മെട്രോയിൽ മോറൽ പോലീസിംഗ്!! ആലിംഗനം ചെയ്ത ദമ്പതികളെ വലിച്ചിറക്കി തല്ലിച്ചതച്ചു
കൊല്‍ക്കത്ത: മെട്രോ യാത്രക്കിടെ പരസ്പരം ആലിംഗനം ചെയ്ത ദമ്പതികളെ യാത്രക്കാര്‍ മര്‍ദിച്ചു. കൊൽക്കത്തയിലെ ഡം ഡം റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. മെട്രോ യാത്രക്കിടെ ദമ്പതികൾ മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് സഹയാത്രക്കാർ ദമ്പതികളെ മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് ഇത് കൂടുതൽ വിവാദമായത്.
മെട്രോ ട്രെയിനിനുള്ളിൽ വച്ച് ദമ്പതികൾ ആലിംഗനം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു വയോധികനാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. പ്രതിഷേധത്തിൽ മറ്റ് യാത്രക്കാര്‍ കൂടി ചേർന്നതോടെ സംഭവം മർദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. ഇതോടെ യുവാവും പ്രതികരിച്ചിരുന്നു. ഡം ഡം സ്റ്റേഷനിലിറങ്ങുമ്പോൾ കാണിച്ചുതരാമെന്ന് യാത്രക്കാർ ഭീഷണി മുഴക്കുകയായിരുന്നു. ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ യുവാവിനെ വലിച്ചിറക്കിയ ആള്‍ക്കുട്ടം മർദ്ദിക്കുകയും ചെയ്തുു. യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതിയെയും യാത്രക്കാർ ആക്രമിച്ചു. രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.
റൂമെടുക്കാനും ക്ലബ്ബില്‍ പോകാനും ആവശ്യപ്പെട്ട് ജനക്കൂട്ടം ദമ്പതികളോട് ആക്രോശിക്കുകയായിരുന്നു. സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരുവരെയും ജനക്കൂട്ടം ആക്രമിച്ചതായി ദൃക്സാക്ഷികളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരുന്നതായി അധികൃതർ വ്യക്തമാക്കി. സംഭവത്തില്‍ റെയില്‍വേ പോലീസ് ഇടപെടാത്തത് സംഭവിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്. സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പരാതി രജിസ്റ്റർ ചെയ്തിട്ടില്ല.
സിസിടിവി ദൃശ്യങ്ങളില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും റെയില്‍വേ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും അസ്വാഭാവികമായി ഒന്നും തന്നെ കണ്ടില്ലെന്നുമാണ് മെട്രോ വക്താവ് ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തിന് ദൃക്സാക്ഷികളായ മാധ്യമപ്രവർത്തകരോട് സംസാരിച്ചു. എന്നാൽ സംഭവത്തിന്റെ വീഡിയോയോ ഫോൺ നമ്പറോ നല്കാൻ ആരും തയ്യാറായില്ലെന്നും കൊല്‍ക്കത്ത മെട്രോ വക്താവ് വ്യക്തമാക്കി.