'ബെഡ് ടീ' കിട്ടിയില്ലെങ്കിൽ മണ്ഡലം മറക്കുന്ന ദീദിയുടെ 'ജയന്റ് കില്ലർ'; പരിഹാസ്യയായി മൂൺ മൂൺ സെൻ
കൊൽക്കത്ത: ബിജെപിയുടെ ശക്തനായ സ്ഥാനാർത്ഥിയെ തളച്ച് അസൻസോൾ മണ്ഡലം പിടിക്കാൻ മമതാ ബാനർജി ഇക്കുറി നിയോഗിച്ചത് മൂൺ മൂൺ സെന്നിനെയാണ്. ബംഗാളിന്റെ എക്കാലത്തെയും അഭിമാന നായികയായ സുചിത്രാ സെന്നിന്റെ മകളാണ് ചലച്ചിത്ര താരം കൂടിയായ സുചിത്രാ സെൻ. മൂൺ മൂൺ സെന്നിന്റെ താരപ്രഭയിൽ മാത്രം വിശ്വസിച്ചാണ് മമതയുടെ നീക്കമെന്നാണ് വിമർശകർ പറയുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ എല്ലാ ഘട്ടത്തിലും ബംഗാളിൽ വ്യാപക ആക്രമണമാണ് ഉണ്ടായത്. നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന അസൻസോളിൽ കേന്ദ്ര മന്ത്രി കൂടിയായ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ പോലും ആക്രമണമുണ്ടായി. എന്നാൽ സ്വന്തം മണ്ഡലത്തിൽ നടന്ന ആക്രമണം അറിഞ്ഞിരുന്നില്ലെന്ന മൂൺ മൂൺ സെന്നിന്റെ ന്യായം വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. എന്തുകൊണ്ടാണ് അക്രമ സംഭവങ്ങളെ കുറിച്ച് അറിയാതെ പോയതെന്നതിന് മൂൺ മൂൺ സെൻ നൽകിയ വിശദീകരണവും വിചിത്രമാണ്.
രാഹുല്‍ ഗാന്ധിയെ പൂട്ടാന്‍ ബിജെപി! കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർണായക നീക്കം
വ്യാപക ആക്രമണം
കേന്ദ്ര മന്ത്രിയും പ്രമുഖ പിന്നണി ഗായകനും അസൻസോളിലെ സിറ്റിംഗ് എംപിയുമായ ബാബുൽ സുപ്രിയോ തന്നെയാണ് ഇക്കുറിയും അസൻസോളിലെ സ്ഥാനാർത്ഥി. ബൂത്ത് സന്ദർശനത്തിനെത്തിയ ബാബുൽ സുപ്രിയോയുടെ വാഹനത്തിന് നേരെ തൃണമൂൽ പ്രവർത്തകർ ആക്രമണം നടത്തി. വാഹനത്തിന്റെ ചില്ലുകൾ തകർത്തു.
ഭീഷണി
വോട്ട് ചെയ്യാനെത്തിയ ജനങ്ങളെ തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും ആരോപണം ഉയർന്നിരുന്നു. വിവിധ ബൂത്തുകളിലായി നടന്ന ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. നൂറോളം പേരെയാണ് അറസ്റ്റ് ചെയ്തത്.
ഒന്നും അറിഞ്ഞില്ല
അസൻസോളിൽ നടന്ന ആക്രമണങ്ങളെ കുറിച്ച് ഒന്നും അറിഞ്ഞില്ലെന്നായിരുന്നു മൂൺ മൂൺ സെന്നിന്റെ പ്രതികരണം. അവർ എനിക്ക് ബെഡ് ടീ വളരെ വൈകിയാണ് തന്നത്. അതിനാൽ ഞാൻ എഴുന്നേൽക്കാൻ വൈകി. അല്ലാതെ ഞാൻ എന്ത് പറയാൻ. എനിക്കറിയില്ല, ഇതായിരുന്നു മൂൺ മൂൺ സെൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. പ്രതികരണം വിവാദമായപ്പോൾ ചെറിയ ചില സംഘർഷങ്ങൾ മാത്രമല്ലെ ഉണ്ടായിട്ടുള്ളുവെന്നായിരുന്നു ന്യായീകരണം.
ആക്രമണം പതിവാണ്
രാഷ്ട്രീയ സംഘർഷങ്ങൾ എല്ലായിടത്തും ഉണ്ടായിട്ടുണ്ടെന്നും സിപിഎമ്മിന്റെ കാലത്ത് ഇത് വളരെ കൂടുതലായിരുന്നുവെന്നും മൂൺ മൂൺ സെൻ പ്രതികരിച്ചു. ആക്രമണത്തിന് പിന്നിൽ തൃണമൂലാണെന്ന ബാബുൽ സുപ്രിയോയുടെ ആരോപണത്തോട് ' ആ പേര് ഇവിടെ പറയരുത്, എങ്കിൽ ഇനി ഞാൻ സംസാരിക്കില്ല' എന്നാണ് മൂൺ മൂൺ സെൻ പ്രതികരിച്ചത്.
ജയന്റ് കില്ലർ
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് മൂൺ മൂൺ സെൻ ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ബാങ്കുരയിലെ സ്ഥാനാർത്ഥിയായായിരുന്നു തുടക്കം. തുടർച്ചയായി 9 വട്ടം ബാങ്കുരയിലെ എംപിയായിരുന്ന സിപിഎമ്മിന്റെ ബസുദേവ് ആചാര്യയെ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു മൂൺ മൂൺ സെന്നിന്റെ മാസ് എൻട്രി.
ജനപിന്തുണയില്ലാത് എംപി
ഏറെ പ്രതീക്ഷയോടെ ബാങ്കുരക്കാർ വിജയിപ്പിച്ച താരസ്ഥാനാർത്ഥി പക്ഷെ നിരാശയാണ് സമ്മാനിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനങ്ങളിൽ നിന്ന് അകന്ന് കഴിയുന്ന എംപിയെന്ന ആരോപണം മൂൺ മൂൺ സെന്നിനെ പിന്തുടരുന്നുണ്ട്. ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിലും പുതിയ വികസന പദ്ധതികൾ കൊണ്ടുവരുന്നതിലും പരാജയപ്പെട്ടു. ബാങ്കൂരയിൽ തോൽവി മണത്തതുകൊണ്ടാണ് മൂൺ മൂൺ സെന്നിനെ അസൻസോളിൽ ദീദി ഇറക്കിയതെന്നാണ് റിപ്പോർട്ടുകൾ.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ