മോദിയെ ഇനിയും മോശക്കാരനാക്കുന്നത് തിരിച്ചടിയാകും; പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി ജയറാം രമേശ്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റം പറയുന്നത് കുറയ്ക്കണമെന്ന് പ്രതിപക്ഷത്തെ ഉപദേശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. നരേന്ദ്ര മോദിയുടെ ഭരണ മാതൃക തികച്ചും മോശമായ ഒരു കഥയല്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ തിരിച്ചറിയാതെ ഇരിക്കുകയും ഇപ്പോഴും അദ്ദേഹത്തെ കുറ്റം പറയുകയും ചെയ്യുന്നത് പ്രതിപക്ഷത്തിന് ഗുണകരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിദംബരത്തിന് നേരിട്ട് വാദിക്കാൻ അനുമതി നൽകി കോടതി; സോളിസിറ്റർ ജനറലിന്റെ എതിർപ്പ് മറികടന്ന് നടപടി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ കുറിച്ചും 2014നും 2019നും ഇടയിൽ അദ്ദേഹം ചെയ്ത പ്രവർത്തനങ്ങളെ കുറിച്ചും തിരിച്ചറിയേണ്ട സമയമാണിത്. എന്തുകൊണ്ടാണ് 30 ശതമാനത്തിലധികം വോട്ട് വിഹിതം നേടി മോദി വീണ്ടും അധികാരത്തിലെത്തിയതെന്ന് മനസിലാക്കണം. രാഷ്ട്രീയ നിരീക്ഷകനായ കപിൽ സതീഷ് എഴുതിയ മെലവന്റ് റിപ്പബ്ലിക്; എ ഷോർട് ഹിസ്റ്ററി ഓഫ് ദി ന്യൂ ഇന്ത്യ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുമായി സംവദിക്കുന്നതാണ് മോദിയുടെ ഭാഷ. ജനങ്ങൾ തിരിച്ചറിയുന്നതും മുൻകാലങ്ങളിൽ ചെയ്യാത്തതുമായ കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നതെന്ന് നമ്മൾ തിരിച്ചറിഞ്ഞില്ലെങ്കിൽ മോദിയെ നേരിടാൻ കഴിയില്ലെന്നും ജയറാം രമേശ് പറഞ്ഞു. മോദിയെ എപ്പോഴും മോശക്കാരനായി ചിത്രീകരിക്കുന്നത് മൂലം അദ്ദേഹത്തെ എതിർക്കാൻ സാധിക്കില്ല.
പ്രധാനമന്ത്രിയെ എപ്പോഴും പുകഴ്ത്തണമെന്നല്ല താൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയ ജയറാം രമേശ് ഭരണ രംഗത്ത് അദ്ദേഹം കൊണ്ടുവന്ന മാറ്റങ്ങൾ പ്രത്യേകിച്ച് ഭരണത്തിന്റെ സാമ്പത്തിക ശാസ്ത്രം കാണാതെ പോകരുതെന്നും ഓർമിപ്പിച്ചു. ഭരണത്തിന്റെ രാഷ്ട്രീയം വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി ഉജ്ജ്വല യോജന എന്ന പദ്ധതിയാണ് മോദിയുടെ ജനസമ്മതി വ്യക്തമാക്കാനായി ജയറാം രമേശ് ചൂണ്ടിക്കാട്ടിയത്.
പ്രധാനമന്ത്രിയുടെ ചില പദ്ധതികളെ എല്ലാവരും പരിഹസിച്ചു. പക്ഷെ പ്രധാനമന്ത്രി ഉജ്ജ്വല യോജന പോലുള്ള പദ്ധതികളാണ് കോടിക്കണക്കിന് സാധാരണക്കാരുമായി മോദിയെ ബന്ധപ്പെടുത്തിയത്. ഇത് അദ്ദേഹത്തിന്റെ ജനപിന്തുണ 2014നേക്കാൾ വർദ്ധിപ്പിച്ചു. പഠനങ്ങളിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു. ഇതെല്ലാം തെറ്റായ വിവരങ്ങളാണെന്ന് പ്രചരിപ്പിച്ചാൽ മോദിയെ എതിർക്കാൻ നമുക്ക് സാധിക്കില്ലെന്നും ജയറാം രമേശ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കർഷകരുടെ ദുരിതങ്ങൾ നമ്മൾ ഉയർത്തിക്കാട്ടി. രാജ്യത്തെ കർഷകർ ദുരിതത്തിലാണെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടെങ്കിലും അതിന് കാരണം മോദിയാണെന്ന് അവർ കരുതുന്നില്ല. മോദിയെ ബഹുമാന്യനാക്കുന്നത് എന്താണെന്ന് നമ്മൾ കണ്ടെത്തണമെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.