ഇത്തവണയും പ്രളയ സാധ്യത; വരാനിരിക്കുന്നത് മോശമല്ലാത്ത കാലവർഷം
ഉത്തരേന്ത്യയിലെ സമതലങ്ങളില്‍ പരക്കേയും വടക്ക് - കിഴക്ക് ഇന്ത്യയിലെ ചില ഭാഗങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്
ന്യൂഡൽഹി: രാജ്യത്ത് ഈ വർഷവും മോശമല്ലാത്ത കാലവർഷം ലഭിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ പ്രമുഖ കാലാവസ്ഥ-കൃഷി സംബന്ധ പ്രവചന സ്ഥാപനമായ സ്കൈമെറ്റിന്റെ പഠനമാണ് ഇക്കാര്യം പറയുന്നത്. ആരോഗ്യകരമായ കാലവർഷമാണ് വരാനിരിക്കുന്നതെന്ന് സ്കൈമെറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നാല് മാസ കാലയളവില്‍ ശരാശരിയായ 880.6 മില്ലി മീറ്ററിന്റെ 103 ശതമാനം മഴയായിരിക്കും ലഭിക്കാന്‍ സാധ്യത.

ഉത്തരേന്ത്യയിലെ സമതലങ്ങളില്‍ പരക്കേയും വടക്ക് - കിഴക്ക് ഇന്ത്യയിലെ ചില ഭാഗങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്. തെക്കെ ഇന്ത്യയിൽ കർണാടകയുടെ ഉൾപ്രദേശങ്ങളിലും മഴ വിനാശം വിതച്ചേക്കാം. മഴ ഏറ്റവും ശക്തമാകുന്ന ജൂൺ - ഓഗസ്റ്റ് കാലയളവിലായിരിക്കും രാജ്യം പ്രളയ ഭീഷണി നേരിടാന്‍ പോകുന്നത്. 2018ലും 2019ലും കേരളത്തിൽ പ്രളയമുണ്ടായതും ഇതേ കാലയളവിലാണ്. കേരളത്തിന് പുറമെ തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളും വെള്ളപ്പൊക്കത്തെ നേരിട്ടിരുന്നു.
എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ വളരെയധികം ആശങ്കപ്പെടേണ്ട സാഹചര്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട 'ലാ നിന' പ്രതിഭാസം ശക്തി കുറഞ്ഞു വരുന്നതും മണ്‍സൂണ്‍ കാലമാകുമ്പോള്‍ സാധാരണ ഗതിയിലാകുമെന്നതും മുന്‍ വര്‍ഷങ്ങളുടെയത്ര നാശനഷ്ടസാധ്യത ഇത്തവണ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് സ്‌കൈമെറ്റ് സി ഇ ഓ യോഗേഷ് പാട്ടീല്‍ പറഞ്ഞു.
അതേസമയം കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രോഗികളുടെ എണ്ണം വർധിക്കാൻ കാരണമാകുന്ന സാഹചര്യത്തിൽ കാലവർഷത്തെ നേരിടാൻ ഒരുങ്ങിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. സാധാരണയിലും 10 ശതമാനം അധിക മഴ ലഭിച്ചേക്കും. സാധാരണ മഴ സാധ്യത 60 ശതമാനമാണ്. സാധാരണയിലും കുറവ് മഴ ലഭിക്കാനുള്ള 15 ശതമാനം സാധ്യതയും തള്ളി കളയാനാകില്ല.
കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിന്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചപ്പോൾ ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥയായിരുന്നു. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെല്ലാം കഴിഞ്ഞ 24 മണിക്കൂറിൽ ശക്തമായ മഴയാണ് ലഭിച്ചത്.
Recommended Video
അടുത്ത നാല് ദിവസവും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications