ഹസിനെ ബലാല്‍സംഗം ചെയ്തെന്ന പരാതി; ഷമിയെയും സഹോദരനെയും വിളിപ്പിച്ചു, രക്ഷപ്പെടാന്‍ ശ്രമം
മുഹമ്മദ് ഷമിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുമോ, അറസ്റ്റ് ചെയ്യുമോ എന്നീ ചോദ്യങ്ങള്‍ക്ക് പോലീസ് വ്യക്തമായ മറുപടി നല്‍കിയില്ല.
കൊല്‍ക്കത്ത: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് കൂടുതല്‍ തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. ഭാര്യ ഹസിന് ജഹാന്റെ പരാതിയില്‍ പോലീസ് നീക്കങ്ങള്‍ ത്വരിതപ്പെടുത്തി. ഷമിയുടെ സഹോദരന് തന്നെ ബലാല്‍സംഗം ചെയ്തുവെന്നാണ് ഹസിന്റെ പരാതി. കൊല്‍ക്കത്ത പോലീസിലാണ് മുഹമ്മദ് ഷമിയുടെ സഹോദരനെതിരെ ഹസിന് ജഹാന് പരാതി നല്‍കിയിരുന്നത്. ഷമിയെയും സഹോദരന് ഹസീബ് അഹ്മദിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഉത്തര്‍ പ്രദേശിലെ വീട്ടില്‍ ഹസിന് ജഹാന് എത്തിയ ശേഷം നടന്ന ഓരോ കാര്യങ്ങള്‍ സംബന്ധിച്ചും വിശദമായി ചോദിച്ചറിയും. മുഹമ്മദ് ഷമിക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ഹസിന് ജഹാന് ഉന്നയിച്ചിരിക്കുന്നത്...
താനൂരില്‍ ക്ഷേത്രം ആക്രമിച്ചു, ഹിന്ദുക്കളെ മര്‍ദ്ദിച്ചു; ഹര്‍ത്താലില്‍ നടന്നത്, യാഥാര്‍ഥ്യം ഇതാണ്
മൂത്ത സഹോദരന് ഹസീബ്
മുഹമ്മദ് ഷമിയുടെ മൂത്ത സഹോദരനാണ് ഹസീബ് അഹ്മദ്. ഇയാള്‍ തന്നെ ബലാല്‍സംഗം ചെയ്തുവെന്നാണ് ഹസിന് ജഹാന്റെ പരാതി. ഹസീബിനോട് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ലാല്‍ ബസാര്‍ പോലീസ്. ബുധനാഴ്ച ഹാജരാകണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ശാരീക ബുദ്ധിമുട്ടുകള്‍
കഴിഞ്ഞ ശനിയാഴ്ച ഹസീബിനെ പോലീസ് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇയാള്‍ പ്രതികരിച്ചില്ല. ഇമെയില്‍ വഴിയോ അഭിഭാഷകന് മുഖേനയോ ആദ്യം പ്രതികരണം ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. പിന്നീട് ബന്ധു പോലീസുമായി ഫോണില്‍ ബന്ധപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും ഹാജരാകാന്‍ പ്രയാസമാണെന്നും അറിയിക്കുകയായിരുന്നു.
അഞ്ച് ദിവസം സമയം
പോലീസ് അഞ്ച് ദിവസം സമയം നല്കി. അതിന് ശേഷം ഹാജരായാല്‍ മതിയെന്ന് നിര്‍ദേശിച്ചു. തുടര്‍ന്നാണിപ്പോള്‍ വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച ഹാജരാകണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതുവരെ തടസവാദങ്ങള്‍ ഹസീബ് ഉന്നയിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
ഹസിന് ജഹാന് പറയുന്നത്
ഹസീബ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഹസിന് ജഹാന്റെ ആരോപണം. 2017 ഡിസംബറില്‍ ഉത്തര്‍ പ്രദേശിലെ അംറോഹയിലുള്ള വീട്ടില്‍ എത്തിയപ്പോഴാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്ന് പരാതിയില്‍പറയുന്നു. തനിക്ക് പോലീസില്‍ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹസിന് മാധ്യമങ്ങളോട് പറഞ്ഞു.
പോലീസിന് ചില സംശയങ്ങള്‍
എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പോലീസിന് ചില സംശയങ്ങള്‍ ഇപ്പോഴുമുണ്ട്. ബലാല്‍സംഗം ചെയ്തുവെന്ന് പറയുന്ന ഹസിന് ജഹാന്, ഷമിയുടെ കുടുംബം തന്നെ വിഷം നല്കി കൊലപ്പെടുത്താനും ശ്രമിച്ചുവെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകളൊന്നും ഹസിന് കൈമാറിയിരുന്നില്ല.
നല്കിയ രേഖകള്‍
ആരോപണങ്ങള്‍ തെളിയിക്കുന്ന വല്ല രേഖകളും കൈവശമുണ്ടോ എന്ന് പോലീസ് ഹസിന് ജഹാനോട് ചോദിച്ചിരുന്നു. ആദ്യം രേഖകള്‍ അവര്‍ നല്‍കിയിരുന്നില്ല. പിന്നീട് ചില മെഡിക്കല്‍ രേഖകള്‍ കൈമാറി. പക്ഷേ, അതില്‍ ഹസിന്റെ ജീവന് അപായപ്പെടുത്തുന്ന നീക്കം നടന്നുവെന്ന് വ്യക്തമാക്കിയിരുന്നില്ല.
വിശദീകരണം വേണം
സാധാരണ മെഡിക്കല്‍ ചെക്ക് അപ്പ് നടത്തിയ രേഖകളാണ് ഹസിന് ജഹാന് പോലീസിന് കൈമാറിയത്. ഹസിന് ജഹാനില്‍ നിന്ന് കൂടുതല്‍ വിശദീകരണം ഇക്കാര്യത്തില്‍ ലഭിക്കേണ്ടതുണ്ടെന്ന് ലാല്‍ ബസാര്‍ പോലീസ് അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും പോലീസ് പറഞ്ഞു.
മുഹമ്മദ് ഷമിയെ അറസ്റ്റ് ചെയ്യുമോ
എന്നാല്‍ മുഹമ്മദ് ഷമിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുമോ, അറസ്റ്റ് ചെയ്യുമോ എന്നീ ചോദ്യങ്ങള്‍ക്ക് പോലീസ് വ്യക്തമായ മറുപടി നല്‍കിയില്ല. ബുധനാഴ്ച രണ്ടുമണിക്ക് ചോദ്യംചെയ്യലിന് ഹജരാകാന്‍ പോലീസ് ഷമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസന്വേഷണത്തിന്റെ ഭാഗമായി കൊല്‍ക്കത്ത പോലീസ് അടുത്തിടെ ഉത്തര്‍ പ്രദേശില്‍ പോയിരുന്നു.
അമ്മാവനെ ചോദ്യം ചെയ്തു
ഷമിയുടെ കുടുംബമുള്ളത് ഉത്തര്‍ പ്രദേശിലെ അംറോഹയിലാണ്. ഇവിടെയുള്ള 12 പേരെ പോലീസ് ചോദ്യം ചെയ്തു. ഷമിയുടെ അമ്മാവനില്‍ നിന്നാണ് ഏറെ നേരം പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ഷമിയെ കസ്റ്റഡിയില്‍ എടുക്കുമോ എന്ന് പറയാന്‍ സാധിക്കില്ലെന്നാണ് പോലീസ് നല്കുന്ന മറുപടി.
ഹസിന്റെ പുതിയ പരാതി
അതിനിടെ കഴിഞ്ഞാഴ്ച ഷമിക്കെതിരെ ഹസിന് ജഹാന് പുതിയ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ അലിപോര്‍ കോടതിയിലാണ് ഹസിന് ജഹാന് പരാതി സമര്‍പ്പിച്ചിട്ടുള്ളത്. ഷമി ഗാര്‍ഹിക പീഡനവും അക്രമവും നടത്തിയെന്നാണ് പരാതി. വീണ്ടും പരാതി നല്‍കാനുണ്ടായ കാരണം വ്യക്തമല്ല.
സമയം തെളിയുന്നു
മുഹമ്മദ് ഷമി ഒത്തുകളിച്ചുവെന്നതുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് നേരത്തെ ഹസിന് ജഹാന് ഉന്നയിച്ചിരുന്നത്. എന്നാല്‍ ബിസിസിഐയുടെ അഴിമതി വിരുദ്ധ സംഘം, ഹസിന് ജഹാന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയും ഷമിക്ക് ശുദ്ധിപത്രം നല്‍കുകയും ചെയ്തിരുന്നു. താരത്തിന്റെ കരാറുകളും പുതുക്കാന്‍ അവസരം നല്കി.
ആരോപണങ്ങള്‍ ഇങ്ങനെ
എബിപി ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഹസിന് ജഹാന് ആദ്യം ഷമിക്കെതിരേ ആരോപണം ഉന്നയിച്ചത്. ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നായിരുന്നു ആദ്യ ആരോപണം. പിന്നീട് ഇതിന്റെ തെളിവുകള്‍ ഫേസ്ബുക്കില്‍ പുറത്തുവിടുകയും ചെയ്തു. ഷമി ചില യുവതികളുമായി നടത്തിയ ചാറ്റ് എന്ന് സൂചിപ്പിച്ചാണ് തെളിവുകള്‍ പുറത്തുവിട്ടത്. യുവതികള്‍ക്കൊപ്പമുള്ള ഷമിയുടെ ഫോട്ടോകള്‍ ഹസിന് ജഹാന് പുറത്തുവിട്ടു.
കൊലപ്പെടുത്താന്‍ ശ്രമം
ഷമിയുടെ മാതാവും സഹോദരനും തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം. അതിന് പുറമെ ഷമി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ഹസിന് ജഹാന് പറഞ്ഞിരുന്നു. ഹസിന് ജഹാനെ കൊലപ്പെടുത്താന്‍ ഷമി സഹോദരനോട് പറഞ്ഞുവെന്നാണ് കൊല്‍ക്കത്ത പോലീസില്‍ നല്കിയ പരാതിയിലെ പ്രധാനപ്പെട്ട ഒരു ആരോപണം.
വനത്തില്‍ കുഴിച്ചിടാന്‍
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വനത്തില്‍ കുഴിച്ചിടാന്‍ പദ്ധതിയിട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. അമിതമായ അളവില്‍ ഉറക്കുഗുളിക നല്കി കൊലപ്പെടുത്താനായിരുന്നു നീക്കമെന്നും ഹസിന് ആരോപിച്ചിരുന്നു. പരാതിയിലെ കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചുവരികയാണെന്ന് കൊല്‍ക്കത്ത ജോയിന്റ് പോലീസ് കമ്മീഷണര്‍ പ്രവീണ്‍ ത്രിപാഠി പറഞ്ഞു.
പ്രതികള്‍ അഞ്ചു പേര്
ഷമിക്ക് പുറമെ കുടുംബത്തിലെ നാലു പേരെയും പ്രതി ചേര്‍ത്താണ് കൊല്‍ക്കത്തിയിലെ ലാല്‍ബസാര്‍ പോലീസ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഗാര്‍ഹിക പീഡനം, കൊലപ്പെടുത്താന്‍ ശ്രമം, ബലാല്‍സംഗം, കുറ്റകരമായ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഷമിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.
ഹർത്താൽ നടത്തിയവർ 'പെടും'; ശക്തമായ നിയമ നടപടിയുമായി പോലീസ്, സംസ്ഥാനത്തെങ്ങും എൻഡിഎഫ് അക്രമം!