യുഎസിലെ വ്യാജ സര്‍വകലാശാലയില്‍ നിന്നും 90 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍; കൂടുതലും ഇന്ത്യക്കാർ
വാഷിംഗ്ടണ്‍: കുടിയേറ്റ തട്ടിപ്പ് പരിശോധനക്കിടെ യുഎസ് ഫെഡറല്‍ എൻഫോഴ്സ്മെന്റ് ഏജൻസി 90 വിദേശ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇവരില്‍ കൂടുതല്‍ പേരും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റേതെന്ന് അവകാശവാദം നടത്തിയ വ്യാജ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെയാണ് അറസ്റ്റ് ചെയ്തത്. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) ഇതുവരെ 250 ലധികം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡെട്രോയിറ്റ് മെട്രോപൊളിറ്റന്‍ പ്രദേശത്ത് ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന ഫാര്‍മിങ്ടണ്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളെയാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്ര: കൂറുമാറ്റം തടയാന്‍ അണിനിരത്തിയത് ഹോട്ടല്‍ തൊഴിലാളികളെ; ശിവസേനയുടെ തന്ത്രം ഇങ്ങനെ
വ്യാജ സര്‍വകലാശാലയില്‍ നിന്ന് 161 വിദ്യാര്‍ത്ഥികളെ മാര്‍ച്ച് മാസവും ഐസിഇ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ചില്‍ സര്‍വകലാശാല അടച്ചുപൂട്ടിയപ്പോള്‍ 600 വിദ്യാര്‍ത്ഥികള്‍ അവിടെ ഉണ്ടായിരുന്നു. അവയില്‍ കൂടുതലും ഇന്ത്യക്കാരായിരുന്നു. ഇതുവരെ അറസ്റ്റിലായ 250 വിദ്യാര്‍ത്ഥികളില്‍ 80 ശതമാനവും അമേരിക്കയില്‍ നിന്നും തിരിച്ചു പോയതായി ഐസിഇ വക്താവ് പറയുന്നു. ബാക്കിയുള്ള 20 ശതമാനത്തില്‍ പകുതിയോളം പേര്‍ക്കും രാജ്യത്ത് നിന്നും പുറത്തു പോകാന്‍ അന്തിമ ഉത്തരവ് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലാസുകള്‍ ഇല്ലാത്തതിനാല്‍ ഇതൊരു വ്യാജ സര്‍വകലാശാലയാണെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അറിയാമായിരുന്നുവെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ അവകാശപ്പെടുന്നു.
അതേസമയം, ഭരണകൂടത്തിന്റെ ഇപ്പോഴത്തെ നടപടി ക്രൂരമാണെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സെനറ്റര്‍ എലിസബത്ത് വാറന്‍ വിശേഷിപ്പിച്ചു. ''ഇത് ക്രൂരവും ഭയാനകവുമാണ്, അമേരിക്കയ്ക്ക് നല്‍കാന്‍ കഴിയുന്ന ഉയര്‍ന്ന നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം ലഭിക്കുമെന്ന് ഈ വിദ്യാര്‍ഥികള്‍ സ്വപ്നം കണ്ടു. എന്നാല്‍ ഐസിഇ അവരെ നാടുകടത്തുകയാണ് ചെയ്യുന്നതെന്നും വാറന്‍ ട്വീറ്റ് ചെയ്തു.
വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്ത എട്ട് പേര്‍ക്കെതിരെ ഐസിഇ ക്രിമിനല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഏഴുപേര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവര്‍ വിസ തട്ടിപ്പ് നടത്താനുള്ള ഗൂഢാലോചന നടത്തിയതായും ലാഭത്തിനായി വിദേശ വിദ്യാര്‍ഥികളെ രാജ്യത്ത് താമസിപ്പിച്ചതായും മിഷിഗനിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോര്‍ണി കുറ്റപ്പെടുത്തി.
യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നിട്ടുള്ള വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇന്ത്യയിലെ യുഎസ് എംബസി നല്‍കിയ സാധുവായ വിസയിലാണ് ഇവര്‍ നിയമപരമായി യുഎസിലെത്തിയത്. ബിരുദ പ്രോഗ്രാമിനായി വ്യാജ സര്‍വകലാശാല ഒരു പാദത്തില്‍ 2,500 യുഎസ് ഡോളറാണ് ഈടാക്കിയത്.