പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് തിങ്കളാഴ്ച: വിജയമുറപ്പിച്ച് ബിജെപി!! സര്‍വ്വകക്ഷിയോഗത്തിന് മമതയില്ല,
ഞായറാഴ്ച നടക്കുന്ന സര്‍വ്വകക്ഷിയോഗം ബഹിഷ്കരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്
ദില്ലി: പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര എംപിമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് മുന്‍ സമാജ് വാദി എംപി അമര്‍സിംഗ്. ഇന്ത്യയുടെ 14ാമത് പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നതിനായുള്ള തിരഞ്ഞെടുപ്പ് തിങ്കളാഴ്ച പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്വതന്ത്ര എംപിമാര്‍ പിന്തുണ പ്രഖ്യാപിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിനാണ് വിജസസാധ്യതയെങ്കിലും വിജയപ്രതീക്ഷ കൈവിടാതെ മീരാകുമാര്‍ മത്സരരംഗത്തുണ്ട്. തിരഞ്ഞെടുപ്പില്‍ ദളിത് കാര്‍ഡിറക്കി കളിക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന് അതേ നാണയത്തില്‍ തന്നെ കോണ്‍ഗ്രസും മറുപടി നല്‍കിയതോടെയാണ് മത്സരം കൊഴുത്തത്.
വോട്ടെടുപ്പിന് മുന്നോടിയായി പാര്‍ലമെന്‍റ് മന്ദിരത്തില്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ന്ന സര്‍വ്വകക്ഷിയോഗവും ഞായറാഴ്ച നടക്കും. എന്നാല്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ലളിതമതാക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം തേടിക്കൊണ്ടാണ് യോഗം വിളിച്ചിട്ടുള്ളത്. എന്നാല്‍ ബംഗാളിലെ സാമുദായിക കലാപത്തെത്തുടര്‍ന്ന് ബിജെപിയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് മമതാ ബാനര്‍ജി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. ഇതിനെല്ലാം പുറമേ തിങ്കളാഴ്ച പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തിനും തുടക്കമാകും. രാജ്യസുരക്ഷ, വിദേശ നയം മറ്റ് ആഭ്യന്തര കാര്യങ്ങള്‍ എന്നിവ ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സമ്മേളനത്തില്‍ ശക്തമായ ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ട്.
പാര്‍ലമെന്‍റില്‍ യോഗം
സര്‍വ്വകക്ഷി യോഗത്തിന് മുമ്പ് ബിജെപിയും കോണ്‍ഗ്രസും തങ്ങളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രസിഡന്‍റ് സ്ഥാര്‍ത്ഥി മീരാകുമാര്‍, വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി എന്നിവര്‍ പ്രതിപക്ഷ പാര്‍ട്ടികളിടെ 18 എംപിമാരുമായും ഞായറാഴ്ച ചര്‍ച്ച നടത്തും. ഇതിനെല്ലാം പുറമേ പാര്‍ലമെന്‍റ് ലൈബ്രറി മന്ദിരത്തില്‍ പാര്‍ലമെന്‍ററി പാര്‍ട്ടി നിര്‍വ്വാഹക സമിതി യോഗവും ചേരും. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിയുടെ വീട്ടിലും യോഗം ചേരും. എന്‍ഡിഎയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി മുന്‍ ലോക് സഭാ സ്പീക്കറായിരുന്ന മീരാകുമാറും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. രാജ്യസഭാ എംപിമാര്‍, സംസ്ഥാന നിയമസഭകളിലെ എംഎല്‍എമാര്‍, എന്നിവരാണ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ഇലക്ടറല്‍ കോളേജില്‍ ഉള്‍പ്പെടുന്നത്.
മുന്‍തൂക്കം ബിജജെപിയ്ക്ക്
പ്രസിഡന്‍റ് സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിന് എൻഡിഎയിൽ നിന്നും എന്‍ഡിഎയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കക്ഷികളിൽ നിന്നും 63.1 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നാണ് സൂചനകള്‍. പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ 48.9 ശതമാനം വോട്ടുകൾ എന്‍ഡിഎയ്ക്കുള്ളിൽ നിന്ന് തന്നെ ലഭിക്കും. ഇതിനെല്ലാം പുറമേ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച അണ്ണാ ഡിഎംകെ, ശിവസേന, നിതീഷ് കുമാറിന്‍റെ ജെഡിയു, ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ വോട്ടും രാംനാഥ് കോവിന്ദിന് ലഭിക്കുന്ന ഉറച്ചവോട്ടുകളാണ്. ജെഡിയു(1.91%), അണ്ണാ ഡിഎംകെ(5.39%), ബിജെഡി(2.99%0, ടിആർഎസ് (2%), വൈഎസ്ആർ(1.53%), ഐഎൻഎൽഡി(0.38) എന്നിങ്ങനെയാണ് എൻഡിഎയ്ക്ക് ലഭിയ്ക്കുന്ന വോട്ടുകൾ. ഇതിനെല്ലാം പുറമേ ശിവസേനയുടെ 2.34 ശതമാനം വോട്ടുകളും കോവിന്ദിനെ പിന്തുണച്ചുകൊണ്ട് ലഭിക്കും. ഈ നിലയിലാണ് കോവിന്ദിന് 63.1 ശതമാനം വോട്ടുകൾ ലഭിക്കുമെന്ന നിഗമനത്തിൽ എൻഡിഎ എത്തുന്നത്. അണ്ണാ ഡിഎംകെയിലെ ഇ പളനിസാമി പക്ഷവും മോദിയുടെ അഭ്യര്‍ത്ഥന മാനിച്ച് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം
പ്രസിഡന്‍റ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് സുഷമാ സ്വരാജ്, ലോക് സഭാ സ്പീക്കർ സുമിത്ര മഹാജൻ, ഝാർഖണ്ഡ് ഗവർണർ ദ്രൗപതി മുർമു, കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു, ദളിത് നേതാവും കേന്ദ്ര സാമൂഹ്യനീകി വകുപ്പ് മന്ത്രിയുമായ തവർചന്ദ് ഗെഹലോട്ട് എന്നിവരുടെ പേരുകളാണ് ഉയർന്നുവന്നിരുന്നുവെങ്കിലും ഇവരെയെല്ലാം പിന്തള്ളിക്കൊണ്ടാണ് ദളിത് സമുദായത്തില്‍പ്പെട്ട രാംനാഥ് കോവിന്ദിനെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
അധ്വാനിയ്ക്ക് പണികൊടുത്തത് ബാബറി മസ്ജിദ്
ബാബറി മസ്ജിദ് പൊളിച്ചതിന്റെ ഗൂഡാലോചനക്കേസിൽ എൽകെ അധ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ ഉള്‍പ്പെടുത്തിയത് ഇരുവർക്കും പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിനുള്ള മോഹങ്ങൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതിനെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശിവസേന മുന്നോട്ടുവച്ചിരുന്നുവെങ്കിലും ബിജെപി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.
മീരാകുമാര്‍ സ്ഥാനാര്‍ത്ഥി
ജൂണ്‍ 22ന് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ദില്ലിയിലെ പാര്‍ലമെന്‍റ് ഹൗസില്‍ 16 പാർട്ടികൾ പങ്കെടുത്ത യോഗത്തിലായിരുന്നു മീരാകുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ദളിത് കാർഡിറക്കി കളിയ്ക്കുന്ന എൻഡിഎയാണ് ആദ്യം പ്രസിഡന്‍റ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. എൻഡിഎയുടെ പ്രസിഡൻറ് സ്ഥാനാര്‍ത്ഥിയായി ബീഹാർ ഗവർണറായിരുന്ന രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളും ഏകകണ്ഠേന മീരാകുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മീരാകുമാറിന് പുറമേ മുൻ കേന്ദ്രമന്ത്രി സുശീൽ കുമാർ ഷിൻഡെ, ബിആർ അംബേദ്കറുടെ ചെറുമകൻ പ്രകാശ് അംബേദ്കർ എന്നിവരുടെ പേരുകളും പ്രതിപക്ഷം പ്രസിഡന്‍റ് സ്ഥാനാർത്ഥിയ്ക്ക് വേണ്ടി പരിഗണിച്ചിരുന്നു.
ദളിത് അജന്‍ഡമാത്രം
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന രാം നാഥ് കോവിന്ദിനെ പ്രഖ്യാപിച്ചതിന് പിന്നില്‍ ബിജെപിയുടെ ദളിത് സ്നേഹമല്ലെന്നും മറിച്ച് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപി ദളിത് വിരുദ്ധരാണെന്ന് പ്രചാരണം നടത്താനുള്ള സാഹചര്യം ഇല്ലാതാക്കുന്നതിനായിരുന്നു കോവിന്ദയെ തെരഞ്ഞെടുത്തെന്നാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ ഉയര്‍ന്നുകേട്ട കാര്യങ്ങള്‍. പ്രത്യേകിച്ചും ബിജെപിക്കെതിരെ രാജ്യത്ത് വലിയതോതില്‍ ദളിത് മുന്നേറ്റം ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഇതെന്നും നിര്‍ണായകമാണ്.