ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ മോദി പങ്കെടുക്കില്ല;എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കും
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. മന്ത്രി എസ് ജയശങ്കറായിരിക്കും ഇന്ത്യയെ പ്രതിനിധീകരികുകയെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സന്ദർശന വേളയിൽ പുതിയ സർക്കാരിലെ പ്രതിനിധികളുമായും വിശിഷ്ട വ്യക്തികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് നിരവധി ലോക നേതാക്കളെ ട്രംപ് ക്ഷണിച്ചിട്ടുണ്ട്. അർജൻ്റീന പ്രസിഡൻ്റ് ഹാവിയർ മിലേയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന. പങ്കെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഹംഗറിയുടെ വിക്ടർ ഓർബൻ വ്യക്തമാക്കിയിട്ടുണ്ട്. മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചടങ്ങിന്റെ ഭാഗമാകും.

ജനവരി 20 നാണ് യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നത്. ഉച്ചയ്ക്ക് വാഷിംഗ്ടൺ ഡിസിയിലെ ക്യാപിറ്റോളിൽ വെച്ച് സത്യപ്രതിജ്ഞ നടക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് സത്യവാചകം ചൊല്ലിക്കെടുക്കും.വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ജെഡി വാൻസിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങായിരിക്കും ആദ്യം നടക്കുക.
അമേരിക്കയിൽ ഇത് രണ്ടാം തവണയാണ് ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തുന്നത്. ഒരിക്കൽ തോറ്റതിന് ശേഷം വീണ്ടും പ്രസിഡന്റായ വ്യക്തിയെന്ന നേട്ടമാണ് ട്രംപ് ഇതോടെ സ്വന്തമാക്കിയത്.രാജ്യത്തിന്റെ 47ാമത്തെ പ്രസിഡന്റായാണ് അദ്ദേഹം അധികാരമേൽക്കുന്നത്. തിരഞ്ഞെടുപ്പിൽ കൂറ്റൻ വിജയം സ്വന്തമാക്കിയാണ് ട്രംപ് കസേര ഉറപ്പിച്ചത്. തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസ് വിജയിക്കുമെന്നാണ് പ്രവചിക്കപ്പെട്ടെങ്കിലും ട്രംപ് അട്ടിമറി വിജയം സ്വന്തമാക്കുകയായിരുന്നു.
പെൻസിൽവാനിയ, മിഷിഗൺ, വിസ്കോൺസിൻ തുടങ്ങിയ സ്വിങ്ങ് സ്റ്റേറ്റുകളിലെ മുന്നേറ്റമാണ് ട്രംപിന്റെ വിജയത്തിൽ നിർണായകമായത്.ജോർജിയ, മിഷിഗൺ, നെവാഡ, പെൻസിൽവാനിയ, വിസ്കോൺസിൻ തുടങ്ങിയ സ്വിങ് സ്റ്റേറ്റുകളിലെല്ലാം വലിയ മുന്നേറ്റം നടത്താൻ ട്രംപിന് കഴിഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൽ കമല ഹാരിസിനെ കുറ്റപ്പെടുത്തുന്ന നിലപാടാണ് കഴിഞ്ഞ ദിവസം മുൻ പ്രസിഡന്റ് ജോ ബൈഡൻ ഉയർത്തിയത്. താനായിരുന്നെങ്കിൽ വിജയിക്കുമായിരുന്നുവെന്നം അവസാന നിമിഷം പിൻമാറിയതിൽ ഖേദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ആദ്യം മത്സര രംഗത്ത് ഉണ്ടായിരുന്നത് ബൈഡൻ തന്നെയായിരുന്നു. എന്നാൽ പ്രായധിക്യവും അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങളുമെല്ലാം ചൂണ്ടിക്കാട്ടി പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നതോടെ മത്സരത്തിൽ നിന്നും മാറി നിൽക്കാൻ ജോ ബൈഡൻ നിർബന്ധതിനാകുകയായിരുന്നു.












Click it and Unblock the Notifications