്നും രാജ്യത്തിന്റെയാകെ പ്രധാനമന്ത്രിയാണ് എന്നത് നരേന്ദ്ര മോദി പലപ്പോഴും മറക്കുന്നതായി ആക്ഷേപമുള്ളതാണ്. കേരളത്തോട് പൊതുവെ ബിജെപിക്കുള്ള കലിപ്പും കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത് വിവാദമായതിലുള്ള അനിഷ്ടവും തീര്‍ക്കാനാണ് കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘവുമായുള്ള ചര്‍ച്ചയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗപ്പെടുത്തിയത് എന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം.
തിരിച്ചറിവ് കുറച്ചാകാം
കേന്ദ്രം കേരളത്തോട് സഹായം ആവശ്യപ്പെടുന്നതിനെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറുകാര്‍ പരിഹസിക്കാറുണ്ട്. ജനാധിപത്യ ഫെഡറല്‍ സംവിധാനം എന്തെന്ന് പിടിയില്ലാത്ത ഇക്കൂട്ടര്‍ തൊഴിലാളി നാടുവാഴിക്ക് മു്ന്നില്‍ പിച്ചതെണ്ടുന്നു എന്ന തരത്തിലാണ് പ്രതികരിക്കുക പതിവ്. ഇതേ തരത്തില്‍ തന്നെയാണ് പിണറായിയുടെ നേതൃത്വത്തില്‍ പോയ സര്‍വ്വ കക്ഷി സംഘത്തോട് പ്രധാനമന്ത്രി കാണിച്ച നിലപാട് എന്നും ആക്ഷേപമുണ്ട്.
പരിഹാസം അമേരിക്കൻ യാത്രയ്ക്ക്
മുഖ്യമന്ത്രി പിണറായി വിജയന് സമീപകാലത്ത് നടത്തിയ അമേരിക്കന്‍ യാത്ര അടക്കം ചൂണ്ടിക്കാട്ടിയായിരുന്നുവത്രേ പ്രധാനമന്ത്രിയുടെ പരിഹാസം. വിദേശയാത്രകളുടെ പേരില്‍ നാട്ടില്‍ കാണാന്‍ കിട്ടുന്നില്ലെന്ന് പരിഹസിക്കപ്പെടുന്ന അതേ മോദി തന്നെയാണ് പിണറായിയെ ട്രോളുന്നതെന്ന് ഓര്‍ക്കണം. 2014ല്‍ അധികാരത്തിലേറിയത് മുതല്‍ 42 വിദേശ യാത്രകളിലായി 84 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചിരിക്കുന്നത്.
എപ്പോൾ തിരിച്ചെത്തി അമേരിക്കയിൽ നിന്ന്
പിണറായിയെ കണ്ടപ്പോള്‍ തന്നെ അമേരിക്കന്‍ യാത്ര എടുത്തിട്ട് മോദി പരിഹാസം ഉതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ നിന്ന് എപ്പോള്‍ തിരിച്ചെത്തിയെന്ന ചോദ്യത്തിനൊപ്പം നിങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അവിടെ അധിക നേരം നില്ക്കാനാവില്ലല്ലോ എന്ന കളിയാക്കലും മോദിയുടെ വകയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പരിഹാസ ശരങ്ങളുടെ തുടക്കം മാത്രമായിരുന്നു.
എവിടെയൊക്കെ പോയി നിങ്ങൾ
കേരളത്തിലെ മഴക്കെടുതി പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും പരിഹാസം തന്നെ. പിണറായി അമേരിക്കയില്‍ ആയിരുന്നുവെന്നും അതുകൊണ്ട് തന്നെ മഴക്കെടുതിയേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായിട്ടില്ല എന്നതും അറിഞ്ഞ് വെച്ച് കൊണ്ട് തന്നെ നിങ്ങള്‍ എവിടെയൊക്കെ പോയി, എന്താണ് അവിടങ്ങളിലെ അവസ്ഥ എന്നായിരുന്നു മോദിയുടെ ചോദ്യം.
ഇതൊക്കെ നോക്കാൻ ആർക്ക് നേരം
ഒപ്പം എല്ലാ റിപ്പോര്‍ട്ടുകളും തനിക്ക് ഇവിടെ ദിവസവും കിട്ടുന്നുണ്ട് എന്നൊരു അറിയിപ്പും. കഞ്ചിക്കോടും റേഷന്‍ വിഷയവും അടക്കം കേരളം ഉന്നയിച്ച എല്ലാ പ്രശ്നങ്ങളിലും രാഷ്ട്രീയം കലര്‍ത്തി മാത്രമായിരുന്നു പ്രധാനമന്ത്രിയുടെ ഇടപെടല്‍ എന്നാണ് ആക്ഷേപം ഉയരുന്നു. കഞ്ചിക്കോട് പ്രശ്നത്തെക്കുറിച്ച് മോദിയുടെ കമന്റ്, കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കാലത്ത് എല്ലായിടത്തും കല്ലിടുന്നത് നോക്കാന്‍ ആര്‍ക്കാണ് നേരം എന്നായിരുന്നുവത്രേ.
പരസ്പര ബഹുമാനമില്ലാതെ
പൊതുഭക്ഷ്യ ഭദ്രത നിയമത്തിന്റെ സാഹചര്യത്തില്‍ നിന്നും കേരളത്തെ രക്ഷിക്കണമെന്ന ആവശ്യവും പ്രധാനമന്ത്രി അംഗീകരിച്ചില്ല. നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ് ആണെന്നും പിന്തുണച്ചത് സിപിഎം ആണെന്നും കേരളത്തിന് വേണ്ടി മാത്രമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് മോദി മറുപടി നല്‍കിയത്. ഈ കൂടിക്കാഴ്ചയില്‍ പരസ്പര രാഷ്ട്രീയ ബഹുമാനം എന്നൊന്നില്ലായിരുന്നു എന്നാണ് നേതാക്കള്‍ പറയുന്നത്.
പദ്ധതികളുടെ ലിസ്റ്റ്
കേന്ദ്രം പണം നല്‍കിയിട്ടും കേരളം പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നില്ല എന്ന ആക്ഷേപവും മോദി കൂടിക്കാഴ്ചയില്‍ ഉന്നയിക്കുകയുണ്ടായി. കേരളം നടപ്പിലാക്കാത്ത കേന്ദ്ര പദ്ധതികളുടെ പട്ടികയും ചര്‍ച്ചയില്‍ സര്‍വ്വകക്ഷി സംഘത്തിന് മുന്നില്‍ മോദി വെച്ചു. ഇതുകൂടി ആയപ്പോള്‍ പിണറായിക്കും കേരള നേതാക്കള്‍ക്കും വാദങ്ങളുമില്ലാതായി. സംഘത്തില്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താത്തതും കല്ലുകടിയായിരുന്നു.
ഗോളടിച്ചത് കണ്ണന്താനം
കണ്ണന്താനം ഇല്ലാത്തതിലെ അതൃപ്തി കേരള സംഘത്തെ മോദി അറിയിക്കുകയും ചെയ്തു. സർവ്വകക്ഷി സംഘം മടങ്ങിയതിന് പിന്നാലെ മോദി കണ്ണന്താനത്തെ വിളിച്ച് വരുത്തുകയും കാര്യം തിരക്കുകയും ചെയ്തു. തന്നെ വിളിച്ചില്ലെന്നായിരുന്നു കണ്ണന്താനം നൽകിയ മറുപടി. പിന്നാലെ കണ്ണന്താനം വാർത്താ സമ്മേളനം വിളിക്കുകയും കേരളത്തിലെ വിഷയങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് തന്നതായി വ്യക്തമാക്കുക കൂടി ചെയ്തതോടെ പിണറായിയുടേയും സംഘത്തിന്റെയും നാണക്കേട് പൂർണം.
മോദി സർക്കാരിന് വൻ തിരിച്ചടി! ഒറ്റ രാത്രി കൊണ്ട് മലക്കം മറിഞ്ഞ് ശിവസേന! വോട്ടെടുപ്പിൽ പങ്കെടുക്കില്ല