കർണാടകയിൽ കൂടുതൽ എംഎൽഎമാർ രാജിവെയ്ക്കും; മുന്നറിയിപ്പുമായി യെദ്യൂരപ്പ
ബെംഗളൂരു: കർണാടകയിൽ പ്രതിസന്ധി രൂക്ഷമായിരിക്കെ കൂടുതൽ എംഎൽഎമാർ ഉടൻ രാജിവയ്ക്കുമെന്ന മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ. കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിൽ ബിജെപിയല്ല, പക്ഷെ കൂടുതൽ എംഎൽഎമാർ ഉടൻ തന്നെ രാജി സമർപ്പിച്ചേക്കും, ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ യെദ്യൂരപ്പ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ പിൻഗാമി യുവ നേതാവ് തന്നെ; സച്ചിൻ പൈലറ്റിന് സാധ്യതയേറുന്നു
മുംബൈയിലെ ഹോട്ടലിൽ വിമത എംഎൽഎമാരെ സ്വീകരിച്ചത് തന്റെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന ആരോപണത്തെയും യെദ്യൂരപ്പ തള്ളിക്കളഞ്ഞു. കഴിഞ്ഞ 3-4 ദിവസങ്ങളായി എന്റെ പിഎ സന്തോഷ് ബെംഗളൂരുവിൽ തന്നെയുണ്ട്. അടിസ്ഥാന രഹിതമായ ആരോപണമാണ് കോൺഗ്രസും ജെഡിഎസും ഉന്നയിക്കുന്നതെന്ന് യെദ്യൂരപ്പ കുറ്റപ്പെടുത്തി.
സഖ്യസർക്കാരിന്റെ പ്രവർത്തനങ്ങളിൽ മനം മടുത്താണ് എംഎൽഎമാർ രാജി സമർപ്പിക്കുന്നത്. ബിജെപിക്ക് ഇതിൽ ഒന്നും ചെയ്യാനില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും, എന്തു ചെയ്യാനാകുമെന്നതിനെക്കുറിച്ച് രണ്ട് ദിവസത്തിനകം തീരുമാനം എടുക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. സ്പീക്കർ രാജി സ്വീകരിച്ചതിന് ശേഷം മാത്രമെ തുടർ പ്രവർത്തനങ്ങളിൽ തീരുമാനം എടുക്കാനാകു, സംസ്ഥാനത്തിന്റെ നന്മയ്ക്ക് വേണ്ടി സ്പീക്കർ രാജി സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് യെദ്യൂരപ്പ വ്യക്തമാക്കി.
ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു യെദ്യൂരപ്പയുടെ മറുപടി. അതേ സമയം ബിജെപി സർക്കാർ രൂപികരിക്കുമെന്നും യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന നേതാവ് സദാനന്ദ ഗൗഡ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സർക്കാരിനെ സംരക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ മുഖ്യമന്ത്രി കുമാരസ്വാമി ഒഴികെയുള്ള എല്ലാ മന്ത്രിമാരും രാജി സമർപ്പിച്ചിരുന്നു. പുന സംഘടന നടത്തി വിമത എംൽഎമാർക്ക് മന്ത്രിസ്ഥാനം നൽകാമെന്നാണ് വാഗ്ദാനം.