മോദി-ഷി ജിൻപിങ് ഉച്ചകോടി; ഒന്നാം ദിനത്തിൽ വ്യാപാര ബന്ധവും ഭീകരവാദവും ചർച്ചയായി
Recommended Video
ചെന്നൈ: ചൈനീസ് പ്രസിഡന്റ ഷി ജിൻപിങിനായി പ്രധാനമന്ത്രി ഒരുക്കിയ അത്താഴ വിരുന്നിനിടെ ഇരുനേതാക്കളും ഒരു മണുക്കൂറോളം നേരം ചർച്ച നടത്തി. മതമൗലിക വാദവും ഭീകരവാദവും പൊതുവായ ഭീഷണിയാണെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയും ചൈനയുടെ കിഴക്കൻ തീരവുമായി നിലനിന്നിരുന്ന വ്യാപാര ബന്ധങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഇരു നേതാക്കളും തമ്മിലുളള ചർച്ചകൾ നിശ്ചയിച്ച സമയത്തേക്കാൾ നീണ്ടുപോയെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് മണിക്കൂറോളം നേരം ഇരുവരും തമ്മിൽ ആശയവിനിമയം നടത്തിയെന്നാണ് സൂചന.
ചൈനീസ് പ്രസിഡന്റിനെ സ്വീകരിക്കാൻ തമിഴ് സ്റ്റൈലിൽ മോദി; മഹാബലിപുരത്ത് ഉജ്ജ്വല വരവേൽപ്പ്
ശനിയാഴ്ചയാണ് പ്രധാന ചർച്ചകൾ നടക്കുക. സംയുക്ത പ്രഖ്യാപനങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിദേശകാര്യമന്ത്രാലയം നൽകുന്ന സൂചന. ശനിയാഴ്ച ഇരുനേതാക്കളും ആറ് മണിക്കൂറോളം പ്രത്യേക ചർച്ചകൾ നടത്തുകയും പ്രത്യേകം പ്രസ്താവനകൾ ഇറക്കുകയും ചെയ്യും. വ്യാപാര, സാമ്പത്തിക രംഗത്തെ സഹകരണം ഇരുനേതാക്കളും തമ്മിൽ ചർച്ച ചെയ്യും.
അനൗദ്യോഗിക ഉച്ചകോടിക്കായി ചെന്നൈയിലെത്തിയ ചൈനീസ് പ്രസിഡന്റിന് പ്രൗഡ ഗംഭീരമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. ചെന്നൈയിൽ നിന്നും റോഡ് മാർഗം മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. തുടർന്ന് ഇരുനേതാക്കളും മഹാബലിപുരത്തെ പൈതൃക സ്മാരകങ്ങൾ സന്ദർശിച്ചു. മുണ്ടും ഷർട്ടു ധരിച്ച പരമ്പരാഗത തമിഴ സ്റ്റൈലിലായിരുന്നു പ്രധാനമന്ത്രി എത്തിയത്.
കലാസന്ധ്യയ്ക്ക് ശേഷം നടന്ന അത്താഴ വിരുന്നിൽ ദക്ഷിണേന്ത്യൻ വിഭവങ്ങളും വിളമ്പിയിരുന്നു. 2018 ഏപ്രിലിൽ ചൈനയിലെ വുഹാനിൽ നടന്ന അനൗദ്യോഗിക ഉച്ചകോടിക്ക് ശേഷം നടക്കുന്ന അനൗദ്യോഗിക ഉച്ചകോടിയാണിത്. താജ് ഫിഷർമാൻസ് കോവ് റിസോർട്ട് ആന്റ് സ്പായിലാണ് നാളെ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക. തുടർന്ന് 12.30 ഓടെ ഷി ജിൻപിങ് മടങ്ങും.