കനത്ത മഴ തുടരുന്നു.. മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
Recommended Video
മുംബൈ: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍, മുംബൈ, യെട്ടോമല്‍, ബ്രഹ്മപുരി, ഭവാനിപട്ന, പുരി, അഗര്‍ത്തല, ലാഖിംപൂര്‍ എന്നിവടങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.അതേസമയം സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഒഴുക്കില്‍ പെട്ട് ഒരാള്‍ മരിച്ചു. പലയിടങ്ങളിലും വന്‍നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.മംഗളൂരു ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ തിങ്കളാഴ്ചയും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കൊങ്കണ്‍ മേഖലകള്‍, മധ്യ മഹാരാഷ്ട്ര, മറാത്തവാഡ, വിദര്‍ഭ, ഛത്തീസ്ഗഡ്, ഒഡീഷ, ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങള്‍, പശ്ചിമബംഗാള്‍, സിക്കിം, മറ്റ് വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്കും അടുത്ത 48 മണിക്കൂറിനുള്ളില്‍ മഴ വ്യാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, കിഴക്കന്‍ രാജസ്ഥാന്‍ മദ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 60 കിമി വേഗതിയില്‍ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.