രാഹുൽ ഗാന്ധിയെ മാസങ്ങൾക്ക് ശേഷം തിരികെ എത്തിച്ച് കൊവിഡ് 19! കോൺഗ്രസിന് ആശ്വാസം!
ദില്ലി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരിച്ച് എത്തിച്ച് കൊവിഡ്. ഏറെ മാസങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തത്.
ജൂണില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാജി. പിന്നീട് ഒരിക്കല്‍ കൂടിയേ രാഹുല്‍ യോഗത്തിനെത്തിയിട്ടുളളൂ.
അവസാനം ആഗസ്റ്റിൽ
2019 ആഗസ്റ്റില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് സോണിയാ ഗാന്ധിയെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി തിരഞ്ഞെടുത്തത്. ഈ യോഗത്തിലാണ് രാഹുല്‍ ഗാന്ധി അവസാനമായി പങ്കെടുത്തതും. അതിന് ശേഷം നടന്ന യോഗങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം വലിയ ചര്‍ച്ചയായിരുന്നു. പാര്‍ട്ടി നേതൃത്വത്തോടുളള രാഹുലിന്റെ അതൃപ്തി പ്രകടമാക്കുന്നതായിരുന്നു ഈ അസാന്നിധ്യങ്ങള്‍.
ഉത്തരം മുട്ടി നേതാക്കൾ
പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധത്തിന് നേരെ നടന്ന അക്രമം കലാപമായി മാറിയപ്പോള്‍ കോണ്‍ഗ്രസ് അടിയന്തര പ്രവര്‍ത്തക സമിതി യോഗം ഡിസംബറില്‍ വിളിച്ച് ചേര്‍ത്തിരുന്നു. വിദേശത്ത് ആയിരുന്നതിനാല്‍ ഈ യോഗത്തിലും രാഹുല്‍ പങ്കെടുത്തിരുന്നില്ല. രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തെ കുറിച്ചുളള ചോദ്യങ്ങള്‍ പലപ്പോഴും കോണ്‍ഗ്രസ് നേതാക്കളെ ഉത്തരം മുട്ടിച്ചിരുന്നു.
തിരികെ എത്തിച്ച് കൊവിഡ്
മാത്രമല്ല നേതാക്കളില്‍ പലര്‍ക്കും രാഹുലിന്റെ ഈ സമീപനത്തോട് അസംതൃപ്തിയുമുണ്ടായിരുന്നു. ഒടുവില്‍ കൊവിഡ് പ്രതിസന്ധി രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരികെ എത്തിച്ചിരിക്കുകയാണ്. കൊവിഡ് പ്രശ്‌നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. രാഹുല്‍ ഗാന്ധി പങ്കെടുത്തത് വലിയ ആശ്വാസമാണ് എന്നാണ് മുതിര്‍ന്ന നേതാവ് പ്രതികരിച്ചത്.
പ്രത്യേക നിര്‍ദേശം പുറപ്പെടുവിക്കണം
കൊവിഡ് പ്രധാനമായും ആക്രമിക്കുന്നത് വയസ്സായവരേയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉളളവരേയും പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉളളവരേയുമടക്കമാണ് എന്ന് യോഗത്തില്‍ സംസാരിക്കവേ രാഹുല്‍ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും ഇത്തരം രോഗികള്‍ക്ക് വേണ്ടി പ്രത്യേക നിര്‍ദേശം പുറപ്പെടുവിക്കണം എന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
കേന്ദ്രത്തിന് വിമർശനം
ഫെബ്രുവരി മുതല്‍ രണ്ട് മാസക്കാലമായി നമ്മള്‍ കൊവിഡിനെ നേരിടുകയാണ്. കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ട താമസവും ഭക്ഷണവും അടക്കമുളള സൗകര്യങ്ങള്‍ ഒരുക്കാതെ ഒരു രാജ്യവും ഇത്തരത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല എന്ന് രാഹുല്‍ കുറ്റപ്പെടുത്തി. നാട്ടിലേക്ക് പോകാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരായതാണ്. ലോക്ക് ഡൗണിനെ പിന്തുണച്ചും പാവങ്ങളെ സഹായിക്കാന്‍ വേണ്ട നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടും രാഹുല്‍ നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.