'നരേന്ദ്ര മോദി രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കും; ശിഷ്ടകാലം ഹിമാലയത്തില്‍ സന്യാസ ജീവിതം നയിക്കും'
ദില്ലി: പതിനൊന്ന് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് സന്യാസ ജീവിതം നയിക്കുമെന്ന് പ്രമുഖ എഴുത്തുകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ മിന്‍ഹാസ് മര്‍ച്ചന്റ്. 2029 ഓടെ നരേന്ദ്ര മോദി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച് ശിഷ്ടകാലം ഒരു സന്യാസിയുടെ ജീവിതം നയിക്കാനായി ഹിമാലയത്തിലേക്ക് പോകുമെന്നാണ് ഇന്ത്യാ ടുഡെ ചാനല്‍ നടത്തിയ ഒരു പരിപാടിക്കിടെ മിന്‍ഹാസ് മര്‍ച്ചന്റ് അഭിപ്രായപ്പെട്ടത്.
18 വയസില്‍ അദ്ദേഹം ഹിമാലയത്തിലേക്ക് പോയി. എണ്‍പതാം വയസ്സില്‍ അദ്ദേഹം വീണ്ടും ഹിമാലയത്തിലേക്ക് പോവുമെന്ന് നിങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്കുന്നു. സന്യാസിയേപ്പോലുള്ള ലളിത ജീവിതമാണ് മോദിക്ക് താല്പര്യം. അധികാരത്തില്‍ കടിച്ചു തൂങ്ങി നില്ക്കാന് അദ്ദേഹം താല്പര്യപ്പെടുന്നില്ല. 2024 തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സന്യാസത്തിലേക്കുള്ള അദ്ദേഹത്തിന്റെ ചായ്വ് വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്ക്കും
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി പ്രധാനമന്ത്രിയായാള് 2029 ലെ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാനാണ് സാധ്യതയെന്നും മിന്‍ഹാസ് മര്‍ച്ചന്റ് കൂട്ടിച്ചേര്‍ത്തു. അന്തരിച്ച മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുടെ ജീവചരിത്രം രചിച്ചയാളാണ് മിന്‍ഹാസ് മെര്‍ച്ചന്റ്.
69-ാം ജന്മദിനം
ഇന്നലെയായിരുന്നു നരേന്ദ്ര മോദിയുടെ 69-ാം ജന്മദിനം. പിറന്നാള്‍ ദിനം ഗുജറാത്തിലായിരുന്നു നരേന്ദ്ര മോദി ചിലവഴിച്ചത്. സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുത്ത മോദി ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മയെ സന്ദര്‍ശിച്ചു. ഇഷ്ട ഭക്ഷണമായ തീലി മീല്സായിരുന്നു പിറന്നാള്‍ ദിനത്തില്‍ മകനായി അമ്മ ഒരുക്കിവെച്ചിരുന്നത്. അമ്മയോടൊപ്പം അദ്ദേഹം ഭക്ഷണത്തിന് ഇരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ആഘോഷ പരിപാടികള്‍
സര്‍ദാര്‍ സരോവര്‍ അണക്കെട്ടും ഏകതാ പ്രതിമയും സന്ദര്‍ശിച്ച പ്രധാനമന്ത്രി നമാമി നര്‍മദാ മഹോത്സം ഉദ്ഘാടനം ചെയ്തു. കേവഡിയായിലെ ചടങ്ങില്‍ വച്ചായിരുന്നു പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ വിദ്യാലയങ്ങളിലും ഇന്നലെ പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
‘സേവാ സപ്താഹ'
ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി പാർലമെന്റ് റദ്ദാക്കിയതിനെ പറ്റി വിദ്യാർത്ഥികൾക്കായി സംവാദം സംഘടിപ്പിക്കാനാണ് പ്രധാനധ്യാപകർക്കും സര്‍ക്കാര്‍ നിർദ്ദേശം നല്‍കിയത്. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും ഈ വിഷയത്തില്‍ സംവാദം നടന്നു. മോദിയുടെ ജന്മദിനം ബിജെപി പ്രവര്‍ത്തകരും വിവിധ ആഘോഷ പരിപാടികളോടെയാണ് കൊണ്ടാടിയത്. 14-നു തുടങ്ങി 20-നു തീരുന്ന ‘സേവാ സപ്താഹ'ത്തിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചു
അതിനിടെ, നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിശ്ചയിച്ച സമയത്തിനു മുന്‍പേ നിറയ്ക്കുകയായിരുന്നെന്ന ആരോപണവുമായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാലാ ബച്ചന് രംഗത്തെത്തി. അണക്കെട്ടില്‍ വെള്ളം കൂടിയതിനാല്‍ മധ്യപ്രദേശിലെ അഞ്ച് ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഒരു മാസം മുന്‍പെ
ഡാം നിയന്ത്രണ അതോറിറ്റി നിശ്ചയിക്കുന്നതിനനുസരിച്ച് ഒക്ടോബര്‍ പകുതിയോടെയായിരുന്നു അണക്കെട്ട് മുഴുവനായി നിറക്കേണ്ടിയിരുന്നത്. എന്നാല്‍ ജന്മദിനത്തില് നരേന്ദ്ര മോദി ഡാം സന്ദര്‍ശിക്കുന്നതിനോട് അനുബന്ധിച്ച് ഒരു മാസം മുന്‍പെ ഡാം നിറയ്ക്കുകയായിരുന്നെന്ന് ഭോപാലില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.
നമാമി നര്‍മ്മദ ആഘോഷം
അണക്കെട്ട് നിറഞ്ഞതോടെ മധ്യപ്രദേശിലെ 108 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായെന്നും വെള്ളം തുറന്നുവിടണമെന്നും ആവശ്യപ്പെട്ട് നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ നേതാവ് മേധാപട്ക്കറും രംഗത്തെത്തിയിരുന്നു. അണക്കെട്ട് നിറഞ്ഞതിന്റെ ഭാഗമായുള്ള നമാമി നര്‍മ്മദ ആഘോഷത്തില്‍ പങ്കെടുക്കാന്‍ വേണ്ടികൂടിയായിരുന്നു മോദി അണക്കെട്ടി സന്ദര്‍ശിച്ചത്.
ഓണം ബംപറടിച്ചത് സര്‍ക്കാറിന്; 138 കോടി കവിഞ്ഞ് വിറ്റുവരവ്, ലാഭത്തിലും വന്‍ വര്‍ധന
കേരളത്തിലാദ്യമായി അണ്ണാ ഡിഎംകെയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം; വീഴ്ത്തിയത് ഇടത് ഭരണം