പാക് യുവതിയേയും ദുബായ് യാത്രയേയും കൂട്ടിക്കുഴച്ചിരിക്കുന്നു.. ലക്ഷ്യം തന്നെ തകർക്കൽ.. ഷമി വീണ്ടും!
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗം മുഹമ്മദ് ഷമി ഉള്‍പ്പെട്ട ഒത്തുകളി വിവാദം പുതിയ വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. ഷമിക്കെതിരെ ഒത്തുകളി ആരോപണം സംബന്ധിച്ച് ബിസിസിഐ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അഥ്തരമൊരു ആരോപണം താന്‍ ഉന്നയിച്ചിട്ടേ ഇല്ലെന്ന് വ്യക്തമാക്കി ഹസിന്‍ ജഹാന്‍ രംഗത്ത് വന്നിരിക്കുന്നത്. ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട് ഷമി ദേശീയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വീണ്ടും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
ഒത്തുകളി വിവാദം
പാകിസ്താന്‍കാരിയായ അലിസ്ബ എന്ന യുവതിയില്‍ നിന്നും പണം വാങ്ങി ഷമി ഒത്തുകളിച്ചു എന്ന് ഹസിന്‍ നേരത്തെ ആരോപിച്ചിരുന്നു. ദുബായില്‍ ബിസ്സിനസ്സുകാരാനായ ഇംഗ്ലണ്ട് സ്വദേശി മുഹമ്മദ് ഭായ് എന്ന വ്യക്തിയാണ് ഇതിന് പിറകിലെന്നും ഹസിന്‍ ആരോപിച്ചിരുന്നു. ഒത്തുകളി ആരോപണം നിഷേധിച്ച ഷമി പക്ഷേ തനിക്ക് അലിസ്ബയേയും മുഹമ്മദ് ഭായിയേയും പരിചയുമുണ്ടെന്നും ദുബായില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട് എന്നും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അലിസ്ബ തന്റെ ആരാധിക മാത്രമാണ് എന്നും ഷമി പറയുകയുണ്ടാി.
ആരോപണം അന്വേഷിക്കുന്നു
ഹസിന്റെ ആരോപണം ബിസിസിഐയുടെ അഴിമതി വിരുദ്ധ സെല്‍ അന്വേഷിക്കുന്നുണ്ട്. ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ കഴിഞ്ഞ ദിവസം ഹസിന്‍ ജഹാന്‍ ബിസിസിഐയ്ക്ക് അയച്ച് നല്‍കിയിരുന്നു. അതിനിടെ കൊല്‍ക്കത്തയിലേക്ക് എത്തിയ ബിസിസിഐ അഴിമതി വിരുദ്ധ സെല്‍ ഉദ്യോഗസ്ഥര്‍ ഹസിന്‍ ജഹാനെ ചോദ്യം ചെയ്യുകയും ചെയ്തു. കൊല്‍ക്കത്തയിലെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. മൂന്ന് മണിക്കൂറോളം ഹസിന്‍ ജഹാനില്‍ നിന്നും വിവരങ്ങള്‍ തേടിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എല്ലാം കൂട്ടിക്കുഴച്ചിരിക്കുന്നു
തനിക്ക് ബിസിസിഐയുടെ പിന്തുണ മാത്രം ലഭിച്ചാല്‍ മതിയെന്ന് ഷമി പറയുന്നു. വിശദമായ അന്വേഷണം തനിക്കെതിരായി ഉയര്‍ന്ന ആരോപണത്തില്‍ ബിസിസിഐ നടത്തേണ്ടതുണ്ട്. ആരോപണത്തിന്റെ എല്ലാ വശവും പരിശോധിക്കേണ്ടതുണ്ട്. പാകിസ്ഥാന്‍കാരിയായ യുവതിയില്‍ നിന്നും പണം വാങ്ങിയെന്നതും ദുബായ് യാത്രയും എല്ലാം കൂട്ടിക്കുഴച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ തന്റെ ഭാഗത്ത് നിന്നും ഇതുവരെ ഒരു തെറ്റും സംഭവിച്ചിട്ടില്ല. ഇനി ഭാവിയിലും അങ്ങനെയൊന്ന് സംഭവിക്കാന്‍ പോകുന്നില്ലെന്നും ഷമി ദേശീയ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.
ലക്ഷ്യം വ്യക്തിഹത്യ
തന്നെ വ്യക്തിഹത്യ ചെയ്യാന്‍ മാത്രം ലക്ഷ്യമിട്ടുകൊണ്ടുളള ഇത്തരം ആരോപണങ്ങള്‍ കൃത്യമായി അന്വേഷിക്കപ്പെടണം. ഇതൊരു കുടുംബ പ്രശ്‌നമായിരുന്നുവെന്നും എന്നാല്‍ പൊതുജനത്തിന്റെ മുന്നിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടുവെന്നും ഷമി പറയുന്നു. താന്‍ എന്താണെന്നും എന്തൊക്കെ ചെയ്യുമെന്നും തന്റെ ടീം അംഗങ്ങള്‍ക്ക് അറിയാം. പണ്ടും തന്നെ പിന്തുണച്ചിട്ടുള്ള ടീം അംഗങ്ങള്‍ ഇനിയങ്ങോട്ടും തന്നെ പിന്തുണയ്ക്കും എന്ന് തന്നെയാണ് കരുതുന്നത് എന്നും ഷമി പറഞ്ഞു. ചിലരുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും അവര്‍ തന്നെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ടെന്നും എന്‍ഡിടിവിയോട് ഷമി വ്യക്തമാക്കി.
തിരിച്ച് വരുമെന്ന് ഷമി
എല്ലാ കുടുംബത്തിലും പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ തന്റെ കുടുംബത്തില്‍ സംഭവിച്ചത് എല്ലാ അതിരുകളും ലംഘിച്ചുവെന്ന് ഷമി പറയുന്നു. തന്നെ വേതനക്കരാറില്‍ നിന്നും പുറത്താക്കിയതിനെ കുറിച്ചല്ല, മകളെക്കുറിച്ചാണ് വേവലാതിയെന്നും ഷമി പറഞ്ഞു. മകള്‍ക്ക് അവളുടെ നീണ്ട ജീവിതം മുന്നിലുണ്ട്. അത് സുരക്ഷിതമാക്കാന്‍ വേണ്ടതൊക്കെ താന്‍ ചെയ്യും. ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ഉത്തമ ബോധ്യമുണ്ട്. ഇപ്പോഴുള്ള ആരോപണങ്ങളില്‍ നിന്നും താന്‍ നിരപരാധിയെന്ന് തെളിയിക്കപ്പെട്ട് പുറത്ത് വരുമെന്ന് ഷമി പ്രതീക്ഷ പങ്കുവെച്ചു. അതിനിടെ ഷമി ഒത്തുകളിച്ചിട്ടില്ലെന്ന് ഹസിന്‍ ജഹാന്‍ ബിസിസിഐയ്ക്ക് മൊഴി നല്‍കിയിരിക്കുന്നത് താരത്തിന് പ്രതീക്ഷയേകുന്നതാണ്.
വീപ്പയ്ക്കുള്ളിലെ കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഈ ഫോറൻസിക് സർജൻ.. ശകുന്തളയെ തിരിച്ചറിഞ്ഞതിങ്ങനെ..
നിഷ ജോസിന്റെ പുസ്തക വിവാദം കത്തുന്നു.. ലൈംഗികാരോപണത്തെക്കുറിച്ച് പ്രതികരിച്ച് ജോസ് കെ മാണി!