മുന്‍ ക്രിക്കറ്റ് താരം കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ്.... ഉന്നത സ്ഥാനങ്ങളില്‍ മുസ്ലീങ്ങള്‍
ഹൈദരാബാദ്: തെലങ്കാനയില്‍ വിഭാഗീയത കടുത്ത സാഹചര്യത്തില്‍ അടിമുടി പൊളിച്ചെഴുത്തുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിവാദ ക്രിക്കറ്റ് താരവും മുന്‍ എംപിയുമായുമായ മുഹമ്മദ് അസ്ഹറുദ്ദീനെ നേതൃ സ്ഥാനത്തേക്ക് കൊണ്ടുവന്നിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന് സീറ്റ് നല്‍കാതിരുന്ന സംഭവത്തില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് രാഹുല്‍ പുതിയ നീക്കം നടത്തിയിരിക്കുന്നത്.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ ചന്ദ്രശേഖര റാവുവിനെ തകര്‍ക്കാനും ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തെ ശക്തിപ്പെടുത്താനുമാണ് അസ്ഹറിനെ നേതൃത്വത്തിന്റെ ചുമതലയേല്‍പ്പിച്ചത്. രണ്ട് പേരാണ് അദ്ദേഹത്തിനായി ഈ നീക്കങ്ങള്‍ നടത്തിയത്. അതിലൊന്ന് കര്‍ണാടകയിലെ ചാണക്യന് ഡികെ ശിവകുമാറും മറ്റൊന്ന് ആന്ധ്രയുടെ ചുമതലയുള്ള ഉമ്മന്‍ ചാണ്ടിയുമാണ്. നേതാക്കളെ ഒരുമിപ്പിച്ച് കൊണ്ടുപോകാനുള്ള അസ്ഹറിന്റെ കഴിവാണ് രാഹുലിനെ അമ്പരിപ്പിച്ചത്.
മുന്‍ ക്രിക്കറ്റ് താരം
ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച സംഭവമായിരുന്നു കോഴ വിവാദം. ഇതിനെ തുടര്‍ന്നാണ് അസ്ഹറുദ്ദീന് ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നത്. പിന്നീട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും മൊറാദാബാദില്‍ നിന്ന് പാര്‍ലമെന്റില്‍ എത്തുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹത്തെ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചിരിക്കുകയാണ്. വിഭാഗീയതയെ തുടര്‍ന്ന് തെലങ്കാന കോണ്‍ഗ്രസില്‍ അടിമുടി പൊളിച്ചെഴുത്താണ് രാഹുല്‍ ഗാന്ധി കൊണ്ടുവന്നിരിക്കുന്നത്.
മൂന്ന് മുസ്ലീം നേതാക്കള്‍
നേതൃത്വത്തില്‍ മൂന്ന് മുസ്ലീം നേതാക്കളെയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയത്. വൈസ് പ്രസിഡന്റായി ജാഫര്‍ ജാവേദിനെയാണ് രാഹുല്‍ നിയമിച്ചത്. എട്ട് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ പ്രമുഖ നേതാവ് ഫഹീം ആണ്. പ്രമുഖ നേതാക്കളായ നര്‍സ റെഡ്ഡി, ലക്ഷ്മി റെഡ്ഡി എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം അസ്ഹറൂദ്ദീന്റെ നിര്‍ദേശപ്രകാരമാണ് ഇവരെ ഉള്‍പ്പെടുത്തിയതെന്നാണ് സൂചന.
കോണ്‍ഗ്രസിന്റെ നയം മാറുന്നു
അസ്ഹറിന് സെക്കന്തരാബാദില്‍ നിന്ന് മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ഇത് സമ്മതിച്ചിരുന്നില്ല. കഴിഞ്ഞ നാല് വര്‍ഷങ്ങളായി പാര്‍ട്ടിക്കുള്ളില്‍ മുസ്ലീം വിരോധം വളരുന്നുണ്ടെന്നായിരുന്നു അസ്ഹര്‍ രാഹുല്‍ ഗാന്ധിയോട് ഉന്നയിച്ചത്. പലരെയും ഇപ്പോഴുള്ള നേതൃത്വം അപമാനിക്കുന്നുണ്ടെന്നും അറിയിച്ചിരുന്നു. ഇതോടെയാണ് രാഹുല്‍ പൊളിച്ചെഴുത്തിന് നിര്‍ബന്ധിതനായത്. ഇപ്പോഴുള്ള നേതൃത്വം കോണ്‍ഗ്രസിനെ മുസ്ലീം വിരുദ്ധ പാര്‍ട്ടിയായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ഇക്കാര്യം അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്തു.
വെട്ടിനിരത്തിയത് ഇങ്ങനെ....
കോണ്‍ഗ്രസിനുള്ളില്‍ അഞ്ജം കുമാര്‍ യാദവായിരുന്നു ശക്തനായി ഉണ്ടായിരുന്നത്. ഹൈദരാബാദ് സിറ്റി കോണ്‍ഗ്രസിന്റെ പ്രസിഡന്റാണ് അദ്ദേഹം. തനിക്ക് സ്വന്തമായി ഒരു സാമ്രാജ്യമായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടത്. ഇയാള്‍ മുസ്ലീങ്ങള്‍ക്ക് സീറ്റ് നല്‍കുന്നതിന് എതിരായിരുന്നു. ഇത് കാരണം ആബിദ് റസൂല്‍ ഖാന് കോണ്‍ഗ്രസ് വിട്ടിരുന്നു. അസ്ഹറിന്റെ അടുത്തയാളായിരുന്നു ആബിദ്. എന്നാല്‍ ഇതിന് പിന്നാലെ അസ്ഹറും പാര്‍ട്ടി വിടുമെന്ന പ്രചാരണം ശക്തമായി. ഈ സമയത്താണ് അസ്ഹറിനെ രാഹുല്‍ കാണുന്നത്. അഞ്ജം കുമാറിന്റെ അടുപ്പക്കാരൊന്നും പുതിയ കമ്മിറ്റിയില്‍ ഇല്ല. എല്ലാവരെയും രാഹുല്‍ നേരിട്ടാണ് ഒഴിവാക്കിയത്.
അനുനയിപ്പിച്ചത് ഇങ്ങനെ
2014ലെ തന്റെ തോല്‍വിക്ക് ശേഷം പാര്‍ട്ടി കൈവിട്ടു എന്നായിരുന്നു അസ്ഹറിന്റെ പരാതി. തെലങ്കാനയില്‍ കോണ്‍ഗ്രസിനുള്ള വിജയസാധ്യത വിഭാഗീയത കൊണ്ട് ഇല്ലാതാവുമെന്നായിരുന്നു രാഹുല്‍ ഭയന്നത്. സോണിയാ ഗാന്ധിയുടെ റാലിയിലൂടെയാണ് രാഹുല്‍ അസ്ഹറിന്റെ പ്രശ്നങ്ങള്‍ പരിഹരിച്ചത്. സംസ്ഥാനത്തെ സ്റ്റാര്‍ ക്യാമ്പയിനറായിട്ടാണ് അദ്ദേഹത്തെ പ്രഖ്യാപിച്ചത്. സോണിയയുടെ റാലിയില്‍ നിറഞ്ഞ് നിന്നത് അസ്ഹറുദ്ദീനായിരുന്നു. പിന്നീട് രാഹുലിന്റെ റാലിയിലും അദ്ദേഹത്തിന് പ്രാമുഖ്യം ലഭിച്ചു. ഇതോടെ പിണക്കവും മാറി. ഇവിടെ വെച്ചാണ് പാര്‍ട്ടിയുടെ നേതൃത്വം അദ്ദേഹത്തെ ഏല്‍പ്പിക്കുമെന്ന് അറിയിച്ചത്.
ഒവൈസിയുടെ കോട്ട
ഹൈദരാബാദില്‍ ശക്തമായ മുസ്ലീം വോട്ടുണ്ട്. ഇവിടെ കുറച്ചുകാലമായി കോണ്‍ഗ്രസ് പിന്നിലാണ്. എന്നാല്‍ അസ്ഹര്‍ വരുന്നതോടെ ഒവൈസിയുടെ കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ കോണ്‍ഗ്രസിന് സാധിക്കും. ഇതാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇവിടെ ജയം നേടാനായാല്‍ അഞ്ജം കുമാറിന് മറുപടി നല്‍കാനും അസ്ഹറിന് സാധിക്കും. ഇവിടെ മുസ്ലീം മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് അസ്ഹര്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. അടുത്ത ഒരാഴ്ച്ചയ്ക്കുള്ളില്‍ പത്തിലധികം റാലിയും അദ്ദേഹം നടത്തും. ഹൈദരാബാദിനെ ഇളക്കി മറിക്കാനാണ് തീരുമാനം.
രണ്ട് നേതാക്കളുടെ ഇടപെടല്‍....
രണ്ട് നേതാക്കളുടെ ഇടപെടല്‍ അസ്ഹറിന് ഗുണം ചെയ്തിട്ടുണ്ട്. ഡികെ ശിവകുമാറും ഉമ്മന്‍ച്ചാണ്ടിയും മികച്ച നീക്കങ്ങളാണ് ഇതിനായി നടത്തിയത്. ശിവകുമാര്‍ നടത്തിയ ഗ്രൗണ്ട് സര്‍വേയില്‍ മുസ്ലീങ്ങള്‍ പാര്‍ട്ടിക്ക് എതിരാവുമെന്ന സൂചന ലഭിച്ചിരുന്നു. അഞ്ജം കുമാറിന്റെ പ്രവര്‍ത്തികള്‍ ദോഷം ചെയ്തതായും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അസ്ഹറിന് നറുക്ക് വീണത്. ഹൈദരാബാദിലെ റിപ്പോര്‍ട്ടാണ് ഉമ്മന്‍ച്ചാണ്ടി നല്‍കിയത്. ഇവിടെ മുസ്ലീം സ്ഥാനാര്‍ത്ഥി പ്രമുഖനാണെങ്കില്‍ പാര്‍ട്ടിക്ക് ജയം നേടാമെന്നായിരുന്നു അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്. ഇവിടെ ഏറ്റവും പ്രമുഖ നേതാവാണ് അസ്ഹര്‍.
ടിആര്‍എസ്സിനും ബിജെപിക്കും തിരിച്ചടി
ടിആര്‍എസ്സിനും ബിജെപിക്കും വലിയ തിരിച്ചടിയാണ് ഇത്. തെലങ്കാനയിലെ ജനസംഖ്യയില്‍ 18 ശതമാനം മുസ്ലീങ്ങളാണ്. ഇവരെ ആകര്‍ഷിക്കാന്‍ അസ്ഹറിനെ കൊണ്ടുവരാനായിരുന്നു രണ്ട് പാര്‍ട്ടികളും ശ്രമിച്ചത്. കെസിആര്‍ അസ്ഹറിനെ അടുത്ത ദിവസം തന്നെ കാണാന്‍ ഇരിക്കുകയായിരുന്നു. പക്ഷേ ഇവിടെ രാഹുലിന്റെ ഇടപെടല്‍ കോണ്‍ഗ്രസിനെ വീണ്ടും ശക്തിപ്പെടുത്തിയിരിക്കുകയാണ്. മുസ്ലീം വിഭാഗത്തിന്റെ 10 ശതമാനം വോട്ടുപോലും 30 സീറ്റിന്റെ വ്യത്യാസം കൊണ്ടുവരും. കെസിആറില്‍ നിന്ന് മുസ്ലീം വിഭാഗം വിട്ടുനില്‍ക്കുകയാണ്. അത് കോണ്‍ഗ്രസിന് തന്നെ ഗുണം ചെയ്യുമെന്ന് വ്യക്തമാണ്.
കേരളം ഇടത്തോട്ട് തന്നെ.. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം! 39ൽ 22 സീറ്റുകളും എൽഡിഎഫിന്
മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുമായി പിണറായി സര്‍ക്കാര്‍.... പ്രതികരണം എടുക്കാനാവില്ല!!