അഭിഭാഷകരെ നിശബ്ദരാക്കരുത്, പ്രശാന്ത് ഭൂഷണ് വേണ്ടി സുപ്രീം കോടതിക്ക് കത്തയച്ച് 1500ലേറെ അഭിഭാഷകർ
ദില്ലി: കോടതിയലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെ സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രശാന്ത് ഭൂഷണ് ശിക്ഷ വിധിക്കാന്‍ വ്യാഴാഴ്ച സുപ്രീം കോടതി വാദം കേള്‍ക്കും.
സുപ്രീം കോടതി തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വിമര്‍ശനം ആണ് ഉയര്‍ന്നിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്രത്തിന് കൂച്ച് വിലങ്ങിടുന്നതിന് തുല്യമാണ് പ്രശാന്ത് ഭൂഷണ് എതിരെയുളള കോടതിയലക്ഷ്യക്കേസ് എന്നാണ് ആക്ഷേപം. അതിനിടെ 1500ല്‍ അധികം അഭിഭാഷകര്‍ സുപ്രീം കോടതിക്ക് കത്തയച്ചിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
ഗുരുതരമായ കോടതിയലക്ഷ്യം
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയ്ക്ക് എതിരെയും സുപ്രീം കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ചുമുളള ട്വീറ്റുകളുടെ പേരിലാണ് പ്രശാന്ത് ഭൂഷണ് മേല്‍ കോടതയിലക്ഷ്യക്കേസ് ചുമത്തപ്പെട്ടത്. പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യമാണ് നടത്തിയത് എന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
പ്രതിഷേധം അറിയിച്ച് കത്ത്
എന്നാല്‍ വിമര്‍ശനം കോടതിയലക്ഷ്യമാക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുളള കൈ കടത്തലാണ് എന്നാണ് ആക്ഷേപം ഉയരുന്നത്. സുപ്രീം കോടതി നീക്കത്തില്‍ പ്രതിഷേധം അറിയിച്ച് രാജ്യത്തെ 1500ലധികം അഭിഭാഷകരാണ് സുപ്രീം കോടതിക്ക് കത്തയച്ചിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകര്‍ അടക്കമുളള പ്രമുഖര്‍ സുപ്രീം കോടതിക്കുളള കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.
1500ലേറെ അഭിഭാഷകർ
അഭിഭാഷകരായ ശ്രീറാം പഞ്ചു, അരവിന്ദ് ദത്തര്‍, ശ്യാം ദിവന്‍, മേനക ഗുരുസ്വാമി, രാജു രാമചന്ദ്രന്‍, ബിശ്വജിത്ത് ഭട്ടാചാര്യ, നവരോസ് സീര്‍വായ്, ജനക് ദ്വാരക് ദാസ്, ഇഖ്ബാര്‍ ഛഗ്ല, വൃന്ദ ഗ്രോവര്‍, മിഹിര്‍ ദേശായി, കാമിനി ജയ്‌സ്വാള്‍, കരുണ നുന്ദി എന്നിവര്‍ പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യക്കേസ് ചുമത്തിയതിനെതിരെ കത്തയച്ചവരുടെ കൂട്ടത്തിലുണ്ട്.
തിരുത്തല്‍ നടപടികള്‍ വേണം
നീതിക്ക് സംഭവിക്കുന്ന തകരാര്‍ തടയാനുളള തിരുത്തല്‍ നടപടികള്‍ വേണം എന്ന് കത്തില്‍ അഭിഭാഷകര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കോടതിയലക്ഷ്യമെന്ന പേരിലുളള നിശബ്ദരാക്കല്‍ സുപ്രീം കോടതിയുടെ കരുത്തിനേയും സ്വാതന്ത്ര്യത്തേയും വിലകുറച്ച് കാണിക്കുമെന്നും അഭിഭാഷകര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
തുറന്ന് പറച്ചില്‍ നടത്താന്‍ ഭീതിയുളളവരാക്കും
സുപ്രീം കോടതി വിധി പൊതുജനങ്ങള്‍ക്ക് മുന്നില്‍ കോടതിയുടെ അധികാരം ഉറപ്പിക്കുകയല്ല, മറിച്ച് അഭിഭാഷകരെ തുറന്ന് പറച്ചില്‍ നടത്താന്‍ ഭീതിയുളളവരാക്കും. ജഡ്ജിമാരെ അടിച്ചമര്‍ത്തിയ കാലത്തും അതിന് ശേഷവും നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ പ്രതിരോധിച്ച് നിര്‍ത്തിയത് അഭിഭാഷകര്‍ ആയിരുന്നു. നിശബ്ദരാക്കപ്പെട്ട അഭിഭാഷകര്‍ക്ക് കരുത്തുറ്റ കോടതിയെ നയിക്കാനാവില്ലെന്നും കത്തില്‍ പറയുന്നു.
കുടുക്കിയത് രണ്ട് ട്വീറ്റുകൾ
ജസ്റ്റിസുമായ അരുണ്‍ മിശ്ര, ബിആര്‍ ഗവായ്, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. രണ്ട് ട്വീറ്റുകളാണ് പ്രശാന്ത് ഭൂഷണെ കേസിൽ കുടുക്കിയത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ബിജെപി നേതാവിന്റെ 50 ലക്ഷം രൂപ വില വരുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്‌ററ് ചെയ്താണ് പ്രശാന്ത് ഭൂഷണ്‍ ആദ്യ വിവാദ പരാമര്‍ശം നടത്തിയത്.
അഭിപ്രായ സ്വാതന്ത്ര്യം
കഴിഞ്ഞ 6 വര്‍ഷം കൊണ്ട് അടിയന്തരാവസ്ഥ ഇല്ലാതെ തന്നെ ഇന്ത്യന്‍ ജനാധിപത്യം തകര്‍ക്കപ്പെട്ടത് എങ്ങനെ എന്ന് ചരിത്രകാരന്മാര്‍ പരിശോധിക്കുമ്പോള്‍ അതില്‍ സുപ്രീം കോടതിയിലെ അവസാനത്തെ നാല് ജഡ്ജിമാരുടെ പങ്ക് പ്രത്യേകം പറയും എന്നാണ് പ്രശാന്ത് ഭൂഷണ്‍ രണ്ടാമത്തെ ട്വീറ്റ് ചെയ്തത്. തന്റെ ട്വീറ്റുകൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നാണ് പ്രശാന്ത് ഭൂഷണിന്റെ വാദം.