ഗുജറാത്തിൽ കോൺഗ്രസിന്റെ ശവക്കുഴി തോണ്ടാൻ സ്വന്തം എംഎൽഎമാർ! വിജയ് രൂപാണിയുമായി രഹസ്യ ചർച്ച
അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിലായാലും ലോക്സഭാ തെരഞ്ഞെടുപ്പിലായാലും ബിജെപിക്ക് വിജയത്തില്‍ കുറഞ്ഞതൊന്നും വിദൂരസ്വപ്നത്തില്‍ പോലും ഇല്ലാത്ത സംസ്ഥാനമാണ് ഗുജറാത്ത്. എന്നാല്‍ രാജ്യവ്യാപകമായി രാഹുല്‍ തരംഗം ഉയരുന്നത് ഗുജറാത്തിലെ ബിജെപിയേയും തെല്ലൊന്ന് ആശങ്കപ്പെടുത്തുന്നുണ്ട്.
അതേസമയം കോണ്‍ഗ്രസിന്റെ ശവക്കുഴി പാര്‍ട്ടി നേതാക്കള്‍ തന്നെ തോണ്ടുന്ന ഗതികേടിലാണ് ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയുളളത്. കടുത്ത വിഭാഗീയത പാര്‍ട്ടിയെ മുച്ചാലും മുടിക്കുന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് എംഎല്‍എ ബിജെപി പാളയത്തിലേക്ക് ചേക്കേറിയത്. കൂടുതല്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിടാനുളള നീക്കത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്.
കോൺഗ്രസിന് വൻ തിരിച്ചടി
ലോക്സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കോണ്‍ഗ്രസിന് ഗുജറാത്തില്‍ വന്‍ തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. നരേന്ദ്ര മോദിയുടെ ജന്മനാട്ടില് നിന്ന് ജയിച്ച് ബിജെപിയെ ഞെട്ടിച്ച എംഎല്‍എയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ടത്. ഉന്‍ജ നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയായ ആശ പട്ടേലാണ് രാജി വെച്ച് ബിജെപിക്കൊപ്പം ചേരാന്‍ തയ്യാറെടുക്കുന്നത്.
രൂപാണിയുമായി കൂടിക്കാഴ്ച
രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പരാജയമാണെന്ന് ആരോപിച്ചും കോണ്‍ഗ്രസിലെ തമ്മിലടിയെ കുറ്റപ്പെടുത്തിയുമാണ് ആശ പട്ടേല്‍ രാജി വെച്ചിരിക്കുന്നത്. ബിജെപി മുഖ്യമന്ത്രി വിജയ് രൂപാണിയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജി എന്നത് ആശയുടെ പോക്ക് ബിജെപി പാളയത്തിലേക്ക് ആണെന്ന സംശയത്തിന് ബലം കൂട്ടുന്നു. ഇത് കോണ്‍ഗ്രസിനെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നതാണ്.
പോക്ക് ബിജെപിയിലേക്കോ
ആശയ്ക്ക് പിന്നാലെ കൂടുതല്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയേക്കും എന്നും വാര്‍ത്തകള്‍ വരുന്നു്ണ്ട്. കഴിഞ്ഞ ദിവസം ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഗാന്ധി നഗറിലുളള വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. രാധന്‍പൂരില്‍ നിന്നുളള എംഎല്‍എയും ഗുജറാത്ത് ക്ഷത്രിയ ടാക്കൂര്‍ സേന നേതാവുമായ അല്‍പേഷ് ടാക്കൂര്‍ അടക്കമുളളവരാണ് രൂപാണിയെ കണ്ടത്.
പണവും പദവികളും
കൃതി പട്ടേല്‍, റുവ്ജി മക്വാന, സവര്‍കുണ്ഡല പ്രതാപ്, ചിരാഗ് കലേരിയ, ഭരത്ജി ടാക്കൂര്‍, ദവല്‍സിംഗ് സല എന്നിവര്‍ അടക്കമുളള എംഎല്‍എമാരും കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. പണവും മന്ത്രിസ്ഥാനം അടക്കമുളള പദവികളും വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി മറുകണ്ടം ചാടിക്കുന്നത് എന്നാണ് ആരോപണം. അല്‍പേഷ് ടാക്കൂര്‍ അടക്കമുളളവരുടെ നഷ്ടം ഗുജറാത്തില്‍ കോണ്‍ഗ്രസിന് നികത്താന്‍ സാധിക്കാത്തതാവും.
വോട്ട് ബാങ്ക് തകരും
ഒബിസി വിഭാഗങ്ങളിലെ കോണ്‍ഗ്രസ് വോട്ട് ബാങ്കിനെ അല്‍പേഷ് ടാക്കൂര്‍ അടക്കമുളള എംഎല്‍എമാരുടെ ചോര്‍ച്ച വലിയ തോതില്‍ ബാധിക്കും. എംഎല്‍എമാരെ മെരുക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഗുജറാത്തിലെത്തി ചര്‍ച്ച നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബിജെപിയില്‍ ചേരുമെന്നുളള പ്രചാരണം പത്താന് എംഎല്‍എ കൃതി പട്ടേല്‍ തള്ളിക്കളഞ്ഞു.
അഭ്യൂഹം തള്ളി നേതാക്കൾ
രാഷ്ട്രീയ ശക്തി ഉപയോഗിച്ച് തന്നെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചുവെന്നും എന്നാല്‍ യാതൊരു കാരണവശാലും ബിജെപിയിലേക്ക് പോകില്ലെന്നും കൃതി പട്ടേല്‍ വ്യക്തമാക്കി. ചോട്ടില എംഎല്‍എ മക്വാനയും അഭ്യൂഹങ്ങള്‍ തള്ളി.. കോണ്‍ഗ്രസ് നേതൃത്വത്തില്‍ താന്‍ സംതൃപ്തനാണെന്നും ബിജെപിയില്‍ നിന്നും തന്നെ ആരും സമീപിച്ചിട്ടില്ലെന്നും റുത്വിജ് മക്വാന പ്രതികരിച്ചു.
ചതിയിലൂടെ പകരം വീട്ടുന്നു
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചാവ്ഡ സംസ്ഥാനത്തെ സ്ഥിതിഗതികളില്‍ ആശങ്ക പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. ഉന്‍ജ മണ്ഡലത്തിലെ തോല്‍വിക്ക് ചതിയിലൂടെ പകരം വീട്ടാനാണ് ബിജെപിയുടെ ശ്രമം. ആശ പട്ടേലിന്റെ രാജി ഒരു രാത്രി കൊണ്ട് സംഭവിച്ച ഗൂഢാലോചന ആണെന്നും അമിത് ചാവ്ഡ പറഞ്ഞു.
ഒറ്റ രാത്രിയിലെ ഗൂഢാലോചന
വെള്ളിയാഴ്ച അഹമ്മദാബാദില്‍ വെച്ച് നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ ആശ പട്ടേല്‍ പങ്കെടുത്തിരുന്നു. എന്നാല്‍ യാതൊരു വിധത്തിലുളള അസംതൃപ്തിയോ വിമര്‍ശനോ ഉന്നയിക്കുകയുണ്ടായില്ല എന്നും അമിത് ചാവ്ഡ കുറ്റപ്പെടുത്തി. ആശ പട്ടേലിനെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ട് ചര്‍ച്ച നടത്തിയേക്കും. ഉന്‍ജ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തിരിച്ചടിക്കും എന്ന ഭയമാണ് കാരണം.
ബിജെപിയിലേക്ക് ഒഴുക്ക്
അതേസമയം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട് എന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ വെളിപ്പെടുത്തി. സൗരാഷ്ട്രയില്‍ നിന്നും ദക്ഷിണ ഗുജറാത്തില്‍ നിന്നും വടക്കന്‍ ഗുജറാത്തില്‍ നിന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങളെ ബന്ധപ്പെടുന്നുണ്ട്. എല്ലാവരേയും പാര്‍ട്ടി സ്വാഗതം ചെയ്യുന്നുവെന്നും നിതിന്‍ പട്ടേല്‍ വ്യക്തമാക്കി.