ബിജെപിയുമായി സഹകരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു, മകൾക്ക് കേന്ദ്ര മന്ത്രിസ്ഥാനം, വെളിപ്പെടുത്തി പവാർ
മുംബൈ: ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് ആവശ്യപ്പെട്ടിരുന്നതായി എൻസിപി അധ്യക്ഷൻ ശരദ് പവാർ. ഒന്നിച്ച് നിൽക്കണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു, എന്നാൽ അത് ഒരിക്കലും സാധ്യമാകില്ലെന്ന് വ്യക്തമാക്കി നിരസിച്ചുവെന്ന് പവാർ വ്യക്തമാക്കി. ഒരു മറാത്തി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശരദ് പവാറിന്റെ വെളിപ്പെടുത്തൽ.
കോണ്‍ഗ്രസിന്റെ പ്ലാന്‍ നടക്കില്ല... ജെഡിഎസ് മുഖം തിരിച്ചു, ദേവഗൗഡ പറയുന്നത് ഇങ്ങനെ
മോദിയുമായുള്ള വ്യക്തി ബന്ധം മികച്ചതാണ്, അത് അങ്ങനെ തന്നെ തുടരും. പക്ഷെ ഒന്നിച്ച് പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞതായും ശരദ് പവാർ പറഞ്ഞു. മകൾ സുപ്രിയ സുലെയെ കേന്ദ്രമന്ത്രിയാക്കാമെന്ന വാഗ്ദാനം മുന്നോട്ട് വെച്ചിരുന്നതായും പവാർ പറഞ്ഞു. എന്നാൽ തന്നെ രാഷ്ട്രപതിയാക്കാമെന്ന പ്രധാനമന്ത്രി വാഗ്ദാനം ചെയ്തുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പവാർ തള്ളികളഞ്ഞു.
മഹാരാഷ്ട്രയിൽ ആഴ്ചകൾ നീണ്ടു നിന്ന രാഷട്രീയ നാടകങ്ങൾക്കൊടുവിലാണ് ശിവസേന-എൻസിപി-കോൺഗ്ര്സ സഖ്യ സർക്കാർ അധികാരത്തിൽ എത്തിയത്. എൻസിപി പിന്തുണയോടെ ഭരണം പിടിക്കാൻ ബിജെപി ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ ശരദ് പവാറിനെയും മഹാവികാസ് അഘാടിയേയും പ്രതിസന്ധിയിലാക്കി പവാറിന്റെ മരുമകൻ ബിജെപി പാളയത്തിൽ എത്തിയെങ്കിലും എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കാൻ കഴിയാതെ വന്നതോടെ എൻസിപിയിലേക്ക് തിരികെയെത്തുകയായിരുന്നു.
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ശരദ് പവാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് മോദി പവാറിനോട് എൻസിപി സഖ്യം തേടിയതെന്നാണ് സൂചന. നേരത്തെ രാജ്യസഭയിൽ വെച്ച് പ്രധാനമന്ത്രി ശരദ് പവാറിനെയും എൻസിപിയേയും പുകഴ്ത്തി സംസാരിച്ചിരുന്നു. പാർലമെന്റ് ചട്ടങ്ങൾ പൂർണമായും പാലിക്കുന്ന പാർട്ടിയാണ് എൻസിപിയെന്നും ബിജെപിയടക്കമുള്ള പാർട്ടികൾക്ക് എൻസിപിയിൽ നിന്നും പഠിക്കാനുണ്ടെന്നായിരുന്നു മോദി പറഞ്ഞത്.