പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് ഊരുവിലക്ക്!! പരാതി പിന്‍വലിക്കണം, പിഴയിട്ടു, ഗ്രാമസഭയുടെ ക്രൂരത!!
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് ഊരുവിലക്ക്
ജയ്പൂര്‍: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരെ ഗ്രാമസഭയുടെ ക്രൂരത. ഇവര്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് പഞ്ചായത്ത്. രാജസ്ഥാനിലെ ചിറ്റോര്‍ഗഡിലാണ് സംഭവം നടന്നത്. ബലാത്സംഗം ചെയ്തയാള്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ കുടുംബത്തിന് ഊരുവിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അങ്ങേയറ്റത്തെ ക്രൂരതയ്ക്ക് ഭരണകൂടവും കൂട്ടുനില്‍ക്കുന്നതായി ആരോപണമുണ്ട്.
അതേസമയം സംഭവത്തില്‍ ഇതുവരെ പോലീസ് നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. സര്‍ക്കാരിന് നടപടിയെടുക്കാന്‍ വലിയ താല്‍പര്യമില്ലെന്ന് സൂചനയുണ്ട്. പ്രതികള്‍ ബിജെപി നേതാക്കളുമായി ബന്ധമുള്ളവരാണെന്ന് ആരോപണമുണ്ട്. എന്നാല്‍ വിഷയം വലിയ വിവാദമായിട്ടുണ്ട്.
ലഹരി നല്‍കി പീഡിപ്പിച്ചു
ക്രൂരമായ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. ലഹരി പദാര്‍ത്ഥം നല്‍കി ബോധം കെടുത്തി തന്റെ നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്ന് യുവതി പറയുന്നു. ഇത് വച്ച് തന്നെ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും ഒടുവില്‍ ബലാത്സംഗം ചെയ്‌തെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഈ വീഡിയോ യുവാവിന്റെ കൈയ്യില്‍ ഇപ്പോഴുമുണ്ടെന്ന് യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
പഞ്ചായത്തിന്റെ മുന്നറിയിപ്പ്
പരാതി നല്‍കിയതോടെ പലതരത്തിലുള്ള ഭീഷണികള്‍ നേരിടേണ്ടി വന്നതായി യുവതിയും അവരുടെ കുടുംബവും പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗ്രാമവാസികള്‍ എല്ലാവരും ഒത്തുകൂടി എന്തൊക്കെയോ തീരുമാനിച്ചു. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെയും അവരുടെ കുടുംബത്തെയും യോഗത്തിലേക്ക് വിളിച്ചുവരുത്തി. ഇവര്‍ പെണ്‍കുട്ടിയോട് കോടതിയില്‍ മൊഴി മാറ്റി പറയാനും പ്രതിയുമായി കാര്യങ്ങള്‍ സംസാരിച്ച് ഒത്തുതീര്‍പ്പിലെത്താനും ആവശ്യപ്പെടുകയായിരുന്നു. ഇത് തന്നെയും കുടുംബത്തെയും ഞെട്ടിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞു.
ഊരുവിലക്ക്
ഗ്രാമപഞ്ചായത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞത് മുതല്‍ ഇവിടെയുള്ളവര്‍ തനിക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയെന്ന് പെണ്‍കുട്ടി പറഞ്ഞു. ഗ്രാമത്തില്‍ നിന്ന് പെണ്‍കുട്ടിക്കും കുടുംബത്തിന് യാതൊരുവിധ സഹായവും നല്‍കരുതെന്ന് പഞ്ചായത്ത് വിധിക്കുകയായിരുന്നു. ഇവര്‍ പച്ചക്കറി വാങ്ങാനായി കടയില്‍ ചെന്നപ്പോള്‍ കടക്കാരന്‍ തരാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. ഡോക്ടറെ കാണാന്‍ ചെന്നപ്പോഴും പരിശോധിക്കാന്‍ സാധിക്കില്ലെന്നാണ് പറഞ്ഞത്. മുടിവെട്ടാന്‍ ചെന്നപ്പോള്‍ ബാര്‍ബര്‍ ഇവരെ ഒഴിവാക്കുകയും എന്തിനേറെ പറയുന്നു ഗോതമ്പ് പൊടിക്കാനായി ചെന്നപ്പോള്‍ മില്ലുടമ പോലും ഇവരെ മടക്കി അയച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
വീട്ടുകാര്‍ക്ക് പിഴ
പെണ്‍കുട്ടിയെ പരാതി പിന്‍വലിപ്പിക്കാനും മൊഴിമാറ്റിപ്പറയാനും നിരന്തരം പഞ്ചായത്ത് ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടിയുടെ കുടുംബത്തിനാണ് ഏറ്റവുമധികം ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. പഞ്ചായത്തിന്റെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് കുടുംബത്തിന് 11000 രൂപ പിഴയിട്ടിരിക്കുകയാണ് നാട്ടുകാര്‍. ഇത് തന്നില്ലെങ്കില്‍ ഗ്രാമത്തില്‍ നിന്ന് വരെ പോകേണ്ട അവസ്ഥയാണ് ഇവര്‍ക്കുള്ളത്. അതേസമയം പഞ്ചായത്തിന് ഈ കേസിലുള്ള താല്‍പര്യം എന്താണെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.
പോലീസില്‍ പരാതി
ഗ്രാമത്തില്‍ ജീവിക്കുക എന്നത് അസാധ്യമായതോടെ പെണ്‍കുട്ടിയുടെ കുടുംബം പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പരാതി നല്‍കിയിരിക്കുകയാണ്. സംഭവം വിവാദമായതോടെ രാജസ്ഥാന്‍ വനിതാ കമ്മീഷന്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും സുരക്ഷ നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മകളെ പറഞ്ഞ് മനസിലാക്കാന്‍ വേണ്ടി പഞ്ചായത്ത് നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. ഇവരുടെ ഭീഷണിയെ തുടര്‍ന്ന് താമസസ്ഥലം മാറാന്‍ തയ്യാറെടുക്കുകയാണ് ഈ കുടുംബം.
ബിജെപി എംഎല്‍എ കുടുങ്ങും!! പീഡനത്തിന് തെളിവുണ്ടെന്ന് സിബിഐ, കേസ് അട്ടിമറിച്ചു... എല്ലാവരും കുടുങ്ങും
മണ്ടത്തരങ്ങളുടെ കാര്യത്തിൽ മോദിയോട് മത്സരിച്ച് ബിപ്ലബ് ദേബ്.. പുതിയ കണ്ടുപിടിത്തം ടാഗോറിനെക്കുറിച്ച്