മോർബി പാലം ദുരന്തം; അപകട കാരണം അറ്റകുറ്റപണിയിലെ പിഴവ്? ടെൻഡർ നൽകിയില്ലെന്നും റിപ്പോർട്ട്
അഹമ്മദാബാദ്: അറ്റകുറ്റപ്പണിയിലെ പിഴവാണ് മോർബി പാലത്തിന്റെ അപകടത്തിന് വഴിവെച്ചതെന്ന് ആരോപണം. ടെന്ററെടുത്ത സ്വകാര്യ കമ്പനി കൃത്യമായി പണികൾ പൂർത്തിയാക്കാതിരുന്നതും അമിത ഭാരവുമാണ് അപകടകാരണമായതെന്നാണ് ആരോപണം ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് ഗുജറാത്തിലെ മോർബിയിലെ തൂക്കുപാലം തകർന്ന് 144 പേർ മരിച്ചത്. ഇതിൽ 47 കുട്ടികളും ഉൾപ്പെടുന്നു.

പാലം നവീകരിച്ച ഗുജറാത്ത് ആസ്ഥാനമായുള്ള ഒറിവ ഗ്രൂപ്പിന് കരാർ നൽകിയതിൽ അഴിമതി ഉണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ടെൻഡർ നൽകിയതായുള്ള യാതൊരു രേഖകളും കോൺട്രാക്റ്റ് ഡോക്യുമെന്റിൽ ഇല്ലെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു. ക്ലോക്കുകളുടേയും ഇലക്ട്രിക് ഉത്പന്നങ്ങളുടേയും നിർമ്മാതാക്കളാണ് ഒറിവ ഗ്രൂപ്പ്. നിർമ്മാണ മേഖലയിൽ മുൻ പരിചയമില്ലാത്ത കമ്പനി അറ്റകുറ്റപണികളിൽ പിഴവ് വരുത്തി. പണികൾക്ക് ശേഷവും പാലത്തിലെ വയറുകൾ പലതും മാറ്റാതെ വെച്ച നിലയിലായിരുന്നു.

അമിത ഭാരവും അപകടത്തിന് കാരണമായിട്ടുണ്ടെന്നാണ് ഗുജറാത്ത് ഫോറൻസിക് ലാബോട്ടറി പറയുന്നത്. 20 പേർക്ക് മാത്രം പ്രവേശനം അനുവദിച്ചിട്ടുള്ള പാലത്തിൽ അപകട സമയത്ത് 400 ന് മുകളിൽ പേരായിരുന്നു ഉണ്ടായിരുന്നത്. മാത്രമല്ല പാലത്തിൽ കയറിയവർ പാലത്തിന് മുകളിൽ വെച്ച് ചാടുന്നതും കമ്പികൾ പിടിച്ച് തൂങ്ങുന്നതും ആടുന്നതുമായുള്ള ദൃശ്യങ്ങളെല്ലാം പുറത്തുവന്നിരുന്നു. ദൃക്സാക്ഷികളും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പാലത്തിന്റെ കേബിളുകൾ എല്ലാം പൊട്ടിയ നിലയിലാണ്. ഭാരമുള്ള കട്ടിംഗ് ടൂളുകൾ ഉപയോഗിച്ച് പാലത്തിന്റെ ലോഹ സാമ്പിളുകൾ ഫോറൻസിക് സംഘം വിശകലനത്തിനായി ശേഖരിച്ചിട്ടുണ്ട്.

അതേസമയം പാലം തുറക്കുന്നത് സംബന്ധിച്ച് ഒറിവ ഗ്രൂപ്പ് തങ്ങളെ വിവരം അറിയിച്ചിരുന്നില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതർ പറയുന്നു. സുരക്ഷാ സർട്ടിഫിക്കറ്റും കമ്പനി നൽകിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇതിനോട് കമ്പനി അധികൃതർ പ്രതികരിച്ചിട്ടില്ല. അതേസമയം പാലത്തിന്റെ അറ്റകുറ്റപണികളിൽ ചിലത് ഒറിവ കമ്പനി മറ്റൊരു നിർമ്മാണ കമ്പനിയായ ദേവപ്രകാശ് സൊല്യൂഷൻസിന് ഔട്ട്സോഴ്സ് ചെയ്തതായി റിപ്പോർട്ടുണ്ട്.

രണ്ട് കോടി ചെലവിലാണ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചതെന്നും 10 വർഷത്തേക്ക് പാലത്തിന് യാതൊരു കുഴപ്പവും സംഭവിക്കില്ലെന്നും ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ ഒറിവ മാനേജിംഗ് ഡയറക്ടർ ജയ്സുഖ് ഭായ് പട്ടേൽ പറഞ്ഞിരുന്നു. അതേസമയം അമിത ഭാരമാണ് അപകടത്തിന് കാരണമായതെന്നാണ് ഇപ്പോൾ കമ്പനിയുടെ വിശദീകരണം.

അതേസമയം സംഭവത്തിൽ ഒറിവ മാനേജർ, ടിക്കറ്റ് കളക്ടർമാർ, പാലം റിപ്പയർ കോൺട്രാക്ടർമാർ,സെക്യൂരിറ്റി ഗാർഡുകൾ എന്നിവർ ഉൾപ്പെടെ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം നദിയിൽ വീണവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. നൂറോളം മൃതദേഹങ്ങൾ ചെളിയിൽ കുടുങ്ങി കിടക്കുന്നുണ്ടാകാമെന്നാണ് അധികൃതർ പറയുന്നത്. വെള്ളമില്ലാത്ത ഭാഗത്തേക്ക് വീണാണ് പാലത്തിന്റെ രണ്ടറ്റത്തും ഉണ്ടായിരുന്നവർ മരിച്ചത്. നടുവിൽ ഉണ്ടായിരുന്നവരാണ് പുഴയിലേക്ക് വീണത്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളും കര-നാവിക-വ്യോമസേനകളും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.

ബ്രിട്ടീഷുകാരുടെ കാലത്ത് 1877 ലാണ് മോർബി പാലം പണി കഴിപ്പിചത്. അറ്റകുറ്റപണികൾക്കായി ഏഴ് മാസത്തോളം അടച്ചിട്ട പാലം ഗുജറാത്ത് പുതുവത്സര ദിനം പ്രമാണിച്ച് ഒക്ടോബർ 26 ന് ആയിരുന്നു തുറന്ന് കൊടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ പാലത്തിലേക്ക് ആളുകളുടെ കുത്തൊഴുക്കായിരുന്നു.












Click it and Unblock the Notifications