ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പീഡനപരാതികളുടെ പ്രളയം! ബിഷപ്പിന് കുരുക്ക് മുറുകുന്നു
Recommended Video
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പീഡനപരാതികള്‍ പോലീസിന് ലഭിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ബിഷപ്പിനെതിരെ പീഡനപരാതികള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ഫ്രാങ്കോ മുളയ്ക്കല്‍ സേവനം അനുഷ്ടിച്ച ജലന്ധറില്‍ നിന്നും നിരവധി പേര്‍ ബിഷപ്പിനെതിരെ പീഡനപരാതിയുമായി മുന്നോട്ട് വന്നിട്ടുണ്ട്.
കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ അറസ്റ്റിലായ ബിഷപ്പിന് കുരുക്ക് മുറുക്കുന്നതാണ് പുതിയ പരാതികള്‍. ബിഷപ്പിനെതിരെ പഴുതടച്ച തെളിവുകള്‍ ശേഖരിക്കാനാണ് പോലീസ് നീക്കം.
പുതിയ പരാതികൾ
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പുതിയ പീഡന പരാതികളെല്ലാം അതീവ രഹസ്യമായാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കുറുവിലങ്ങാാട് മഠത്തിലെ കന്യാസ്ത്രീയുടെ പരാതി പ്രകാരം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന് വന്നത്.
കേരളത്തിലും പുറത്തും
ജലന്ധറില്‍ നിന്നും ബിഷപ്പിനെതിരെ ലഭിച്ച പീഡനപരാതികള്‍ അന്വേഷണ സംഘം പഞ്ചാബ് പോലീസിന് കൈമാറിയിരിക്കുകയാണ്. കേരളത്തില്‍ നിന്നും ലഭിച്ച പരാതികള്‍ അതാത് ജില്ലാ പോലീസ് മേധാവികള്‍ക്കും കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 20ഓളം കന്യാസ്ത്രീകള്‍ സന്യാസ ജീവിതം ഉപേക്ഷിച്ചതിന് പിന്നിലും ബിഷപ്പിന്റെ ശല്യമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മഠം വിട്ടവർ അടക്കം
ബിഷപ്പിനെതിരെ ഇപ്പോള്‍ പരാതിയുമായി മുന്നോട്ട് വന്നവരില്‍ മഠം വിട്ടവരും ഇപ്പോഴും സന്യാസ ജീവിതം തുടരുന്നവരും ഉണ്ട്. ബിഷപ്പിനെതിരായ പരാതിയില്‍ ഉറച്ച് നിന്ന് കേസുമായി മുന്നോട്ട് പോകാന്‍ ഇവര്‍ തയ്യാറാണ് എന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം.
വിവരങ്ങൾ രഹസ്യം
എത്രപേര്‍ പുതിയതായി ബിഷപ്പിനെതിരെ പരാതി നല്‍കിയിട്ടുണ്ട് എന്ന വിവരം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പരാതികള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പരസ്യമാക്കാന്‍ സാധിക്കില്ല എന്നാണ് പോലീസിന്റെ നിലപാട്. പുതിയ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനും പോലീസ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
പോലീസ് കസ്റ്റഡിയിൽ
അതിനിടെ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷാ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി. പോലീസ് ബിഷപ്പിനെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുവെങ്കിലും രണ്ട് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. കസ്റ്റഡി കാലയളവില്‍ കുറുവിലങ്ങാട് മഠത്തില്‍ അടക്കം ബിഷപ്പിനെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും.